യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

വെറും മണി കലാഭവന്‍ മണി ആയ കഥ.

നിങ്ങള്‍ കലഭവന്‍ മണിയെ ഇഷ്ടപെടട്ടേ പെടാതിരിക്കട്ടെ ഈ ജീവചരിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നിങ്ങള്‍ ഒരു സിനിമാ കമ്പക്കാരനാകട്ടേ അല്ലാതിരിക്കട്ടേ ഒരു നല്ല സിനിമയേക്കാള്‍ മനോഹരമായ അദ്ദേഹത്തിന്റെ ജീവിതകഥ നിങ്ങള്‍ക്കിഷ്ടപ്പെടും. ഒരു സുഹൃത്തിന്റെ വാളില്‍ അവിചാരിതമായി വായിക്കാന്‍ കഴിഞ്ഞ മണിയുടെ ജീവ ചരിത്രം നല്‍കുന്ന സന്ദേശം വളരെ വലിയതാണ്. എന്റെ കണ്ണുകളെ ഈറനണിയിക്കുയും അവസാനം ചിരിവിടര്‍ത്തുകയും ചെയ്ത ഈ കഥ പൂര്‍ണമായി വായിക്കുക. എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസള്‍ ....

നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി

ആറാം പ്രസവത്തിന്‌ ചാലക്കുടി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിയ അമ്മിണിയെ കണ്ട്‌ ഡോക്‌ടര്‍ ഞെട്ടി. അഞ്ചാം പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ ലഭിച്ച അമ്മിണിയുടെ പ്രസവം നിര്‍ത്തിയ ഡോക്‌ടര്‍ക്ക്‌ മുന്നില്‍ അമ്മിണിയുടെ നിറവ...യര്‍ ചോദ്യച്ചിഹ്നമായി. ആശങ്കകള്‍ പുറത്തുകാണിക്കാതെ ഡോക്‌ടര്‍ അമ്മിണിയുടെ പ്രസവം ഏറ്റെടുത്തു. വേദനകള്‍ക്കൊടുവില്‍ അമ്മിണി ഒരു കറുത്തമുത്തിന്‌ ജന്‍മമേകി. പിറന്നുവീണ അവന്‍ കരഞ്ഞില്ല. പകരം പൊട്ടിച്ചിരിച്ചു. ങ്യാഹാ...ഹ്‌...ഹാ.....


വറുതിയുടെ നൊമ്പരക്കാലമായിരുന്നു ഇന്നലെകളില്‍. പേരില്‍ തന്നെ 'മണി' ഉണ്ടായിരുന്നിട്ടും ഒരുമണിയരിയില്ലാത്ത ദാരിദ്ര്യത്തിലായിരുന്നു ആ നാളുകള്‍ കടന്നുപോയത്‌. കാലം മാറി, മണിയും. ഇന്ന് കലാഭവന്‍ മണി നിറഞ്ഞു ചിരിക്കുന്നു. മലയാളികളുടെ മനസ്‌ കവര്‍ന്ന അതേ ചിരി. പക്ഷേ ആ ചിരിക്കുപിന്നില്‍, മനസിന്റെ ഏതോ കോണില്‍ ഇന്നലെകള്‍ നീറുന്ന നൊമ്പരമായി അവിടെത്തന്നെ ഉണ്ടാകും, കാലമെത്ര കടന്നുപോയാലും... മണി നമ്മളോടൊപ്പമുണ്ട്‌.


1-1-1971


ദാരിദ്ര്യത്തിന്റെ ചൂളംവിളികള്‍ക്ക്‌ നടുവിലേക്ക്‌ ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവില്‍. ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല്‌ പെണ്‍മക്കള്‍ക്ക്‌ പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തി ല്‍ അമ്മ പ്രസവം നിര്‍ത്തി. എന്നാല്‍ ചാലക്കുടി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ സംഭവിച്ച കയ്യബദ്ധത്തില്‍ ഭാഗ്യം സിദ്ധിച്ചത്‌ എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ക്ക്‌ പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജന്‍ രാമകൃഷ്‌ണന്റെ ജന്‍മവും ദൈവം തീരുമാനിച്ചതായിരിക്കണം.


ജീവിതം തുടങ്ങുന്നു


അച്‌ഛന്‍ രാമന്‌ കൂലിപ്പണിയായിരുന്നു. ചാലക്കുടിക്കാരന്‍ കൃഷ്‌ണന്‍ മേനോന്റെ ഏക്കറുകണക്കിനു ഭൂമിയിലെ 13 രൂപ ദിവസ ശമ്പളക്കാരന്‍. ആ ശമ്പളത്തിലും ഞങ്ങളെ ഏഴുപേരെ അച്‌ഛന്‍ വളര്‍ത്തി. പെങ്ങന്‍മാരെ കെട്ടിച്ചുവിടേണ്ട ബാധ്യതയൊന്നും അച്‌ഛന്‍ ഞങ്ങള്‍ ആണ്‍മക്കള്‍ക്ക്‌ തന്നില്ല. 15 സെന്റിലെ ഓരോ സെന്റും 3500 രൂപയ്‌ക്ക് വിറ്റാരുന്നു കല്യാണങ്ങള്‍. ബാക്കിയായ അഞ്ചു സെന്റിലെ ചാണകം മെഴുകിയ ഓലപ്പുരയില്‍ ഞങ്ങള്‍ ജീവിച്ചു. മഴപെയ്യുമ്പോള്‍ ഓലയ്‌ക്കിടയിലൂടെ ചന്നംപിന്നം വീഴുന്ന മഴത്തുള്ളികളെ ശേഖരിക്കാന്‍ ചില സമയത്ത്‌ വീട്ടിലെ പാത്രങ്ങള്‍ തികയാറില്ലായിരുന്നു.


സന്ധ്യയായാല്‍ അപ്പുറത്തെ വീട്ടിലെ അന്തോണിചേട്ടന്റെ വീടിനുമുന്നിലെ സിമിന്റ്‌ പാകിയ ഇറയത്ത്‌ നിവര്‍ന്ന്‌ കിടക്കും. 'സ്വര്‍ഗസ്‌ഥനായ പിതാവേ' എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന തീരാനായി ഞാന്‍ കാത്തിരിക്കും. അന്തോണിചേട്ടന്റേയും കുടുംബത്തിന്റെയും പ്രാര്‍ഥന കഴിഞ്ഞാലുടന്‍ റേഡിയോ ഓണ്‍ ചെയ്യും. വയലും വീടും, ചേട്ടനും ചേട്ടത്തിയും... എന്റെ കലാസ്വാദനത്തിന്റെ ആദ്യ നാളുകള്‍.


അക്കാലത്ത്‌ റേഡിയോ ഉള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു അന്തോണിച്ചേട്ടന്റേത്‌. റേഡിയോ ഓണ്‍ ചെയ്യാനുള്ള കാത്തിരിപ്പ്‌, 'സ്വര്‍ഗസ്‌ഥനായ പിതാവേ' ഏത്‌ ക്രിസ്‌ത്യാനിയേക്കാളും നന്നായി പാടാന്‍ എന്നെ പഠിപ്പിച്ചു. ആ പാട്ടായിരിക്കും കലയുടെ ആദ്യ തുടക്കം.


എട്ടുമണിയാകുമ്പോള്‍ വീട്ടില്‍ വേവിക്കുന്ന പയറിന്റേയും മുളകിന്റേയും മണം ഇറയത്തേക്ക്‌ ഒഴുകിയെത്തും. പിന്നെ വീട്ടിലേക്ക്‌ ഒറ്റ ഓട്ടമാണ്‌; അടുപ്പ്‌ പുകയുന്ന സന്ധ്യക്ക്‌് വീട്ടിലെ 'ക്യൂവില്‍' പ്ലേറ്റുമായി ആറാം സ്‌ഥാനം പിടിക്കാന്‍. എഴുന്നേറ്റ്‌ പോരുമ്പോള്‍ അന്തോണിച്ചേട്ടന്റെ ഇറയത്ത്‌ എന്റെ രൂപം നിലത്ത്‌ വരച്ചമാതിരിയുണ്ടാകും, വിയര്‍പ്പ്‌ മൂലം. ഒരു സി.ബി.ഐ ഡയറിക്കുറുപ്പില്‍ ഡമ്മി താഴേക്കെറിഞ്ഞ്‌ ചോക്കുവരച്ചുണ്ടാക്കുന്ന രൂപം പോലെ.


ഉച്ചഭക്ഷണം, സ്‌കൂളില്‍ കഞ്ഞിയുണ്ടാക്കാന്‍ വരുന്ന രാധചേച്ചിയുടെ വകയായിരുന്നു. സര്‍ക്കാര്‍ അരിച്ചാക്കുമായി വരുന്ന വണ്ടി കഞ്ഞിപ്പുരയിലേക്ക്‌ വരാനുള്ള സാഹചര്യം സ്‌ഥലപരിമിതി കവര്‍ന്നെടുത്തു. സ്‌കൂള്‍ ഉമ്മറത്തേക്കു അരിച്ചാക്കുകള്‍ ചുമലില്‍ കയറ്റിയിറക്കിയതും കഞ്ഞിപ്പുരയിലെത്തിച്ചതും ഒരു കയറ്റിറക്കു തൊഴിലാളിയുടെ മെയ്‌വഴക്കത്തോടെയാണ്‌. അതിനു പ്രത്യുപകാരമെന്നോണം കഞ്ഞിക്കും പയറിനുമൊപ്പം 25 പൈസയുടെ അച്ചാറും രാധചേച്ചി സ്‌പെഷ്യലായി തരും.


പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും മറ്റെല്ലാത്തിലും ഞാന്‍ മുന്‍പന്തിയിലായിരുന്നു. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍, മിമിക്രി, പദ്യ പാരായണം തുടങ്ങി എല്ലാറ്റിലും ഞാ ന്‍ കൈവച്ചു. സ്‌പോര്‍ട്‌സിലും, കലോത്സവങ്ങളിലും ജില്ലയിലും, സംസ്‌ഥാനത്തും സമ്മാനങ്ങള്‍ വാരിക്കൂട്ടി ഞാന്‍ സ്‌കൂളിന്റെ അഭിമാനമായി.


കലോത്സവത്തിന്റെ പല വേദികളിലും പലതിനും ഒന്നാം സ്‌ഥാനത്തേക്ക്‌ ആദ്യം അനൗണ്‍സ്‌ ചെയ്യുന്ന പേര്‌ എന്റേതാവും. എന്നാല്‍ കയ്യൂക്കുള്ള രക്ഷിതാക്കളുടെ അന്നേയുള്ള കയ്യേറ്റം എെന്റ സ്‌ഥാനങ്ങള്‍ പലതും രണ്ടും മൂന്നുമാക്കി.


പത്താംതരം


എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പത്താം ക്ലാസിലെത്തി. ജീവിതത്തിലെ ആദ്യ പൊതു പരീക്ഷ. സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ 30 മാര്‍ക്കിന്റെ മോഡറേഷനും, എന്‍. സി. സിയും, സ്‌പോര്‍ട്‌സും, യുവജനോത്സവവും, എല്ലാം ചേര്‍ത്ത്‌ നല്‍കിയ ഗ്രേസ്‌ മാര്‍ക്കിനും ജയിക്കാന്‍ വേണ്ട 210 എന്ന കടമ്പയിലേക്ക്‌ എന്നെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നിരാശനായില്ല. അടുത്ത അവസരത്തിനായി കാത്തിരുന്നു. അതിനിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അലി, രാജന്‍ എന്നീ ഓട്ടോറിക്ഷ മുതലാളിമാരുെട ഡ്രൈവറായി. വര്‍ഷം ഒന്ന്‌ പിന്നിട്ടു. ജീവിതത്തിലെ രണ്ടാം പരീക്ഷ. എന്നാല്‍ 'വിപ്ലവം' സൃഷ്‌ടിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. വീണ്ടും എട്ടുനിലയില്‍ പൊട്ടി. മാര്‍ക്കിന്റെ വലിപ്പം പുറത്തുകാണിക്കാന്‍ പറ്റാത്ത അത്ര വലുതായിരുന്നു.


പത്താംക്ലാസെന്ന മോഹമുപേക്ഷിച്ച ഞാന്‍ വൈദ്യശാലകള്‍ക്കുവേണ്ടി കുറുന്തോട്ടി പറിക്കാന്‍ പോയി. എന്നിട്ടും വീട്ടില്‍ രണ്ടുനേരം തീപുകയില്ലെന്ന്‌ ഉറപ്പായപ്പോള്‍ തെങ്ങുകയറ്റത്തിനും, മണല്‍വാരലിനും, കിണറുകുത്തിനും പോയി. അതിനിടെ ഇടയ്‌ക്കിടെ പൊതുപ്രവര്‍ത്തകന്റെ വേഷമണിഞ്ഞ്‌ ചില സമരങ്ങളും സംഘടിപ്പിച്ചു. ചാലക്കുടിയുടെ സമഗ്ര വികസനമായിരുന്നു മീശ മുളയ്‌ക്കാത്ത കുട്ടിസഖാവായ എന്റെ മനസുനിറയെ.


വീണ്ടും പരീക്ഷാ കാലമെത്തി...മനസിലെവിടെയോ ഉപേക്ഷിച്ച ആഗ്രഹം വീണ്ടും മുളപൊട്ടി. ഒരു പത്താംക്ലാസുകാരനാകാന്‍ മനസ്‌ വല്ലാതെ കൊതിച്ചു. വാശിയില്‍ പരീക്ഷ എഴുതി. മൂന്നാം അവസരത്തിലെ പരീക്ഷാഫലം എന്നെ മാത്രമല്ല, നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചു. എനിക്ക്‌ 500ലേറെ മാര്‍ക്ക്‌. റിസള്‍ട്ടിനൊപ്പം ബ്രായ്‌ക്കറ്റില്‍ പരീക്ഷാനടത്തിപ്പുകാര്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു:'കോപ്പി അടിച്ചതിനാല്‍ റിസള്‍ട്ട്‌ തടഞ്ഞുവച്ചിരിക്കുന്നു!' അമ്മയാണേ സത്യം, ഞാന്‍ കോപ്പിയടിച്ചിട്ടില്ല. നേരത്തെ രണ്ട്‌ പ്രാവശ്യം പരീക്ഷയെഴുതിയ ഞാന്‍ പാഠങ്ങള്‍ എല്ലാം കാണാപാഠമാക്കിയിരുന്നു. എന്നിട്ടും എന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്‌ത പരീക്ഷാഭവന്റെ നടപടി എന്നെ പ്രകോപിപ്പിച്ചു. പത്താംക്ലാസുകാരനാകാന്‍ ഏറെ കൊതിച്ച ഞാന്‍ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷാബോര്‍ഡിന്‌ സമര്‍പ്പിച്ചു. 24 വര്‍ഷമായി എന്റെ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ സൂക്ഷിക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരിന്‌ എന്റെ അഭിവാദ്യങ്ങള്‍!


കലയുടെ കളരിയിലേക്ക്‌


എസ്‌.എസ്‌. എല്‍. സി ബുക്ക്‌ കയ്യില്‍ കിട്ടിയില്ലെങ്കിലും പോലീസില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. സ്‌കൂളിലെ എന്‍. സി. സി. സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തി ല്‍ സി. ഐ. എസ്‌. എഫില്‍ അലക്കുകാരന്റെ പണി തരമായി. പഞ്ചാബിലേക്കായിരുന്നു ആദ്യ നിയമനം. അതിനാല്‍ ജോലിക്ക്‌ പ്രവേശിക്കാതെ പഴയ പണികളുമായി പിന്നെയും മുന്നോട്ടുപോയി.


ആയിടയ്‌ക്ക് അല്ലറ ചില്ലറ മിമിക്രി വേദികളായിരുന്നു അധിക വരുമാനം തന്നത്‌്.ഒരിക്കല്‍ ഒരു പരിപാടി ഒത്തുകിട്ടി. ചാലക്കുടി മപ്രാണം ലാല്‍ ഹോസ്‌പിറ്റലിനു സമീപം. വെള്ള ജുബ്ബ അണിഞ്ഞ്‌ സ്‌റ്റേജില്‍ പ്രവേശിച്ച എന്നെ വരവേറ്റത്‌ നിര്‍ത്താത്ത കൂവലായിരുന്നു. ജുബ്ബാ ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുന്നതാരാ എന്നുവരെ ചില വിരുതന്‍മാര്‍ വിളിച്ചുചോദിച്ചു. എന്നാല്‍ ഞാനവരോട്‌ ഒരു അഭ്യര്‍ഥന നടത്തി."രൂപം കണ്ട്‌ നിങ്ങള്‍ എന്നെ കൂവി തോല്‍പ്പിക്കരുത്‌. പരിപാടി ഇഷ്‌ടപ്പെട്ടാല്‍ മാത്രം കയ്യടിച്ചാല്‍ മതി''. അതേറ്റു.പരിപാടി തുടങ്ങി. പിന്നെ നിലയ്‌ക്കാത്ത കയ്യടി.


പരിപാടിക്കുശേഷം തൃശൂര്‍പീറ്റര്‍ എന്നെ കണ്ടു. 'കലാഭവനില്‍' ചേരാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചു. അക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു കലാഭവന്‍. ഞാന്‍ പീറ്ററിനെ തൊഴുതു.


ഒരാഴ്‌ച കടന്നുപോയി. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട്‌ അസ്‌തമിച്ചു. ഓട്ടോറിക്ഷ ഓടിക്കല്‍ സജീവമായി. ഒരു ദിവസം ചാലക്കുടി ജംഗ്‌ഷനില്‍ സവാരിക്കു കാത്തിരുന്ന എന്റെ സമീപത്തേക്ക്‌ ഒരു മഞ്ഞ കാര്‍ഡുമായി പോസ്‌റ്റുമാന്‍ എത്തി. കലാഭവനില്‍ ഇന്റര്‍വ്യൂവിന്‌ ക്ഷണം. ആയിരം പൂത്തിരികള്‍ മനസില്‍ ഒരുമിച്ച്‌ കത്തി. വേലായുധന്‍ ചേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വണ്ടി ഒതുക്കി, കാക്കി വേഷത്തില്‍ തന്നെ ചാലക്കുടി കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്റിലേക്ക്‌ ഒരോട്ടമായിരുന്നു.


എറണാകുളം കലാഭവനില്‍ എത്തി. ഇന്റര്‍വ്യൂ ചെയ്യാനിരിക്കുന്നവരുടെ നിര കണ്ട്‌ ഞെട്ടി. അന്‍സാര്‍ കലാഭവന്‍, കെ.എസ്‌. പ്രസാദ്‌, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്‌മാന്‍. സിംഹമടയിലേക്ക്‌ പ്രേവശിച്ച മാന്‍പേടയുടെ അവസ്‌ഥയില്‍ ഞാന്‍ നിന്നു. ചോദ്യശരങ്ങള്‍ ആരംഭിച്ചു. ശബ്‌ദാനുകരണത്തിന്റെ സമയമായി. കോളിംഗ്‌ ബെല്‍ ശബ്‌ദമാണ്‌ ഞാന്‍ അനുകരിച്ചത്‌. ആ ശബ്‌ദത്തിന്റെ പ്രതിധ്വനി കലാഭവന്റെ ഭിത്തികളില്‍ ആഞ്ഞടിച്ചു. ആബേലച്ചന്‍ ഓടിവന്നു.


'മിമിക്‌സ്പരേഡ്‌' സിനിമയില്‍ ഇന്നച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ തലയാട്ടി എന്നെ അരികിലേക്ക്‌ വിളിച്ചു. തോളില്‍ കൈവച്ചു. എനിക്ക്‌ കുറേസമയത്തേക്ക്‌ സ്‌ഥലകാലബോധം ഉണ്ടായില്ല. എന്തെന്നാല്‍ കലാഭവനിലേക്ക്‌ തിരഞ്ഞെടുത്ത വാര്‍ത്ത എന്റെ സ്വബോധത്തിന്‌ താങ്ങാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അങ്ങനെ ചാലക്കുടിക്കാരന്‍ മണി, കലാഭവന്‍ മണിയായി.


സിനിമയിലേക്ക്‌


ചാലക്കുടി പള്ളിയുടെ തിരുമുറ്റമായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെ സൊറ പറച്ചിലിന്റെ താവളം. ടോണി, പച്ചക്കറി ജോസ്‌, പട്ടുകുട ഷാജു, തോമസ്‌ അങ്ങനെ ഒരുപറ്റം ചെറുപ്പക്കാര്‍. പള്ളിക്കു സമീപമായിരുന്നു ചാലക്കുടി ചന്ത. അവിടെ കോഴി വാങ്ങാന്‍ സ്‌ഥിരമായി ലോഹിസാറും ഭാര്യ സിന്ധുവും വരാറുണ്ടായിരുന്നു. ആ സമയത്തെല്ലാം കൂട്ടുകാര്‍ പറയും, ലോഹിസാറിനെ കണ്ട്‌ സിനിമയിലേക്ക്‌ അവസരം ചോദിക്കാന്‍. എന്നാല്‍ അപകര്‍ഷതാബോധം എന്നെ അതിന്‌ അനുവദിച്ചില്ല.


ഇടയ്‌ക്കെപ്പോഴോ ഒരു തമിഴ്‌ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിന്റെ വേഷം ലഭിച്ചു. മുഖം കാണാന്‍പോലും പറ്റാത്ത ചെറിയ വേഷം. ക്യാപ്‌റ്റന്‍ പ്രഭാകരന്‍. അന്ന്‌ വിജയകാന്ത,്‌ ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഞാന്‍ കാണിക്കുന്ന നമ്പറുകള്‍ വീഡിയോയില്‍ പകര്‍ത്തി. മോശം പറയരുത്‌ എനിക്ക്‌ 150 രൂപ പ്രതിഫലം കിട്ടി. കൂടെ വയറുനിറച്ച്‌ ശാപ്പാടും.


അതിനുമുന്‍പ്‌ എനിയ്‌ക്ക് ലഭിച്ച വലിയ ഒരു പ്രതിഫലമുണ്ട്‌. 87ലെ സ്‌കൂള്‍ യുവജനോത്സവത്തില്‍ മന്ത്രി കെ. ചന്ദ്രശേഖരന്‍ സാറിന്റെ കയ്യില്‍ നിന്ന്‌ മേടിച്ച 500 രൂപയുടെ ക്യാഷ്‌ അവാര്‍ഡ്‌. അന്ന്‌ അച്‌ഛന്‍ മൂത്രത്തില്‍ പഴുപ്പായി ചാലക്കുടി ആശുപത്രിയില്‍. കൊല്ലത്തുനിന്നു ചാലക്കുടി വരെ നെഞ്ചോടടുക്കിപ്പിടിച്ചു കൊണ്ടുവന്ന ആ വലിയ തുകയില്‍ നിന്നു 50 രൂപ കൊടുത്ത്‌ ഞാന്‍ അച്‌ഛനു മരുന്ന്‌ വാങ്ങി. അച്‌ഛന്‍ സുഖമായി വീട്ടില്‍ തിരിച്ചെത്തി.


ബാക്കി കാശിന്‌ എന്റെ വലിയ രണ്ട്‌ മോഹങ്ങള്‍ ഞാന്‍ പൂവണിയിച്ചു. അച്‌ഛന്റെ കൂട്ടുകാരന്‍ ശങ്കരേട്ടന്റെ കയ്യില്‍ നിന്നും 75 രൂപയ്‌ക്ക് ദോശക്കല്ലിന്റെ വലിപ്പമുള്ള ഒരു വാച്ച്‌ സ്വന്തമാക്കി. ഒപ്പം കുറച്ച്‌ കാശിന്‌ ഒരു പഴയ സൈക്കിളും. അത്‌ വീട്ടില്‍ കൊണ്ടുവന്ന ഞാന്‍ ആ സൈക്കിളിനെ അഴിച്ചുപണിത്‌ പച്ച പെയിന്റടിച്ച്‌ ചാലക്കുടിയില്‍ മൊത്തം കറങ്ങി. ഒരുപക്ഷേ ഇന്ന്‌ ബെന്‍സ്‌ കാര്‍ ഒാടിച്ചാല്‍ പോലും അത്രയും സന്തോഷം കിട്ടില്ല.


ഇക്കാര്യങ്ങള്‍ ഇടയ്‌ക്ക് പറഞ്ഞത്‌ ഒരു അലമാരയെപ്പറ്റി പറയാനാണ്‌. ബാക്കിവന്ന കാശ്‌ സൂക്ഷിച്ചുവയ്‌ക്കാന്‍ ഒരു സ്‌ഥലം വേണമല്ലോ? ഞാന്‍ എന്റെ ബയോളജി ബുക്ക്‌ ലോക്കറാക്കി. അതിന്റെ താളുകള്‍ക്കിടയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട്‌ നോട്ടുകള്‍ അടുക്കി വച്ചു. അതിനുശേഷം ഒരു പായില്‍ പൊതിഞ്ഞ്‌ ആ ബുക്ക്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടു. എന്റെ സമ്പാദ്യം സൂക്ഷിച്ച 'ആദ്യ അലമാര' .


ഇനി കലാഭവനിലേക്ക്‌ തിരിച്ചുവരാം. ഒരിക്കല്‍ തിരുവനന്തപുരം ശ്രീപത്മം ഓഡിറ്റോറിയത്തില്‍ ഒരു പരിപാടിക്ക്‌ പോയി. പരിപാടി കണ്ട ഗാനമേള സിനിമയുടെ സംവിധായകന്‍ അമ്പിളിസാര്‍ എന്റെ അടുത്തേയ്‌ക്ക് വന്നു. "അടുത്ത സിനിമയില്‍ നിനക്ക്‌ ഒരു വേഷമുണ്ടാവും." കോരിത്തരിച്ചുപോയി ഞാന്‍. മലയാള സിനിമ സ്‌ക്രീനില്‍ ഞാനും എന്റെ മുഖം സ്വപ്‌നം കണ്ടു. വലുതായിത്തന്നെ. എന്നാല്‍ പ്രോജക്‌ട് നീണ്ടുപോയി, എന്റെ സ്വപ്‌നങ്ങള്‍ ചെറുതായി തുടങ്ങി.


സുരേഷ്‌ഗോപി നായകനായ അക്ഷരം എന്ന സിനിമയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി വേഷം കിട്ടി. പാലാരിവട്ടം ജംഗ്‌ഷനില്‍ സുരേഷേട്ടന്‍ എന്റെ ഓട്ടോയില്‍ കയറിയതും, സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും, കിക്കറൊടിഞ്ഞ്‌ എന്റെ കൈയിലിരുന്നതും ഒരുമിച്ചായിരുന്നു. പലരുടേയും പരിഹാസത്തിനു മുന്‍പില്‍ ഓട്ടോറിക്ഷ തള്ളിയെടുത്ത്‌ സ്‌റ്റാര്‍ട്ടാക്കി ആ വേഷം ഞാന്‍ അവിസ്‌മരണീയമാക്കി. സുരേഷേട്ടന്റെ മുഖത്ത്‌ ക്യാമറ ഫോക്കസ്‌ ചെയ്‌തപ്പോള്‍ എന്റെ കണ്ണില്‍ നിന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ ആരും കണ്ടില്ല. ആ കണ്ണീരിന്‌ പിന്നീട്‌ അര്‍ഥമുണ്ടായി. അമ്പിളി സാറിന്റെ സമുദായം എന്ന ചിത്രത്തില്‍ ഞാന്‍ വേഷമിട്ടു. മാമുക്കോയയുടെ വലംകയ്യായി.


സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും മിമിക്രി ജീവവായു തന്നെയായിരുന്നു. ചാലക്കുടി ഗവ.സ്‌കൂളിലെ പരിപാടിക്കിടയിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവന്ന ലോഹിയേട്ടന്‍ അദ്ദേഹത്തെ ചെന്നുകാണാന്‍ നിര്‍ദേശിച്ചു. സുന്ദര്‍ദാസിെന്റ സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയ എെന്റ അടുത്തെത്തി അദ്ദേഹം ഷര്‍ട്ടൂരിച്ച്‌ തെങ്ങുചെത്താനുള്ള കത്തി അരയില്‍ നിക്ഷേപിച്ച്‌ കള്ളുകുടവും തൂക്കി തിരിഞ്ഞുനടക്കാന്‍ ആവശ്യപ്പെട്ടു. ചന്തികുലുക്കി തനി ചെത്തുകാരുടെ സ്‌റ്റൈലില്‍ തെങ്ങിന്‍ച്ചുവട്ടിലെത്തിയ ഞാന്‍ നിര്‍ദേശത്തിനു മുന്‍പേ തെങ്ങിന്റെ മുകളിലെത്തി. അടുത്ത നിര്‍ദേശം താഴെ, മഞ്‌ജുവിനെ നോക്കി പാട്ടുപാടാനായിരുന്നു. ''തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി" എന്ന ഗാനം തൊള്ള തുറന്നു ഞാന്‍ പാടി. ആ ഒറ്റ പ്രകടനത്തില്‍ ഞാന്‍ സിനിമാക്കാരനായി. മുഴുനീള വേഷത്തിനു പുറമേ വില്ലന്‍, സഹനടന്‍, ഗായകന്‍....സല്ലാപം എന്റെ കരിയര്‍ഗ്രാഫ്‌ ഉയര്‍ത്തി.


തമിഴ്‌, തെലുങ്ക്‌, കന്നട.. നിങ്ങളെന്നെ ഒരുപാട്‌ വളര്‍ത്തി. വാഞ്ചിനാഥനില്‍ അഭിനയിക്കാന്‍ എത്തിയ എന്നെ ചാലക്കുടിക്കാരന്‍ മണി എന്നുവിളിച്ച്‌ വിജയ്‌കാന്ത്‌ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍നിന്നും പിന്നെയും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. പക്ഷേ അത്‌ നിങ്ങള്‍ സമ്മാനിച്ച സൗഭാഗ്യത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു.


കല്യാണവും ഷര്‍ട്ടിടലും


അത്യാവശ്യം വരുമാനമൊക്കെയായപ്പോള്‍ വീട്ടുകാരുടെ താല്‍പര്യപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ജീവിതത്തിലെ ആദ്യ പെണ്ണുകാണലിന്‌ കളമൊരുങ്ങി. പറയാന്‍ പറ്റാത്ത ഒരു സ്‌ഥലത്തേക്കായിരുന്നു ആദ്യ യാത്ര. പെണ്ണിന്റെ വീട്ടിലെത്തി. ഗംഭീര സ്വീകരണം.


ഔപചാരിക വര്‍ത്തമാനത്തിനുശേഷം പെണ്ണിനെ വിളിക്കാന്‍ കാരണവര്‍ കല്‍പ്പന പുറപ്പെടുവിച്ചു. നാണത്തോടെ ചായക്കപ്പുമായി മുന്നില്‍വന്ന അവര്‍ മുഖത്തേയ്‌ക്കുനോക്കി പുഞ്ചിരിച്ചു. 'കൊള്ളാം സുന്ദരി' മനസുപറഞ്ഞു. ചായക്കപ്പ്‌ സ്വീകരിച്ച എന്റെ മുഖത്തുനോക്കി പിന്നീടവള്‍ പറഞ്ഞു. "ങ്യാഹാ...ഹ്‌...ഹാ....."


എന്റെ ചിരി അനുകരിച്ച അവളുടെ ധൈര്യത്തിനുമുന്നില്‍ ഞെട്ടിത്തെറിച്ച എന്റെ ദേഹത്തേക്ക്‌ ചൂടുചായ ഒഴുകിയിറങ്ങി. പെണ്ണിനെ വേണ്ടന്നുവയ്‌ക്കാന്‍ വീട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു കാരണവും വേണ്ടിവന്നില്ല.


കല്യാണ ചര്‍ച്ചകള്‍ പിന്നെയും മുറുകി. രണ്ടാമത്തെ പെണ്ണുകാണല്‍. വീട്ടില്‍ ചെന്ന ഉടനെ പെണ്ണിനെ കണ്ടു. കൊള്ളാം അതും ഇഷ്‌ടപ്പെട്ടു. പെണ്ണുവീട്ടിലെ ഒരംഗം എല്ലാവരേയും പരിചയപ്പെടുത്തി. "ഞാന്‍ പെണ്ണിന്റെ ചേട്ടന്‍, ആ കതകിന്റെ മറവില്‍ നില്‍ക്കുന്നത്‌ പെണ്‍കുട്ടി." ഞാന്‍ വീണ്ടും ഞെട്ടി. അറിയാതെ ഞാന്‍ ചോദിച്ചു. അപ്പോള്‍ ആദ്യം കണ്ട കുട്ടിയോ?. "അതെന്റെ ഭാര്യ."ചേട്ടന്റെ മറുപടി. അങ്ങനെ രണ്ടാം കഥയ്‌ക്ക് ശുഭ പര്യവസാനം.


വീട്ടില്‍ പോയി പെണ്ണുകാണുന്ന പരിപാടി അതോടെ ഞാന്‍ ഉപേക്ഷിച്ചു. പിന്നെ ലോഹിസാറിന്റെ സുഹൃത്തായ മുകുന്ദേട്ടന്‍ ഒരു ആലോചന കൊണ്ടുവന്നു.എനിക്ക്‌ ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ. പെണ്ണറിയാതെ അമ്പലത്തില്‍ വച്ചായിരിക്കണം പെണ്ണുകാണല്‍. അപ്രകാരം വല്യച്‌ഛന്റെ കൂടെ ക്ഷേത്രത്തില്‍ വന്ന അവളെ ഞാന്‍ കണ്ടു. 'നിമ്മി.' പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അവളെന്റെ ജീവിത സഖിയായി. എന്റെ എല്ലാ ഐശ്വര്യത്തിനും കാരണക്കാരിയായി. ശ്രീലക്ഷ്‌മി എന്ന എന്റെ പൊന്നുമകളുടെ അമ്മയായി.


എന്റെ കല്യാണത്തിനു സംഭവിച്ച മഹാത്ഭുതമാ എന്റെ അച്‌ഛന്റെ ഷര്‍ട്ടിടീല്‍. ജനിച്ചിട്ടന്നുവരെ ഷര്‍ട്ടിടാത്ത അച്‌ഛന്‍ ജീവിതത്തില്‍ ആദ്യമായി ഷര്‍ട്ടണിഞ്ഞു. സന്തോഷത്താല്‍ അനുഗ്രഹം വാങ്ങുമ്പോള്‍ ഒരുതുള്ളി കണ്ണീര്‍ ഞാന്‍ ആ പാദങ്ങളില്‍ അര്‍പ്പിച്ചു.


വിയര്‍പ്പിന്റെ വിശുദ്ധി


ജോലി കഴിഞ്ഞ്‌ വിയര്‍ത്തു കുളിച്ച്‌ വീട്ടില്‍ വരുന്ന അച്‌ഛന്‍ കുളിക്കും മുന്‍പ്‌ വിയര്‍പ്പ്‌ ആറാനായി ഇരിക്കുമ്പോള്‍ പാട്ടുപാടും. വിയര്‍പ്പിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍. പിന്നീട്‌ ആ പാട്ടുകള്‍ ഞാന്‍ ഏറ്റെടുത്തു. നശീകരണം നേരിട്ടു കൊണ്ടിരുന്ന നാടന്‍പാട്ട്‌ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. നാടെങ്ങും നാടന്‍പാട്ട്‌ ട്രൂപ്പുകള്‍ സജീവമായി. അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.


പറഞ്ഞുവന്നത്‌ വിയര്‍പ്പിനെപ്പറ്റിയാ, അതിന്റെ പരിശുദ്ധിയെപ്പറ്റി. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു എന്റെ കഴിഞ്ഞ ഓണനാളുകള്‍. അവിടെയുള്ള എല്ലാവര്‍ക്കും ഓണ സമ്മാനമായി മുണ്ടും, ഷര്‍ട്ടും നല്‍കിയെങ്കിലും സംഘാടകരുടെ ആരുടേയോ പിഴവുമൂലം ഒരാള്‍ക്ക്‌ മാത്രം ലഭിച്ചില്ല. അതയാള്‍ എന്നോട്‌ പറഞ്ഞപ്പോള്‍ എന്റെ ഓണക്കോടി ഊരി അയാള്‍ക്ക്‌ നല്‍കി. അയാളുടെ ഷര്‍ട്ട്‌ ഇട്ടു ഞാന്‍. വര്‍ഷങ്ങള്‍ക്ക്‌ ശേഷം യഥാര്‍ഥ വിയര്‍പ്പിന്റെ മണം ഞാന്‍ ശ്വസിക്കുകയായിരുന്നു. എന്റെ അച്‌ഛന്റെ കഷ്‌ടപ്പാടിന്റേയും, അധ്വാനത്തിന്റേയും മണം. തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്‌ ഒരുപാട്‌ നിറഞ്ഞിരുന്നു. ഒരു നുള്ള്‌ ചോറ്‌ ഉള്ളില്‍ ചെല്ലാഞ്ഞിട്ടുപോലും.


ആഘോഷങ്ങള്‍


എല്ലാ ആഘോഷങ്ങളിലും ഞാന്‍ ചാലക്കുടിയില്‍ സജീവമാണ്‌. അത്‌ ഓണമായാലും, വിഷു ആയാലും, ക്രിസ്‌തുമസ്‌ ആയാലും . ഓണനാളില്‍ ഇപ്പോഴും ഓട്ടോയെടുത്ത്‌ ഞാന്‍ ജംഗ്‌ഷനില്‍ പോകാറുണ്ട്‌. സവാരിക്കായി കയറുന്നയാള്‍ ആദ്യം നമ്മുടെ മുഖമൊന്നും ശ്രദ്ധിക്കാറില്ല. ഇറങ്ങി കഴിഞ്ഞ്‌ പൈസ തരുമ്പോള്‍ എന്റെ മുഖം കണ്ട്‌ അവര്‍ ഞെട്ടും. അപ്പോള്‍ ഞാന്‍ ഒന്ന്‌ നീട്ടി ചിരിക്കും...


"ങ്യാഹാ...ഹ്‌...ഹാ...


2012, ജൂൺ 12, ചൊവ്വാഴ്ച

എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ 10 വഴികള്‍

ജീവിതം സന്തോഷകരമാക്കാനാണ് മനുഷ്യന്‍ പാടുപെടുന്നത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും അതിന് വേണ്ടി തന്നെയാണ് മനുഷ്യന്‍ പലപ്പോഴും ജീവിതം പോലും അപകടപ്പെടുത്തി അരുതായ്മകള്‍ ചെയ്യുന്നത്. സന്തോഷമുണ്ടാവാന്‍ ജൈവിക ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കപ്പെടണം, പണം തങ്ങളുടെ ജഡികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധിയാണ്. അതിനാല്‍ എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കണം. അതിലൂടെ തങ്ങള്‍ക്ക് സന്തോഷം നിലനിര്‍ത്താനാവും എന്നാണ് പൊതുവെ എല്ലാവരും കണക്കുകൂട്ടുന്നത്. ചിലര്‍ അതിന് വേണ്ടി രാപകല്‍ അത്യാധ്വാനം ചെയ്യുന്നു. മറ്റുചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നു. എന്തിന് എന്ന ചോദ്യത്തിനുള്ള മറുപടി ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാന്‍ എന്നതായിരിക്കും. സന്തോഷിക്കാന്‍ പണം നേടിക്കഴിയുന്നത് വരെ മാത്രമാണ് ഈ തെറ്റിദ്ധാരണ നിലനില്‍ക്കുക. എമ്പാടും പണം നേടിക്കഴിയുമ്പോഴാണ് അറിയുക അതല്ല സന്തോഷത്തിന്റെ ഉപാധിയെന്ന്. ജഡികേഛകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ ലഭിക്കുന്ന സന്തോഷം താല്‍കാലികമാണെന്നും അപ്പോള്‍ ബോധ്യപ്പെടും.


പണം ഉപയോഗിച്ച് ജീവിതം ആസ്വദിക്കാന്‍ നെട്ടേട്ടമോടുന്നവര്‍ പെട്ടെന്ന് നിരാശരാകും. ഒരു പാവപ്പെട്ടവന്‍ കാശുണ്ടെങ്കില്‍ രണ്ട് നേരം ബിരിയാണി കഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നു. തന്റെ വിഷയാശക്തി ശമിപ്പിക്കാനും പണം ഉപാകരപ്പെടും എന്നവന്‍ ചിന്തിക്കും. ഒരു ഭൌതിക വാദിക്ക് ആവശ്യത്തിന് പണം ഉണ്ടാകുമ്പോള്‍ , നിയമത്തിന്റെയും ധാര്‍മികതയുടെയും വിലക്ക് ഇല്ലെങ്കില്‍ എനിക്ക് ജീവിതം കുറേകൂടി സുന്ദരവും സന്തോഷകരവും ആക്കാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നു. മനുഷ്യന്‍ ഏറ്റവും കോപിഷ്ടനാകുന്നത് തന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുകള്‍ കാണപ്പെടുമ്പോഴാണ്. ചിലരുടെയെങ്കിലും മതവിരോധത്തിന് പിന്നില്‍ ഇത്തരം ഒരു സ്വാര്‍ഥതയുണ്ട് എന്ന് കാണാന്‍ കഴിയും. മതവും ധാര്‍മിക മൂല്യങ്ങളും സത്യസന്ധതയുമൊക്കെയാണ് തങ്ങളുടെ സന്തോഷത്തെ തടസ്സപ്പെടുത്തുന്നത് എന്ന് കരുതി ചില സമൂഹങ്ങള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചത് സന്തോഷമല്ല നൂറായിരം പ്രശ്നങ്ങളായിരുന്നു.


നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടില്ലെങ്കില്‍ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിര്‍ത്താന്‍ പത്ത് വഴികളാണ് താഴെ നല്‍കുന്നത്.


1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക.


ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകരുതെന്നോ കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. ആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. കാരണം മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് സ്വന്തം നിലക്ക് കടിഞ്ഞാണില്ല. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം കടിഞ്ഞാണിടുക അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


2. മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക.


ഏതൊരു സമ്പന്നനും നേതാവിനും തനിക്കില്ലാത്ത ചില സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഉദാഹരണത്തിന് എം.എല്‍ . എ ക്ക് മന്ത്രി അനുഭവിക്കുന്ന സൌകര്യം അസൂയ ഉണ്ടാക്കാവുന്നതാണ്. മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രിയുടെയുമൊന്നും ഭൌതിക സൌകര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവില്ല. ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍ മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.


3. ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട്  അംഗീകാരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുക.


താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങള്‍ അംഗീകാരത്തിന് യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല.

4. മറ്റുള്ളവര്‍ക്ക് നമ്മിലുള്ള  വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തുക.


നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കാലും ആര്‍ക്കും യഥാര്‍ഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.


5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക.


സന്തോഷകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അല്‍പം ശ്രമകരമാണ്. പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം.

6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക.


മനുഷ്യന്‍ ഒരു സമൂഹജീവിയാണ് പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൌതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം അത് അവനില്‍ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും.


7. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക.


ഇത് കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും. ഇവിടെ മറിച്ചും നമ്മുക്ക് ചിന്തിക്കാം. പക്ഷെ അത് നമ്മെ നിരാശരും നിഷ്ക്രിയരും ആക്കും അതിലൂടെ നമ്മുടെ തകര്‍ച്ചയും. അപ്പോള്‍ രണ്ട് ചോയ്സുകളില്‍ ഉപകാരമുള്ളത് തെരഞ്ഞടുക്കുക മാത്രമാണ് നാം ഇതിലൂടെ ചെയ്യുന്നത്.

8. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക.


തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക.


9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക.


നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതില്‍ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാന്‍ മനുഷ്യനെ സഹായിക്കും.


10. ദൈവികവിധിയില്‍ വിശ്വസിക്കുക.


ഭൂമിയില്‍ കാര്യങ്ങള്‍ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങള്‍ താളം തെറ്റാതെ പിടിച്ച് നിര്‍ത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല. വിധിയെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ അത് പ്രത്യേകമായി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക.


[ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍ ) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)]


കാര്യങ്ങള്‍ നടന്നത് ദൈവിക തീരുമാനം അനുസരിച്ചാണ് എന്ന വിശ്വാസം തന്റെ കഴിവിലും പ്രാപ്തിയിലും മതിമറന്ന് നിഗളിക്കാതിരിക്കാന്‍ സാഹായിക്കുന്നു. ഇത്തരം നിഗളിപ്പ് അല്‍പായുസ് മാത്രമേ ഉണ്ടാവൂ. തന്റെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ് പരാചയപ്പെടുമ്പോള്‍ ഏറെ ദുഖിക്കുന്നതും. ഇബ്നു മസ്ഊദ് പറയുകയുണ്ടായി: "രണ്ട് കാര്യങ്ങളില്‍ നാശമുണ്ട് നിരാശയിലും അഹന്തയിലും". ഇമാം ഗസ്സാലി പറഞ്ഞു: "അധ്വാനവും പ്രയത്നവുമില്ലാതെ ജീവിത സൌഖ്യം നേടാനാവില്ല. നിരാശന്‍ അധ്വാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല."


മേല്‍ പറഞ്ഞ പത്ത് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ മരിക്കുന്നത് വരെ സന്തോഷവാന്‍മാരായിരിക്കും. അവരില്‍നിന്ന് സന്തോഷത്തെ ഊരിക്കളയാന്‍ ഏത് വ്യക്തി വിചാരിച്ചാലും നടക്കില്ല. 

2012, ജൂൺ 4, തിങ്കളാഴ്‌ച

ജൂണിലേക്ക് ചില വിദ്യാഭ്യാസ ചിന്തകള്‍ ..

ജൂണില്‍ ചില ചോദ്യങ്ങള്‍ :


ഇന്ന് ജൂണ്‍ നാല് സ്കൂളുകള്‍ പതിവുപോലെ തുറക്കുകയാണ്. സ്‌കൂളുകള്‍ പരസ്‌പരം മത്സരിച്ച്‌ പ്രവേശനോത്സവം കൊണ്ടാടും. പുതിയ മഞ്ഞപ്പെയിന്റടിച്ച്‌, ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റൊക്കെ ശരിയാക്കിയ സ്‌കൂള്‍ ബസ്സ്‌ വരുന്നതുംനോക്കി കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കാത്തുനില്‍ക്കും. മഴ നനയാതെ സ്‌കൂളിലെത്തും. ചെളിപുരളാതെ വീട്ടിലുമെത്തും. പുതിയതിന്റെ മണമുള്ള പുസ്‌തകങ്ങളില്‍ നിന്ന്‌ കണക്കും മലയാളവും സയന്‍സും സാമൂഹ്യപാഠവുമൊക്കെ ആവര്‍ത്തിച്ചുപഠിച്ച്‌ ഫുള്‍ എ പ്ലസിന്‌ ഒരുക്കം തുടങ്ങും...

പുറത്ത്‌ പുത്തന്‍ നെയിം സ്ലിപ്പൊട്ടിച്ച ഈ ജൂണില്‍, ചില ചെറിയ ചോദ്യങ്ങള്‍ എന്നോടും നിങ്ങളോടും ചോദിക്കാതിരിക്കാനാവില്ല.

വര്‍ഷങ്ങളോളം രാത്രിയുറക്കമൊഴിഞ്ഞും പകല്‍ കളിയൊഴിഞ്ഞും പഠിച്ച്‌, ഉല്ലാസവേളകള്‍ വെട്ടിക്കുറച്ച്‌ ട്യൂഷനുപാഞ്ഞ്‌ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും മികവുകൊണ്ട്‌ ശാസ്‌ത്രജ്ഞനായവന്‍, വളര്‍ത്തിവലുതാക്കിയ കുടുംബത്തിനും നാടിനും തനിക്കുതന്നെയും എന്താണ്‌ ബാക്കിവെച്ചത്‌? ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ളവനാണ്‌ ശാസ്‌ത്രജ്ഞന്‍. ശാസ്‌ത്രപ്രയോഗത്തിലുള്ള നിപുണത കൂടിയാണവന്‌ ആ പേര്‌ സമ്മാനിക്കുന്നത്‌. എന്നിരിക്കെ, തന്റെ ജീവന്‍ ഒരുറുമ്പിനുപോലും ഉപകാരമാകാത്തവിധം കെടുത്തിക്കളയാന്‍, ജീവന്റെ അനന്തമായ മൂല്യം വിസ്‌മരിക്കാന്‍ അവനെ തയ്യാറാക്കിയ, നാം ഉന്നത വിദ്യാഭ്യാസമെന്ന്‌ പേരിട്ടുവിളിക്കുന്നതിന്റെ ഔന്നത്യമെന്താണ്‌?

ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വയംബോധംപോലും ആര്‍ജിക്കാന്‍ കഴിയാതെ പോയ ലിജിന്‍ വര്‍ഗീസിന്റെ സഹപാഠിയെ 10 വര്‍ഷത്തെ വിദ്യാഭ്യാസം പഠിപ്പിച്ചതെന്താണ്‌? ഏറെയൊന്നും ജീവിത പരിചയമില്ലാത്തൊരു മനസ്സിനെ, അരുംകൊല നടത്താന്‍ കെല്‍പ്‌ നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ അവന്റെ 10 വര്‍ഷം കൈകാര്യം ചെയ്‌ത പൊതുവിദ്യാഭ്യാസമണ്ഡലത്തെ രക്ഷപ്പെടുത്താന്‍ പറ്റുമോ? ആരാണിവിടെ കൊലയാളി?

ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട്‌ പഠിച്ച്‌ പരീക്ഷയെഴുതി എ പ്ലസ്‌ ഗ്രേഡ്‌ വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്‌? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്‌?

വിദ്യാഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌?

ഒരു കല്ലിന്‌ ശില്‌പിയെന്താണോ, അത്ര തന്നെയാണ്‌ മനുഷ്യന്റെ മനസ്സുകള്‍ക്ക്‌ വിദ്യാഭ്യാസം -ജോസഫ്‌ എഡിസന്‍. വിദ്യാഭ്യാസത്തിന്റെ വ്യാപ്‌തിയും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നതാണ്‌ മുകളിലെ വചനം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്നും അത്‌ ഏതുവിധേനയും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണെന്നും ഇത്‌ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കുറിക്കുന്ന സര്‍വനിര്‍വചനങ്ങളും ഈ സത്തയുള്‍ക്കൊള്ളുന്നവയാണ്‌.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ പാകപ്പെടലുകള്‍ക്ക്‌ വഴിയൊരുക്കുന്നതാണ്‌ വിദ്യാഭ്യാസമെന്നത്‌ കാലാകാലങ്ങളായുള്ള വീക്ഷണമാണ്‌. എന്നാല്‍ ഒന്ന്‌ ചോദിക്കട്ടെ, ആയിരങ്ങള്‍ ഡൊണേഷന്‍ കൊടുത്ത്‌ തന്റെ കുഞ്ഞിനെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ , ടൈയും കോട്ടും ഷൂസുമൊക്കെയുള്ള സ്റ്റാറ്റസിനു ചേര്‍ന്ന യൂനിഫോമണിയിക്കുമ്പോള്‍ , ബാഗിനും കുടക്കും പുസ്‌തകത്തിനും സ്‌കൂള്‍ ബസ്സിനുമൊക്കെയായി നല്ലൊരു സംഖ്യ ചെലവഴിക്കുമ്പോള്‍ , മേല്‍ പറഞ്ഞ ഏതൊക്കെ ലക്ഷ്യമാണ്‌ ഒരു രക്ഷിതാവിന്റെ മനസ്സിലുണ്ടാവുന്നത്‌? അഞ്ചക്കമോ അതിലധികമോ ശമ്പളം കിട്ടുന്ന ഒരു ജോലി നേടി, വലിയൊരു കോണ്‍ക്രീറ്റ്‌ കാടു പണിത്‌, തനിക്കും മക്കള്‍ക്കും കുശാലായി ജീവിക്കാനുള്ളത്‌ ബാങ്ക്‌ ബാലന്‍സുണ്ടാകണമെന്ന ആഗ്രഹമാവില്ലേ തന്റെ കുഞ്ഞ്‌ നല്ല മനുഷ്യനാകണമെന്ന ലക്ഷ്യത്തെ കവച്ചുവെക്കുന്നത്‌? വിദേശത്തു ജോലി തേടിപ്പോകുന്നവനോട്‌ നീ നന്നായി വാ എന്ന്‌ പറയുന്നതില്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. നീ നല്ല മനുഷ്യനായി വാ എന്നാണോ? നീ നന്നായി സമ്പാദിച്ചു വാ എന്നുതന്നെയല്ലേ!

സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുള്ള ഈ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയില്‍ ഉമ്മ ബാപ്പമാരെ തിരിച്ചറിയാത്ത, സഹാനുഭൂതിയും സഹവര്‍ത്തിത്വവും മനസ്സിന്റെ ഏഴയലത്തുപോലുമില്ലാത്ത കുറെ പണമുണ്ടാക്കി യന്ത്രങ്ങളാണ്‌ വാര്‍ത്തെടുക്കപ്പെടുന്നത്‌. സമാനമായ അച്ചുകളിലെ ഉല്‍പന്നങ്ങള്‍ക്ക്‌ I Robort എന്ന സിനിമയിലെ NS4 റോബോട്ടുകളെപ്പോലെ ഒരേ ഭാവമാണുള്ളത്‌. മറ്റുള്ളവരെ പോയിട്ട്‌ സ്വന്തം വികാരവിചാരങ്ങളെപ്പോലും വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. ഒടുക്കം ഭൂരിഭാഗവും ഉന്നത സൗധങ്ങളില്‍ അര്‍ഥശൂന്യരായി, കൊലയാളികളോ കരിങ്കച്ചവടക്കാരോ ആയി, സ്വയം ജീവനൊടുക്കുന്ന പമ്പരവിഡ്‌ഢികളായി, നാടറിയാത്ത, മണ്ണറിയാത്ത, യന്ത്രസമാനരായി മനുഷ്യനെന്ന പദത്തോട്‌ ചേരാത്തവരായിത്തീരുന്നു.

ട്യൂഷന്‍ സെന്ററില്‍ നിന്ന്‌ സ്‌കൂളിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ കളിക്കാനും കൂട്ടുകൂടാനും സ്വയം തിരിച്ചറിയാനും അവസരം നല്‍കാത്ത മാതാപിതാക്കള്‍ ഇതിന്റെ പരിണിത ഫലത്തെക്കുറിച്ച്‌ ബോധവാന്മാരാകുന്നതേയില്ല. സാന്നിധ്യംകൊണ്ട്‌ മക്കള്‍ തങ്ങള്‍ക്കാശ്വാസമേകേണ്ടുന്ന വാര്‍ധക്യത്തില്‍ തങ്ങളെ വൃദ്ധസദനത്തിന്റെ അകത്തളങ്ങളിലേക്ക്‌ തള്ളിവിടാന്‍ പോന്ന ജോലിത്തിരക്കും കഠിനമനസ്സുമാണ്‌ താന്‍ തന്റെ മക്കള്‍ക്കിന്ന്‌ ഒരുക്കിക്കൊടുക്കുന്നതെന്ന്‌ തിരിച്ചറിയുന്നുമില്ല.

അങ്ങനെ ഇന്‍ക്യുബേറ്ററിലെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയെടുക്കുന്ന കുട്ടികളാകട്ടെ, വിനോദം കണ്ടെത്തുന്നത്‌ ടി വി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും അവയുടെ വൈജാത്യവിഭാഗങ്ങളിലുമാണ്‌. വല്ലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍, മണ്ണിലിറങ്ങി ചെളിയാകാതിരിക്കാന്‍, കൂട്ടുകൂടാതിരിക്കാന്‍ കുട്ടിക്ക്‌ വാങ്ങിക്കൊടുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന `വിദ്യാഭ്യാസ' സാധ്യതകള്‍ പേടിപ്പിക്കുന്നതാണ്‌. GTA Vice City പോലുള്ള ഗെയിമുകള്‍ വാങ്ങിക്കൊടുത്തതും ചിലപ്പോള്‍ കൂടെയിരുന്ന്‌ പ്രോത്സാഹിപ്പിച്ചതും നമ്മള്‍ തന്നെയായിരിക്കും. `ദൗത്യ'മെന്ന ആഴമുള്ള പദത്തിന്റെ മനോഹരാര്‍ഥത്തെ ചോരകൊണ്ട്‌ ചുവപ്പിച്ച്‌ താന്‍ അറിയാത്ത ആരെയൊക്കെയോ കൊല്ലാനുള്ള മിഷനിലേര്‍പ്പെട്ട്‌ പണം സമ്പാദിക്കുന്ന, ഗെയിം പോയിന്റുകള്‍ നേടുന്ന കുട്ടി, കമ്പ്യൂട്ടര്‍ മേശക്കുമപ്പുറത്ത്‌ അത്‌ പ്രാവര്‍ത്തികമാക്കുന്നതില്‍, മാനസിക വൈകല്യമുള്ളവനാകുന്നതില്‍ ആരെയാണ്‌ പഴിക്കേണ്ടത്‌? രക്ഷിതാക്കള്‍ ഈ വിധം തിമിരബാധിതരായി തുടര്‍ന്നാല്‍ ഭാവിയില്‍ കൊല്ലപ്പെടുന്ന ലിജിന്‍ വര്‍ഗീസുമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാനവികത യാന്ത്രികതയ്‌ക്കുമുന്നില്‍ തോറ്റുതുന്നം പാടും. എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ നേടിയവന്‍, ഒരു മുഴം കയറില്‍ രണ്ടാമതൊരു ചിന്തകൂടാതെ കിടന്നാടും, തീര്‍ച്ച.

ഒരുപക്ഷേ, സാധാരണത്വംകൊണ്ട്‌, ഒഴുക്കിനൊപ്പം നീങ്ങുന്ന ലാഘവത്വംകൊണ്ട്‌ അപക്വരായേക്കാം രക്ഷിതാക്കള്‍. എന്നാല്‍, നീണ്ട ട്രെയിനിംഗ്‌ കാലം കഴിഞ്ഞ്‌, വിവിധ വിദ്യാഭ്യാസ രീതികളും തന്ത്രങ്ങളും പഠിച്ചുപയറ്റി, ശതമാനപുസ്‌തകത്തില്‍ നല്ല മാര്‍ക്കും നേടി കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന മഹാനായ അധ്യാപകന്റെ കാര്യം അതിലും കഷ്‌ടമാണ്‌. രക്ഷിതാക്കളുടെ അപക്വത തിരുത്തുന്നതിനുപകരം, അതിന്‌ കൈത്താങ്ങാവുകയാണ്‌ അധ്യാപകന്‍. സമൂഹത്തില്‍ ഇന്നും ഉന്നതസ്ഥാനീയനായിട്ടും പലപ്പോഴും നാടന്‍ ശൈലിയില്‍ `അധ്യാപഹയനായി'ത്തീരുന്നവനെ കുറ്റം പറയാനൊക്കില്ല. കാരണം ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ്‌ വാങ്ങുമ്പോഴോ, പി എസ്‌ സിക്ക്‌ കുത്തിയിരുന്ന്‌ പഠിച്ച്‌ റാങ്ക്‌ നേടുമ്പോഴോ വിദ്യപകരുന്നതിന്റെ പുണ്യംനേടുക, നല്ല മനുഷ്യരെ, അതുവഴി സമൂഹനിര്‍മിതിയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യമൊന്നും ഭൂരിഭാഗത്തിനും ഉണ്ടാകാനിടയില്ല. വീടുവീടാന്തരം കയറി അഞ്ചുവയസ്സായ കുട്ടികളെ തപ്പി അധ്യാപകര്‍ ഇറങ്ങുന്നത്‌, ഒരു കുട്ടിപോലും വിദ്യാഭ്യാസം കിട്ടാതെ വീട്ടിലിരിക്കരുത്‌ എന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌! മാസശമ്പളം കണ്ണുവെക്കുന്ന, താനേറ്റെടുത്തുവെന്നു പറയുന്ന ഉത്തരവാദിത്തങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന അധ്യാപകനെങ്ങനെ വിദ്യാര്‍ഥിക്ക്‌ മാതൃകയാവും? ശരിയായ വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും?

രക്ഷിതാവിന്റെയും അധ്യാപകന്റെയും ലക്ഷ്യബോധം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ ഒഴുക്കില്‍ നിന്ന്‌ കുതറിമാറി ശുദ്ധമായ നീരൊഴുക്കിനെ തിരിച്ചറിയേണ്ടതിന്റെയും അതില്‍ തുടരേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാര്‍ഥിക്കുമേല്‍ വന്നുചേരുന്നു. ഇവിടെ വിദ്യാഭ്യാസത്തിന്റെ തെറ്റിപ്പോക്കു സമ്മാനിക്കുന്ന അന്ധതയെ തോല്‍പിക്കാന്‍ ഒരു നല്ലവഴി വായനയെന്ന കണ്ണട തന്നെയാണ്‌. ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക്‌ ജീവിതാടിസ്ഥാനത്തില്‍ മുഖ്യം അതിന്റെ ആദ്യവചനമാകേണ്ടതില്ലേ. എങ്കില്‍, ``വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആദ്യകല്‌പനയെ കണ്ടില്ലെന്ന്‌ നടിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. പാഠപുസ്‌തകത്തിനപ്പുറത്തേക്ക്‌ മറ്റൊരു പുസ്‌തകം സമ്മാനമായിപ്പോലും നല്‍കാത്ത രക്ഷിതാക്കള്‍, നിരവധി അവസരമുണ്ടായിട്ടും വായനയുടെ ലോകത്തിലേക്ക്‌ തന്റെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്ത അധ്യാപകര്‍,വായനയുടെ നട്ടെല്ലൂരിക്കളഞ്ഞ പൊതുസമൂഹം തുടങ്ങി, ഒക്കെയും ശത്രുപക്ഷത്തു നില്‍ക്കുന്ന ഈ കാലത്ത്‌ പൊരുതിജയിച്ച്‌ ദൈവകല്‌പനയ്‌ക്ക്‌ വഴങ്ങുകയേ, വായനാശീലമുള്ളവനാവുകയേ സംശുദ്ധരാകാന്‍, വിജ്ഞാനിയാകാന്‍ നിവൃത്തിയുള്ളൂ.

ബദല്‍ ആലോചനകള്‍ക്ക്‌ പ്രസക്തിയുണ്ട്‌


കാലാകാലങ്ങളായി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിവരുന്നുണ്ട്‌. വ്യത്യസ്‌ത ഗുരുകുലങ്ങളില്‍ മതവിദ്യാഭ്യാസമായും ആയോധനമുറകളായും കലാഭ്യാസമായുമൊക്കെ നടന്നിരുന്ന സാമ്പ്രദായിക പഠനസംവിധാനം പിന്നീട്‌ പൊതുവിദ്യാഭ്യാസത്തിലേക്ക്‌, അതിന്റെ സ്ഥാപനമായ സ്‌കൂളിലേക്ക്‌ മാറി. ഇതോടെ സാര്‍വത്രികവും സാര്‍വജനീനവുമായി വിദ്യാഭ്യാസം മാറി. നല്ലത്‌. പക്ഷേ, ഒരേ വാര്‍പ്പു മാതൃകകളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറികളായി അവ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വൈജാത്യമുള്ള മനുഷ്യനിപുണതകള്‍ അടിച്ചമര്‍ത്തപ്പെടുകയോ മാര്‍ക്കെന്ന, ഉന്നത ജോലിയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ രൂപാന്തരണം ചെയ്യപ്പെടുകയോ ചെയ്‌തു.

ആകാശത്തെ അത്ഭുതക്കാഴ്‌ചകളിലൂടെ ആനന്ദത്തിലഭിരമിച്ചവന്‍ ഡോക്‌ടറായി, യാത്രകളെയും ദൂരങ്ങളെയും പ്രണയിച്ചവന്‍ സര്‍ക്കാര്‍ ഗുമസ്‌തനായി. വയലിനെ സ്‌നേഹിച്ചവന്‍ പോലീസായി..... അങ്ങനെയങ്ങനെ വിരോധാഭാസങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങളാണ്‌ ``സമൂഹത്തെ അതിന്റെ സ്ഥായീഭാവത്തോടെ തന്നെ നിങ്ങള്‍ക്കാവശ്യമുണ്ടെന്ന്‌ നിങ്ങളെ വിശ്വസിപ്പിക്കുന്ന ഒരു പരസ്യ ഏജന്‍സിയാണ്‌ സ്‌കൂള്‍ '' എന്ന്‌ ഇവാന്‍ ഇല്ലിച്ചിനെക്കൊണ്ട്‌ പറയിച്ചത്‌. 1971ല്‍ Deschooling society പുസ്‌തകമെഴുതാനും അദ്ദേഹത്തിന്‌ പ്രേരകം മറ്റൊന്നുമല്ല. ഗോപാലകൃഷ്‌ണനും വിജയലക്ഷ്‌മിയും 1982ല്‍ സാരംഗ്‌ ബേസിക്‌ സ്‌കൂള്‍ തുടങ്ങിയതും ബേബി മാഷ്‌ കനവ്‌ തുടങ്ങാന്‍ നിദാനമായതുമൊക്കെ സമാനമായ ആലോചനകളില്‍ നിന്നാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍ മാറ്റിപ്പണിയലും മാറ്റിപ്പഠിക്കലും (Deschooling & Unlearning) ചര്‍ച്ചയാകുമ്പോള്‍, തന്റെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതില്ലെന്ന്‌ ഒരു രക്ഷിതാവ്‌ തീരുമാനിച്ചാല്‍ കുറ്റം പറയാനാവുമോ!

(പേനയെടുക്കേണ്ട കൈയില്‍ പിച്ചാത്തിയെത്തിയ വഴികള്‍ പഠിക്കണമെങ്കില്‍ സ്‌കൂളില്‍ തന്നെ പോകണം എന്ന തലക്കെട്ടില്‍ മുഹ്‌സിന്‍ കോട്ടക്കല്‍ എഴുതിയ ലേഖനത്തില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ )

2012, മേയ് 19, ശനിയാഴ്‌ച

നിങ്ങളിങ്ങനെയാണോ മക്കളെ കേള്‍ക്കാറുള്ളത് ?.

കഴിഞ്ഞ പോസ്റ്റില്‍ മകന്‍ എന്താണ് പിതാവിനോട് പറയാനുദ്ദേശിച്ചതെന്ന് മനസ്സിലാകണമെങ്കില്‍ ആ പിതാവ് ശ്രദ്ധിച്ച് കേള്‍ക്കണമായിരുന്നു. അതിന് പകരം മകന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ, നമ്മില്‍ മിക്കവരും വരുത്തുന്ന പിഴവ് അദ്ദേഹവും വരുത്തി. വൈകാരികമായ അടുപ്പം ഉണ്ടാകുന്നതിന് പകരം ആ സ്നേഹനിധിയായ പിതാവിന്റെ ബുദ്ധിപരമല്ലാത്ത കേള്‍വി അല്‍പം അകല്‍ചയാണ് ഉണ്ടാക്കിയത്. ഇനി നിങ്ങളുടെ മകനാണ് അത്തരം ഒരു ആവലാതിയുമായി സമീപിച്ചതെന്ന് കരുതൂ. ഒരു നല്ല  കേള്‍വിക്കാരനായ പിതാവാണ് താങ്കളെങ്കില്‍ എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."

"നിനക്ക് മനസ്സിലായി, അല്ലേ ? സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് നിന്റെ വിചാരം."

(മകന്‍ പറഞ്ഞതിന്റെ സാരാംശം നിങ്ങള്‍ ആവര്‍ത്തിച്ചു. വിലയിരുത്തുകയോ ഉപദേശിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തില്ല. പരഞ്ഞതെന്തോ അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തതായി താങ്കളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കി. രണ്ട് വിധത്തില്‍ കൂടി ഇതിനോട്  ആരോഗ്യകരമായി പ്രതികരിക്കാം. )

"നിനക്ക് സ്കൂളില്‍ പോകാന്‍ ആഗ്രഹമില്ല." (ഇതിലൂടെ അവന്‍ പറഞ്ഞതിനെ വാക്കുകളില്‍ ഉള്‍കൊണ്ടുവെന്നാണ്  കാണിക്കുന്നത്. ഇത് മോന് തുടര്‍ന്നുള്ള സംഭഷണത്തിന് താല്‍പര്യം ഉണ്ടാക്കുന്നു. എന്നാല്‍ കുറെകൂടി നല്ല പ്രതികരണം താഴെ വരുന്നതാണ്)

"നിനക്ക് കനത്ത ആശാഭംഗം അനുഭവപ്പെടുന്നുണ്ട് ". (ഇവിടെ അവന്‍ പറയുന്നതിലെ വികാരങ്ങളെ നിങ്ങള്‍ ഉള്‍കൊള്ളുന്നു. താങ്കള്‍ അവന്‍ പറഞ്ഞ വാക്കുകളെക്കാള്‍ അവന്റെ വികാരത്തെക്കൂടി പരിഗണിക്കുന്നുവെന്ന ശക്തമായ സൂചന മോന് നല്‍കുന്നു. അല്‍പം കൂടി മെച്ചപ്പെടുത്തി ഇങ്ങനെയും പറയാം)

"സ്കൂള്‍ പഠനത്തെ സംബന്ധിച്ചിടത്തോളം നിനക്ക് കാര്യമായ ആശാഭംഗമുണ്ട്. "

"അതെ ഡാഡീ.. ഫലപ്രദമായ യാതൊന്നും അവിടെനിന്ന് പഠിക്കുന്നില്ല. ഞാന്‍ പറയുന്നത് ഹമീദിന്റെ കാര്യം നോക്കൂ, അവന്‍ പഠിത്തം മതിയാക്കി ജോലിക്ക് പോകാന്‍ തുടങ്ങി. ധാരാളം പണം സമ്പാധിക്കുന്നു." (ഓ.. ഇതാണ് നീ പറയാന്‍ കൊണ്ടുവന്നത് എന്ന് വിചാരിച്ച് മുന്നോട്ട് പോയാല്‍ താങ്കള്‍ അബദ്ധത്തില്‍ ചാടും. പകരം പറഞ്ഞതിന് മാത്രം പ്രതികരിക്കുന്നു)

"ഹമീദിന്റെ ആശയമാണ് ശരിയെന്ന് നിനക്ക് തോന്നുന്നു.... ഒരര്‍ഥത്തില്‍ ഹമീദ് ചെയ്യുന്നത് ശരിയാണ്. അവന്‍ പണമുണ്ടാക്കുന്നു. പക്ഷെ ഏതാനും വര്‍ഷം കഴിയുമ്പോള്‍ തന്നോട് തന്നെ വെറുപ്പ് തോന്നുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. "

"തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഹമീദിന് തോന്നുമെന്നാണോ ?"

"അല്ലാതെ നിവൃത്തിയില്ല. വിദ്യാഭ്യാസമില്ലാതെ ഈ ലോകത്ത് നിനക്ക് ഒന്നുമാകാനൊക്കില്ല."

"തീര്‍ച്ചയായും വിദ്യാഭ്യാസം പ്രധാനപ്പെട്ടതു തന്നെ."

"ങാ.. അതാണു ഞാന്‍ പറഞ്ഞത്. +2 പോലുമില്ലെങ്കില്‍ നിനക്ക് നല്ല ജോലി കിട്ടൂല. കോളേജില്‍ ചേരാനൊക്കൂല. പിന്നെ നീയെന്തു ചെയ്യും. നിനക്കു വിദ്യാഭ്യാസം കൂടിയേ തീരൂ. നിന്റെ ഭാവിക്ക് അത് വളരെ പ്രധാനമാണ്. "

"ഡാഡിക്കറിയുമോ എനിക്ക് ഒരു വിഷമമുണ്ട്. ഇന്നെനിക്കൊരു പരീക്ഷയുണ്ടായിരുന്നു. വായന... ഡാഡീ എനിക്ക് നാലാം തരത്തിലെ കുട്ടികളുടെ നിലവാരമേ ഉള്ളൂവെന്ന് അവര്‍ പറയുന്നു. നാലാം തരം.. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ !"

(നേരാം വണ്ണം ശ്രദ്ധിച്ചത് കൊണ്ടുണ്ടായ ഗുണമാണിത്. ഇത് പറയാനും ആ വിഷമം പങ്കുവെക്കാനുമാണ് താങ്കളുടെ മകന്‍ ഇതുവരെ ശ്രമിച്ചതെന്ന് ഇപ്പോഴാണ് താങ്കള്‍ക്ക് പിടുത്തം കിട്ടിയത്.)

"ഞാന്‍ തോറ്റ് തൊപ്പിയിടും. തോല്‍ക്കുന്നതിനേക്കാള്‍  പിന്‍മാറലാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് പിന്‍മാറാന്‍ ആഗ്രഹമില്ല താനും."

"നിനക്കു പരാജയഭീതിയുണ്ട്. നീയൊരു ധര്‍മസങ്കടത്തിലാണ് ".

"ഞാനെന്തു ചെയ്യണമെന്നാണ് ഡാഡിയുടെ അഭിപ്രായം ?" (ഇത്രയുമായി കഴിഞ്ഞാല്‍ ഇനി നിങ്ങള്‍ക്ക് സ്നേഹപൂര്‍ണമായ ഉപദേശമോ നിര്‍ദ്ദേശമോ നല്‍കാം.)

ഈ സംഭാഷണം കേവലം ഉദാഹരണത്തിന് വേണ്ടി പറഞ്ഞുവെന്നേ ഉള്ളൂ. പലപ്പോഴും കേള്‍ക്കാനുള്ള നമ്മുടെ അക്ഷമ കാരണം പറയുന്നവര്‍ ഉദ്ദേശിക്കുന്നത് നാം കേള്‍ക്കാതെ പോകുന്നു. നാം തെറ്റായ നിഗമനത്തിലെത്തുകയും ആവശ്യമില്ലാതെ ഉപദേശം നല്‍കുകയും ചെയ്യുന്നു. ആരോഗ്യകരമായ വൈകാരിക നിക്ഷേപം നടത്തുന്നതിന് പകരം പിന്‍വലിക്കലാണ് അപ്പോള്‍ സംഭവിക്കുന്നത്. നമ്മുടെ മാത്രം കുറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം. നാം മക്കളുടെ കുറ്റമായി കാണുകയും ആളുകളോട് മക്കള്‍ എന്നോട് സംസാരിക്കുന്നില്ലെന്ന് പരാതിപറയുകയും ചെയ്യുന്നു.

ഇതിനൊക്കെ ആര്‍ക്ക് എവിടുന്ന് സമയം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പിന്നെ നിങ്ങളുടെ സമയം എന്തിനാണ് നിങ്ങള്‍ ചെലവഴിക്കുന്നത്. നിങ്ങളുടെ കുടുംബത്തെയും സന്താനങ്ങളെയും കൊണ്ട് നിങ്ങളുദ്ദേശിക്കുന്ന സകലതും ആവിയാക്കി. അതേ ഉദ്ദേശ്യം ലക്ഷ്യം വെച്ച് പണം സമ്പാദിക്കാനോ ?.

അതെ. മനുഷ്യന്‍ അതേ വിഢിത്തമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പണമുണ്ടാക്കാന്‍ അവന് സമയമുണ്ട. അതോടൊപ്പം അല്‍പം കേള്‍ക്കാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ നല്ല സുഹൃദ്ബന്ധങ്ങളും, വൈകാരികവും ആരോഗ്യകരവുമായ കുടുംബബന്ധങ്ങളും സാധിക്കുമായിരുന്നു. കൂടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും സന്തോഷം നല്‍കുന്ന മഹത്തായ നേട്ടങ്ങളെ കേള്‍ക്കാനുള്ള അക്ഷമയിലൂടെ മനുഷ്യന്‍ സ്വയം ഇല്ലാതെയാക്കുന്നു.

ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെ പലപ്പോഴും പുറത്ത് നിന്നുള്ള ഉപദേശം ആവശ്യമില്ലാത്തവിധം അവരുടെ സ്വന്തം പ്രശ്നങ്ങളെ അനാവരണം ചെയ്യുകയും ആ പ്രക്രിയയില്‍ തന്നെ പരിഹാരങ്ങള്‍ അവര്‍ക്ക് ദൃശ്യമാകുകയും ചെയ്യുന്നു.

ചിലപ്പോള്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പുതിയ ഒരു ദര്‍ശനവും കൂടുതല്‍ സഹായവും ആവശ്യമായി വരും. ക്രമാനുഗതമായി ഉള്ളിതൊലിക്കുന്നതുപോലെയാണ് ഒരു വ്യക്തിയുടെ പ്രശ്നപരിഹാരം സാധ്യമാകുന്നത്. മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല.

(അവസാനിക്കുന്നില്ല)

2012, മേയ് 8, ചൊവ്വാഴ്ച

നിങ്ങള്‍ക്കെന്താ നിങ്ങളുടെ മക്കള്‍ പറയുന്നത് കേട്ടാല്‍ ?

ആശയവിനിമയം ഒരു മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സുപ്രധാനമായ കഴിവാണ്. 'മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തു' (55:2,3). 'ബയാന്‍ ' പഠിപ്പിച്ചുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന് മാത്രം കഴിയുന്ന ചിന്തയും യുക്തിയും ഉള്‍കൊള്ളുന്ന ആശയവിനിമയമാണ് ബയാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഉണര്‍ന്നിരിക്കുന്ന സമയമത്രയും ഏറിയ കൂറും ആശയവിനിമയത്തിന് വേണ്ടി നാം ചെലവഴിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 

എത്രയോ കാലം എഴുതാനും വായിക്കാനും നാം പഠിച്ചു. എന്നാല്‍ ഫലപ്രദമായ ആശയവിനിമയത്തിന് നാം എന്തെങ്കിലും ശ്രമം നടത്തിയോ?. കേള്‍ക്കാനുള്ള പരിശീലനം നിങ്ങള്‍ നേടിയിട്ടുണ്ടോ?. കേള്‍ക്കാനെന്തിന് പരിശീലനം എന്നായിരിക്കില്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. ആളുകള്‍ പറയുന്നത് നമുക്ക് കേള്‍ക്കാതിരിക്കാനാവില്ലെങ്കില്‍ , പിന്നെ ഈ ചോദ്യത്തിന് എന്തര്‍ഥം എന്നും നിങ്ങള്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്.

ഓരോ ദിവസവും എത്രയോ പേരെ നാം  കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ അത് അനുഭാവപൂര്‍മായ കേള്‍വിയായിരുന്നോ എന്നാലോചിച്ചു നോക്കുക. നിങ്ങളോട് പറയപ്പെട്ടതൊക്കെ യഥാവിധി കേട്ടു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാനാകുമോ?.

നല്ല കേള്‍വി എന്നത് കാതുകൊണ്ടുമാത്രമല്ല.  അത് കേവലം 10 ശതമാനമേ വരൂ. നിങ്ങളുടെ ശരീരം തന്നെ കേള്‍ക്കുന്ന കാതാകുന്ന അവസ്ഥയാണ് ഞാനുദ്ധേശിക്കുന്നത്. നിങ്ങള്‍ കണ്ണുകൊണ്ടും ഹൃദയം കൊണ്ടും ശ്രവിക്കണം അല്ലെങ്കില്‍ ശ്രദ്ധിക്കണം. മുപ്പത് ശതമാനവും സംസാരിക്കുന്ന വാക്കുകള്‍ക്കുപരിയായ ശബ്ദവും 60 ശതമാനം ശരീരഭാഷയിലുടെയുമാണ് ആശയവിനിമയം നടത്തപ്പെടുന്നത്. സംസാരിക്കുന്ന ആളുടെ വികാരം കൂടി അറിഞ്ഞ് കേള്‍ക്കണം.

മുഹമ്മദ് നബിയെ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ച പ്രധാന ആരോപമായിരുന്നു, അദ്ദേഹം ആര് എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ഒരു ചെവിയാണ് എന്നത്. ഖുര്‍ആന്‍ അതിന് മറുപടി പറഞ്ഞപ്പോള്‍ അക്കാര്യം നിഷേധിച്ചില്ല മാറിച്ച്. നിങ്ങള്‍ക്ക് വേണ്ടി നല്ലത് കേള്‍ക്കുന്ന ചെവിയാണ് അദ്ദേഹം എന്ന ചേര്‍ത്ത് പറയുകയാണുണ്ടായത്.

'അക്കൂട്ടരില്‍ പ്രവാചകനെ വാക്കുകള്‍കൊണ്ട് ദ്രോഹിക്കുന്ന ചിലരുമുണ്ട്. അവര്‍ പറയുന്നു: `ഇയാള്‍ വീണ്ടുവിചാരമില്ലാതെ ആരെന്തു പറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ്.`
പറയുക: `അദ്ദേഹം നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് അങ്ങനെയായിട്ടുള്ളത്'....(9:61)

വേണ്ടത് ശ്രദ്ധയോടെയുള്ള കേള്‍വി:
നാല് കാര്യങ്ങള്‍ അനുഭാവപൂര്‍ണമായ കേള്‍വിക്ക് തടസ്സമായി തീരുന്നു. അത് നാം അറിയുന്നേയില്ല എന്നതാണ് ഏറെ പ്രയാസകരം. ശ്രദ്ധയോടെ കേള്‍ക്കേണ്ടതിന് പകരം നാല് രൂപത്തില്‍ നാം നമ്മോട് സംസാരിക്കുന്ന ഒരാളുടെ സംസാരത്തോട് പ്രതികരിക്കുന്നു.

1. വിലയിരുത്തുന്നു. (നമ്മള്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നു)

2. ചുഴിഞ്ഞ് നോക്കുന്നു (നമ്മുടെ സ്വന്തം ചട്ടക്കൂടിനുള്ളില്‍നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായമായി നാം സംസാരിക്കുന്നവനിലേക്ക് ഇടിച്ചുകയറുന്നു.)

3. ഉപദേശിക്കുന്നു (നമ്മുടെ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി ഉപദേശം നല്‍കുന്നു.)

4. വ്യാഖ്യാനിക്കുന്നു. (ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ സ്വന്തം ലക്ഷ്യങ്ങളെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കി അവരുടെ ലക്ഷ്യങ്ങളും പെരുമാറ്റങ്ങളും വിശദീകരിക്കാന്‍ ശ്രമിക്കുന്നു.)

കേട്ട് ഗ്രഹിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചല്ല ഇത് പറയുന്നത്. മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ തന്നെ നാം ചെയ്യുന്ന ഒഴിവാക്കേണ്ട ചില പ്രതികരണങ്ങളാണിത്. ഇങ്ങനെ പറഞ്ഞാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ സ്റ്റീഫന്‍ ആര്‍ കൊവെ നല്‍കിയ സംഭാഷണം അല്‍പസ്വല്‍പം ഭേദഗതികളോടെ ഇവിടെ നല്‍കട്ടേ.

മിക്കവര്‍ക്കുമുള്ള പരാതിയാണ് എന്റെ മകന്‍ / മകള്‍ എന്നോട് കാര്യമായൊന്നും സംസാരിക്കുന്നില്ല എന്നത്. എങ്ങനെ അവര്‍ നിങ്ങളോട് സംസാരിക്കും മിക്കപ്പോഴും അവര്‍ നിങ്ങളോട് സംസാരിച്ചപ്പോള്‍ മുകളിലക്കമിട്ട് എഴുതിയ നാലാലൊരു പ്രതികരണം കൊണ്ട് അല്ലെങ്കില്‍ അവ മുഴുവന്‍ ഉപയോഗിച്ച് നിങ്ങളവരെ നിരുത്സാഹപ്പെടുത്തിയിരിക്കും. അവരെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവിക പ്രതികരണമാണ് താഴെ നല്‍കിയത് പോലുള്ള സംഭാഷണം.

"എങ്ങനെയുണ്ട് മോനേ ?"
"കൊള്ളാം."
"ഈയിടെയായി എന്തൊക്കെയാണ് വിശേഷങ്ങള്‍ ?"
"ഒന്നുമില്ല."
"സ്കൂളില്‍ രസകരമായ എന്തെങ്കിലും സംഭവം ?"
"കാര്യമായൊന്നുമില്ല."
"വാരാന്ത്യത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ പരിപാടി?"
"എനിക്ക് അറിഞ്ഞുകൂടാ. "

ഇത്തരം മറുപടി നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഈ മറുപടിയാണോ നിങ്ങളുദ്ദേശിച്ചത് ? ആയിരിക്കാനിടയില്ല. എന്താണ് നിങ്ങളുടെ കുട്ടിക്ക് നിങ്ങളോടുള്ള പ്രശ്നം. അത് പറയാം.

മുമ്പെപ്പോഴോ നിങ്ങളുടെ മകന്‍കാര്യമായി നിങ്ങളോടൊരു കാര്യം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് നിങ്ങളുടെ പ്രതികരണം അല്‍പം പാളിപ്പോയി. നിങ്ങളവനെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.

ഒരു പക്ഷെ അവന്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാകാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി."
"എന്തുപറ്റിമോനേ...?" (ചുഴിഞ്ഞന്വേഷണം)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല."
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (ഉപദേശം)

ഇവിടെ ഡാഡി കുട്ടിയെ കേട്ടോ ? ഇല്ല അത് മനസ്സിലാകണമെങ്കില്‍ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം. അച്ഛന്റെ വാക്കുകളെ കുട്ടി എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം.

"ഓ.. ഡാഡീ ഈ സ്കൂള്‍ വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്ക് മനസ്സിലായി." (ഞാന്‍ ഡാഡിയോട് സംസാരിക്കാനാഗ്രഹിക്കുന്നു ശ്രദ്ധിച്ച് കേള്‍ക്കണം)
"എന്തുപറ്റിമോനേ...?" (നിങ്ങള്‍ക്ക് താല്‍പര്യമുണ്ട്... നല്ലത്)
"എല്ലാം വെറുതെയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല." (എനിക്ക് സ്കൂളില്‍ ചില പ്രശ്നമുണ്ട്. ഞാന്‍ വല്ലാതെ പരിഭ്രാന്തനായിരിക്കുന്നു.)
"ഇപ്പോള്‍ നിനക്കതിന്റെ പ്രയോജനം മനസ്സിലാവൂല മോനേ.. നിന്റെ പ്രായത്തിന്‍ എനിക്കും അങ്ങനെ തോന്നിയിരുന്നു. പില്‍കാലത്ത് എനിക്കത് തിരുത്തേണ്ടിവന്നു. നീ ക്ലാസില്‍ പോകണം പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം." (അരുത് ഡാഡീ. അത് ഡാഡിയുടെ പ്രശ്നം. എന്റെ പ്രശ്നമതല്ല. ഇക്കാര്യമല്ല ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. ഇതല്ല എനിക്ക് വേണ്ട ഉപദേശം.)

കാര്യം മനസ്സിലാക്കുന്നതിന് മുമ്പ് നല്‍കപ്പെട്ട ഈ ഉപദേശം. അസ്ഥാനത്തായി പോയി. തുടര്‍ന്നുള്ള സംഭാഷണത്തെ അത് വല്ലാതെ തടസ്സപ്പെടുത്തിക്കളഞ്ഞു. എന്ത് അച്ഛനോട് പറയാനാഗ്രഹിച്ചുവോ അത് പറയാന്‍ സാധിക്കാതെ പോയി.

എന്തായിരുന്നു അവന്‍ പറയാന്‍ ആഗ്രഹിച്ചത്. അതിന് നാം അവനെ ശരിയായ വിധം കേള്‍ക്കണം. അത് എങ്ങനെയെന്ന് നോക്കാം... (തുടരും)

2012, മേയ് 5, ശനിയാഴ്‌ച

കേള്‍ക്കുക.. ശ്രദ്ധിച്ചുകേള്‍ക്കുക..

ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളില്‍ എഴുപത്തിഅഞ്ച് ശതമാനവും കേള്‍ക്കാന്‍ സന്നദ്ധമല്ലാത്തതിനാല്‍ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ ? നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന ഒട്ടനേകം പ്രയാസങ്ങള്‍ നിങ്ങളുടെയോ നിങ്ങളുമായി ബന്ധപ്പെട്ടവരുടെയോ കേള്‍ക്കാനുള്ളകഴിവുമായി  ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിയോജിക്കുമോ ?


നമ്മുടെ ചുറ്റുപാടും ഉയരുന്ന പാരാതികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.... പിതാവ് പറഞ്ഞത് മകന്‍ / മകള്‍ കേള്‍ക്കുന്നില്ല. മക്കള്‍ പറയുന്നത് പിതാവ് കേള്‍ക്കുന്നില്ല. ഭാര്യപറയുന്നത് ഭര്‍ത്താവ് കേള്‍ക്കുന്നില്ല. ഭര്‍ത്താവ് പറഞ്ഞത് ഭാര്യകേള്‍ക്കുന്നില്ല. നേതാക്കള്‍ പറയുന്നത് അനുയായികള്‍ കേള്‍ക്കുന്നില്ല. അനുയായികളുടെ ആവശ്യം നേതാക്കള്‍ ശ്രവിക്കുന്നില്ല. ജനങ്ങളുടെ ആവശ്യത്തിന് ഭരണകൂടം ചെവികൊടുക്കുന്നില്ല. നിയമപാലകരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനം ശ്രവിക്കുന്നില്ല എന്നൊക്കെയല്ലേ.


ഒരു വിഷയത്തില്‍ ആരോട് പരാതി പറയണം എങ്ങനെ പറയണം എന്നീ കാര്യങ്ങള്‍ പലപ്പോഴും നമ്മെ അലട്ടാറില്ലേ. പല പരാതികളും ഉണ്ടാവുന്നത് തന്നെ ബന്ധപ്പെട്ട ചിലര്‍ കേള്‍ക്കാത്തത് കൊണ്ടല്ലേ.


കേവല കേള്‍വിയെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നതെന്ന് വ്യക്തം. അത് എമ്പാടും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഇവിടെ നഷ്ടപ്പെടുന്നത് ശ്രദ്ധയോടെയുള്ള കേള്‍വിയാണ്. ആ കഴിവ് തന്നെയാണ് നമുക്കില്ലാതെ പോയത്. നാം വളര്‍ത്തിയെടുക്കേണ്ടതും ആ കഴിവാണ്.


കേള്‍വിയും കാഴ്ചയും ദൈവദത്തമായ രണ്ട് അനുഗ്രഹങ്ങളാണ്. കേവല കാഴ്ചയും കേള്‍വിയും എല്ലാ ജീവികള്‍ക്കുമുണ്ടെങ്കിലും മനുഷ്യന്റേത് പോലുള്ള കേള്‍വിയും കാഴ്ചയും ഇതര ജീവജാലങ്ങള്‍ക്ക് ഇല്ല. കേള്‍വിയുടെ കാര്യത്തില്‍ മനുഷ്യന്‍ മൃഗത്തില്‍നിന്ന് ഭിന്നനാകണം എന്നാണ് വേദം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. സത്യത്തെ നിഷേധിക്കുന്നവരും കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നാല്‍ അവരുടെ കേള്‍വി കാലികളുടെ കേള്‍വിയോട് സമാനമാണ്. ['ദൈവം കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിട്ടതുപോലെയാകുന്നു.' (ഖുര്‍ആന്‍ 2:171)]


കേള്‍വിക്കാര്‍ പലവിധം


1. കേള്‍ക്കുകയും എന്നാല്‍ കേട്ടത് ഗ്രഹിക്കുകയും ചെയ്യാത്തവര്‍ . (2:171)


2. കേള്‍ക്കുകയും  കേട്ടത് വക്രീകരിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നവര്‍ . (2:75)


3. കേള്‍ക്കുകയും ഗ്രഹിക്കുകയും നല്ലതിനെ പിന്‍തുടരകയും ചെയ്യുന്നവര്‍ . (39:18)


അടിസ്ഥാനപരമായി ഈ മൂന്ന് തരം കേള്‍വിക്കാരാണ് ഉള്ളത്. ഇവരെ ഇങ്ങനെ പ്രത്യേകം മുന്ന് ഗ്രൂപ്പാക്കി വര്‍ഗീകരിച്ച് മാറ്റിനിര്‍ത്താനാവില്ല. സന്ദര്‍ഭമനുസരിച്ച് നമ്മിലോരോരുത്തരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടുപോകാറുണ്ട്. എന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുക അല്‍പം ശ്രമകരമായ കാര്യമാണ്. അതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ.


ശരിയാണ് നാം കേള്‍ക്കാറുണ്ട് എന്തിന് വേണ്ടി ?. മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കുന്നതിനേക്കള്‍ മറുപടി പറയാന്‍ വേണ്ടിയാണ് നാം കേള്‍ക്കുന്നത്. കേള്‍ക്കുന്നതെന്തും നാം സ്വന്തം നിദര്‍ശനങ്ങളിലൂടെ അരിച്ചെടുക്കുകയും തങ്ങളുടെ ആത്മകഥയിലൂടെ വായിക്കുകയും ചെയ്യുന്നു. സംസാരിച്ചുകൊണ്ടിരിക്കുക. അല്ലെങ്കില്‍ സംസാരിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുക എന്നതല്ലേ നല്ല ഒരു കേള്‍വിക്കാരനാകുന്നതിനേക്കാള്‍ നാം ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം തന്നെയാണ് നമ്മെ മോശം കേള്‍വിക്കാരാക്കുന്നതും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.


എന്തോ ഒരു കാര്യം പറയാന്‍ ഒരു സുഹൃത്ത് നമ്മെ സമീപിക്കുന്നു. അദ്ദേഹം പറയുന്നത് ഒരു വിഷമമാണ് എന്ന് നമുക്ക് അല്‍പം കേട്ടപ്പോള്‍ മനസ്സിലായി എന്നാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം. "ഹോ.. നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും ഇതേ അനുഭവമുണ്ടായി അതിനെക്കുറിച്ച് ഞാന്‍ പറയാം.." എന്നായിരിക്കില്ലേ. ഇവിടെ നാം മോശം കേള്‍വിക്കാരനാവുകയാണ് ബോധപൂര്‍വമല്ലെങ്കിലും.


മക്കള്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന് പരാതിയുള്ളവര്‍ ഇക്കാലത്ത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഏത് കല്‍പനകളും ശിരസാവഹിച്ച് അനുസരിച്ചിരുന്ന ശൈശവ ഘട്ടം കഴിഞ്ഞ് തങ്ങള്‍ക്കും ചില ആവശ്യങ്ങളും അഭിപ്രായങ്ങളുമുണ്ട് എന്ന് കരുതി തുടങ്ങുന്ന കൌമാര പ്രായക്കാരെക്കുറിച്ചാണ് പലപ്പോഴും പരാതി ഉയരുക. അത്തരക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ആദ്യം അവരെ കേട്ടിട്ടില്ല എന്നതാണ്. അതുകൊണ്ട് അവരുടെ ആവശ്യം നിങ്ങളറിഞ്ഞില്ല. അവരെ അറിയാത്തിനാല്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതോ അവര്‍ക്ക് മനസ്സിലാക്കുന്ന രൂപത്തില്‍ കല്‍പിക്കാനോ നിങ്ങള്‍ക്കായില്ല അതാണ് പ്രശ്നത്തിന്റെ മര്‍മം. ചുരുക്കി പറഞ്ഞാല്‍ മക്കള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എന്ന പരാതിയില്‍ മക്കള്‍ പറയുന്നത് നിങ്ങളിത് വരെ കേട്ടിട്ടില്ല എന്ന കുറ്റം സ്വയം അടങ്ങിയിട്ടുണ്ട്.

അനുഭാവപൂര്‍ണമായ കേള്‍വിക്കാരാവുക



മറ്റൊരാളെ നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തെ അനുഭാവപൂര്‍വം കേള്‍ക്കുക മാത്രമാണ് മാര്‍ഗം. ഒരു മനുഷ്യന്‍ എന്നത് ആയാളുടെ ശരീരമല്ല. അയാളുടെ മനസ്സാണ്. അത് മനസ്സിലാകാനുള്ള ഏക മാര്‍ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള്‍ അറിയുക എന്നതാണ്. മനോഭാവങ്ങള്‍ ഏറ്റവും സത്യസന്ധമായി പ്രകടമാകുക പ്രസ്തുത വ്യക്തിയുടെ തുറന്ന സംസാരം ശ്രവിക്കുന്നതിലൂടെയാണ്. നമ്മുടെ സംഭാഷണങ്ങള്‍ കൂട്ടായ സ്വഗതഭാഷണങ്ങളാണ് എന്ന് പറയുന്നത് വളരെ ശരിയാണ്. നാം നമ്മുടെ സ്വന്തം ശരികുളും നമ്മുടെ ആത്മകഥകളും കൊണ്ട് മറ്റുള്ളവരെ അളന്ന് സംസാരത്തില്‍ മുഴുകുന്നു. മനുഷ്യരുടെ ഉള്ള് മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നില്ല. ചുരുക്കത്തില്‍ ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. ഒരൊറ്റക്കാരണമേ അതിനുള്ളൂ. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് അവരുടെ ഭാഗത്ത് നിന്ന് നാം കേള്‍ക്കാന്‍ സന്നദ്ധമാകുന്നില്ല.


ഒരാളുടെ സംസാരത്തെ നമ്മുക്ക് അഞ്ച് രൂപത്തില്‍ നേരിടാം. 1. തീരെശ്രദ്ധിക്കാതെ അവഗണിക്കാം. 2. ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കാം  3. വിവേചനാ പൂര്‍വമായ ശ്രദ്ധിക്കല്‍ , അതായത് സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിക്കാം. 4. ഏകാഗ്രമായ ശ്രദ്ധ - പറയുന്ന വാക്കുകളില്‍ ശ്രദ്ധയും ഊര്‍ജ്ജവും കേന്ദ്രീകരിച്ച് - യും നമുക്ക് ആകാം. പക്ഷെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവസാനം പറഞ്ഞവിധം കേള്‍ക്കാന്‍ കഴിയൂ.


ശ്രദ്ധയോടെയുള്ള കേള്‍വിയാണ് നാം ശീലിക്കേണ്ടത്. അനുഭാവപൂര്‍ണമായ കേള്‍വി എന്നും ഇതിനെ പറയാം. അഥവാ നമ്മുടെ സ്വന്തം ആത്മകഥയെ ഉയര്‍ത്തിക്കാട്ടി വിചാരങ്ങളെയും വികാരങ്ങളെയും ലക്ഷ്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം മറ്റൊരാളുടെ തലക്കകത്തും ഹൃദയത്തിലുമുള്ള യാഥാര്‍ഥ്യവുമായി  ഇടപെടുകയാണ് നല്ല കേള്‍വിക്കാരനാകുന്നതിലൂടെ നാം ചെയ്യുന്നത്. മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നാം ശ്രവിക്കുന്നു. മറ്റൊരു മനുഷ്യാത്മാവിന്റെ ആശയം പൂര്‍ണമായി ഉള്‍കൊള്ളാന്‍ നാം ജാഗരൂകനാകുന്നു.


ഇത്തരത്തിലുള്ള ഒരു കേള്‍വി വൈകാരികമായ അക്കൊണ്ടിലെ ഒരു കനത്ത നിക്ഷേപമാണ്. ഒരു സുഹൃത്തിനെ, പ്രയാസപ്പെടുന്ന ഒരു മനുഷ്യനെ, മക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, അനുയായിയെ, നേതാവിനെ നിങ്ങള്‍ ഇത്തരത്തിലൊന്ന് കേട്ടുനോക്കുക. നിങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള മതിപ്പും ബഹുമാനവും സ്നേഹവും പതിന്‍മടങ്ങ് വര്‍ദ്ധിക്കും. നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നുവെന്നതിന് പുറമെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമാനമാണിത്.


ഇനി നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരനാകാന്‍ സന്നദ്ധമല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നേതാവാകാനാകില്ല. നല്ലൊരു ഭര്‍ത്താവോ ഭാര്യയോ അകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് നിങ്ങളെ അനുസരിക്കാനും. നിങ്ങള്‍ക്ക് നല്ല ഒരു സുഹൃത്താവാനാകില്ല. എന്നിരിക്കെ നമുക്ക് അല്‍പം ശ്രമിച്ചെങ്കിലും എന്തുകൊണ്ട് ഒരു നല്ല സ്രോതാവായിക്കൂടാ. സംസാരിക്കാനുള്ള ഒരു അവയവം തന്നപ്പോള്‍ കേള്‍ക്കാനുള്ള രണ്ട് ചെവികള്‍ നമുക്ക് നല്‍കിയത് കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയാണ് എന്ന് നമുക്ക് വ്യാഖ്യാനിച്ചു കൂടെ.


['....അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍ . ബുദ്ധിമാന്മാരും അവര്‍തന്നെ.' (ഖുര്‍ആന്‍  39:18) ]


(ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം)

2012, ഏപ്രിൽ 29, ഞായറാഴ്‌ച

നിങ്ങളുടെ വൈകാരികഅക്കൌണ്ടുകളെ സൂക്ഷിക്കുക.

സമ്പത്തിനെ ബാധിക്കുന്നതൊക്കെ മനുഷ്യന്‍ അതീവ ഗൌരവമായി കാണുന്നു. വേണ്ടതുതന്നെ. പക്ഷെ ഇവിടെ പറയാന്‍  പോകുന്നത് ബാങ്ക് അകൌണ്ടുകളേക്കാള്‍  ഗൌരവമേറിയ ചില അക്കൌണ്ടുകളെക്കുറിച്ചാണ്. ഒരു പക്ഷെ അതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വന്നേക്കാം. 


നല്ല സ്വഭാവത്തോടെ മറ്റുള്ളവരോട് പെരുമാറണം എന്നാഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അഥവാ ആരെങ്കിലും അങ്ങനെയുണ്ടെങ്കില്‍ അവരും മറ്റുള്ളവര്‍ തങ്ങളോട് നന്നായി പെരുമാറണം എന്നാഗ്രഹിക്കുന്നവരല്ലേ. തീര്‍ച്ചയായും അതെ എന്നായിരിക്കും ഇതിന് നല്‍കപ്പെടുന്ന ഉത്തരം. പക്ഷെ ജനങ്ങളെക്കുറിച്ച് നമുക്കുള്ള ഏറ്റവും വലിയ പാരാതി അവരുടെ സ്വാഭാവം മോശമാണ് എന്നതല്ലേ. നാം ഒരാളെക്കുറിച്ച് നല്ലവന്‍ /മോശക്കാരന്‍ എന്ന് വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണ്?. അദ്ദേഹത്തിന്റെ സ്വാഭാവമല്ലേ.

നന്നായി പെരുമാറണം എന്ന് നമുക്ക് അറിയാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രയോജനവും നമുക്കറിയാം. സല്‍സ്വഭാവത്തെക്കുറിച്ച ധാരാളം മഹദ് വചനങ്ങള്‍ നമുക്ക് മനപ്പാഠമാണ്. ഇസ്ലാം പോലുള്ള ചില മതങ്ങള്‍ ഇക്കാര്യം സജീവമായി ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ ധര്‍മശാസനക്കനുസരിച്ച ഒരു നല്ല പെരുമാറ്റം മതവിശ്വാസികളില്‍നിന്ന് പ്രത്യേകമായി മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഏറെക്കുറെ അനുഭവം.

എന്തൊക്കെയാണ് അവര്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സല്‍സ്വഭാവം സര്‍വസ്വമായി കാണുന്ന വിധമാണ് ഇസ്ലാമിന്റെ ഉദ്ബോധനങ്ങള്‍ ... ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പോലും മുഹമ്മദ് നബി അരുളുന്നു. ഏറ്റവും പൂര്‍ണനായ വിശ്വാസി ഏറ്റവും നല്ല സ്വഭാവക്കാരനാണ് എന്നും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും സമീപസ്ഥാനത്തുണ്ടായിരിക്കുക നിങ്ങളില്‍ ഏറ്റവും നന്നായി ജനങ്ങളോട് പെരുമാറുന്നവനാണ് എന്നും മുഹമ്മദ് നബി ഉദ്ബോധിപ്പിക്കുന്നു. മരണശേഷമുള്ള വിചാരണ നാളില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുക സല്‍സ്വഭാവത്തിനായിരിക്കും എന്നും അദ്ദേഹം ഉണര്‍ത്തി. അത് മാത്രമല്ല സല്‍സ്വഭാവത്തിന്റെയും ദുസ്വഭാവത്തിന്റെയും വളരെ നേരിയ വിശദാംശങ്ങള്‍ പോലും നൂറുക്കണക്കിന് തിരുവചനങ്ങളിലോടെ ലോകത്തിന് നല്‍കിയാണ് ആ തിരുദൂതന്‍ കടന്നുപോയത്. ഇതര മതങ്ങളുടെ വേദഗ്രന്ഥങ്ങളിലും സമാനമായ തത്വങ്ങളും നിര്‍ദ്ദേശങ്ങളും കാണാന്‍ കഴിയും.

നല്ല സ്വഭാവത്തോടെ വര്‍ത്തിക്കാന്‍ ഇത്തരം നിയമനിര്‍ദ്ദേശം മാത്രം മതിയോ? മതിയായിരുന്നെങ്കില്‍ ഇത് വായിച്ചു പഠിച്ചവരൊക്കെ ഉത്തമ സ്വഭാവക്കാരായി മാറേണ്ടതായിരുന്നു. അത് സംഭവിച്ചിട്ടില്ല അതിന് ചില പ്രയോഗികവും ശാസ്ത്രീയവുമായ പാഠങ്ങള്‍കൂടി വേണ്ടതുണ്ട്. പുണ്യപ്രവാചകന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അത് പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അവയെ നാം ആ നിലക്ക് വിശകലനം ചെയ്തിട്ടില്ല. ആധുനിക മനശാസ്ത്രപാഠങ്ങളെ മുന്നില്‍വെച്ച് ഈ വിഷയത്തില്‍ ശാസ്ത്രീയവും യുക്തിപരവും പ്രമാണപരവുമായ ചില പ്രയോഗിക നിര്‍ദ്ദേശങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഇതിന് ആദ്യമായി ചില സാങ്കേതിക പദങ്ങളെ പരിചയിക്കുന്നത് അത്യാവശ്യമാണ്.

വൈകാരികമായ ബാങ്ക് അക്കൌണ്ട്

ഇത് എന്ത് ബാങ്ക് എന്ന് ചിന്തിക്കുന്നുണ്ടാവും. സാധാരണ ബാങ്കിനെക്കുറിച്ച് നമുക്ക് അറിയാം. നാം അതില്‍ പണം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമായ സന്ദര്‍ഭത്തില്‍ പണം പിന്‍വലിക്കുന്നു. മുഴുവന്‍ പണവും പിന്‍വലിച്ചാല്‍ ബാങ്ക് അകൌണ്ട് ശൂന്യമാകും പിന്നീട് നമുക്ക് പണം പിന്‍വലിക്കാനാവില്ല. അത്തരം സന്ദര്‍ഭത്തില്‍ നമ്മളുമായി നേരിയ ബന്ധമെങ്കിലും നിലനിര്‍ത്താന്‍ ഒരു മിനിമം ബാലന്‍സ് എങ്കിലും ഉണ്ടാവണം എന്ന് ബാങ്കുകള്‍ നിബന്ധന വെക്കാറുണ്ട്. ഇത്തരം ബാങ്കില്‍ അക്കൊണ്ട് ഉള്ളവരും ഇല്ലാത്തവരുമൊക്കെ നമ്മുടെ കൂട്ടത്തിലൂണ്ടാകും എന്നാല്‍ വൈകാരികമായ ബാങ്ക് അക്കൊണ്ട് ഇല്ലാത്തവര്‍ നമ്മില്‍ ആരും ഉണ്ടായിരിക്കുകയില്ല.

എന്താണ് വൈകാരികമായ ബാങ്ക് അക്കൌണ്ട്?.

ഒരോ മനുഷ്യനിലും അതിബൃഹത്തായ സംഭരണശേഷിയോട് കൂടിയ ഒരു മാനസികതലം ഉണ്ട്. നമ്മുക്ക് ചുറ്റുമുള്ള മനുഷ്യര്‍ അതില്‍ നിക്ഷേപം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നു. ചിലരാകട്ടെ കൂടുതല്‍ നിക്ഷേപിക്കുകയും കുറച്ച് പിന്‍വലിക്കുകയും ചെയ്യുന്നു. സാധാരണ ബാങ്കിനെക്കാള്‍ ഇതിനുള്ള ഒരു പ്രത്യേകത ഇതില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. എങ്ങനെയാണ് നിക്ഷേപിക്കുന്നത് ഏത് രൂപത്തിലാണ് പിന്‍വലിക്കുന്നത്. പോസ്റ്റീവ് സ്ട്രോക്കിലൂടെ നിക്ഷേപം നടത്തുകയും നെഗറ്റീവ് സ്ട്രോക്കിലൂടെ പിന്‍വലിക്കുകയും ചെയ്യുന്നു. അങ്ങനെ വൈകാരിക ബാങ്ക് അക്കൊണ്ട് നിറഞ്ഞിരിക്കാം ശൂന്യമാകാം നെഗറ്റീവുമാകാം.  സ്റ്റീഫന്‍ ആര്‍ . കൊവെയുടെ വാക്കുകളില്‍ : 'ഒരു ബന്ധത്തില്‍ നിന്ന് പടുത്തുയര്‍ത്തുന്ന വിശ്വാസത്തെയാണ് വൈകാരിക ബാങ്ക് അക്കൌണ്ട് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു സഹജീവിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സുരക്ഷിതത്വബാധമാണത് ' 

പോസ്റ്റീവ് സ്ട്രോക്ക് (Positive Stroke)

സ്നേഹം, കാരുണ്യം, ബഹുമാനം, വിനയം, ദയ, സത്യസന്ധത, നീതി, നിങ്ങളോടുള്ള വാഗ്ദാനം പാലിക്കല്‍ തുടങ്ങിയ എല്ലാവരാലും വിലമതിക്കുന്ന മൂല്യങ്ങളിലൂടെ ഒരാള്‍ നിങ്ങള്‍ക്ക് നല്‍കുന്ന നല്ല ഒരു അനുഭവത്തെയാണ് പോസ്റ്റീവ് സ്ട്രോക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദര്‍ഭോചിതമായി ഇവയിലേതെങ്കിലും ഒരു മൂല്യത്തെ മുന്‍നിര്‍ത്തി ഒരു പ്രവര്‍ത്തി ഞാന്‍ നിങ്ങളോട് അനുവര്‍ത്തിക്കുമ്പോള്‍ അതിലൂടെ നിങ്ങളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍ ഞാനൊരു നിക്ഷേപം നടത്തുകയായി. ഉദാഹരണത്തിന്. ഒരു നിലക്കും എനിക്ക് നിങ്ങളെ പരിചയമില്ല. ഞാന്‍ നിങ്ങളെ ബസ്സില്‍ വെച്ച് കണ്ടുമുട്ടുന്നു. ആദ്യമായി ഞാന്‍ നിങ്ങളുടെ മുഖത്ത് നോക്കി ഹൃദ്യമായി പുഞ്ചിരിക്കുന്നു. അതോടെ ഒരു ചെറിയ നിക്ഷേപം നിങ്ങളുടെ വൈകാരിക ബാങ്ക് അക്കൊണ്ടില്‍ ഞാന്‍ നടത്തിക്കഴിഞ്ഞു. അതോടൊപ്പം മാന്യമായ ഒരു അഭവാദനം കൂടിയായാലോ വീണ്ടും കരുതല്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം ഒരു ഷെയ്ക് ഹാന്‍ഡ് കൂടി നടത്തിയാല്‍ കുറേകൂടി നിക്ഷേപമായി. എന്നോടുള്ള നിങ്ങളുടെ വിശ്വസം കൂടിവരികയാണ് . ഇങ്ങനെയാണ് പോസ്റ്റിവ് സ്ട്രോക്കുകളിലൂടെ വൈകാരിക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപം കൂടിക്കൊണ്ടിരിക്കുന്നത്.

നെഗറ്റീവ് സ്ട്രോക്ക് (Negative Stroke)

വെറുപ്പ്, ക്രൂരത, നിന്ദിക്കല്‍ , അഹങ്കാരം, കളവ്, അനീതി, വാഗ്ദത്ത ലംഘനം തുടങ്ങിയ അധാര്‍മികതയിലൂടെ ഒരു വ്യക്തിനിങ്ങളില്‍ ഏല്‍പിക്കുന്ന ഏത് അനുഭവവും നെഗറ്റീവ് സ്ടോക്കുകളാണ്. ഒരാളെ വെറുപ്പിക്കുന്ന ഒരു പ്രവര്‍ത്തനം അല്ലെങ്കില്‍ നിന്ദിക്കുന്ന ഒരു പ്രവര്‍ത്തനം നമ്മില്‍നിന്ന് ഉണ്ടായാല്‍ നാം അയാളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൊണ്ടില്‍ വലിയ നിക്ഷേപം നടത്തി ചെറിയ തുക പിന്‍വലിച്ചാല്‍ കരുതതല്‍ ധനത്തില്‍ കാര്യമായ കുറവുണ്ടാകില്ല എന്ന് നമുക്കറിയാം. എന്ന പോലെ നേരത്തെ ഞാന്‍ പറഞ്ഞ സംഭവത്തില്‍ സംഭാഷണമധ്യേ എന്റെ നാക്കുപിഴമൂലം ഒരു അസത്യം കടന്നുവന്നുവെന്ന് കരുതുക, അല്ലെങ്കില്‍ എന്റെ ചില പരാമര്‍ശം അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാത്ത  തരത്തിലായി എന്ന് കരുതുക. ഞാന്‍ നടത്തിയ നല്ല നിക്ഷേപത്തില്‍ നിന്ന് ചെറിയ ഒരു പിന്‍വലിക്കലായിമാത്രമേ അത് മാറുകയുള്ളൂ. മറിച്ച് നേരത്തെ ഞാന്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ പിരിയുക ശൂന്യമായ വൈകാരിക അകൌണ്ടോട് കൂടിയായിരിക്കും. ചിലപ്പോള്‍ നെഗറ്റീവ് ആയെന്നും വരാം. പിന്നീട് അദ്ദേഹത്തെ സമീപിക്കേണ്ടി വന്നു എന്നിരിക്കട്ടേ അത്  മൈനുകള്‍ വിതറിയ യുദ്ധഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് തുല്യമായിരിക്കും. (അവസാനിക്കുന്നില്ല)

2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

അധികനേരം നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.

മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനാണോ?. മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചും നിങ്ങള്‍ ബോധവാനല്ല. മരണമെന്ന കടമ്പ ദൈവവിശ്വാസിക്കും നാസ്തികനും അനിവാര്യമാണ്. ഒരു ദൈവനിഷേധി മരണത്തിന് തനിക്കറിയുന്നത് പോലെ ഒരു ഭൌതിക വ്യാഖ്യാനം നല്‍കുന്നു. അത് നല്‍കപ്പെട്ടു കഴിഞ്ഞാല്‍ മരണത്തെ തനിക്ക് പിടികിട്ടി എന്നാണ് അദ്ദേഹം ധരിക്കുന്നത്. അതിനപ്പുറം മരണത്തെ കാണുന്നവരൊക്കെ സാങ്കല്‍പിക രഥത്തില്‍ യാത്രചെയ്യുന്നവരാണ് എന്നോ മതം പറഞ്ഞുണ്ടാക്കിയ മായിക വലയിലാണ് എന്നോ അദ്ദേഹം പറഞ്ഞേക്കാം. കഴിഞ്ഞ പോസ്റ്റില്‍ ഒരു ബ്ലോഗര്‍ സുഹൃത്ത് നല്‍കിയ കമന്‍റ് ശ്രദ്ധിച്ചിരിക്കുമല്ലോ ?

'മരണം എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ജീവൻ നിലനിർത്താനുള്ള സാഹചര്യം അന്യമാകുമ്പോൾ മനുഷ്യനിലെ ആ ഗുണം നഷ്ട്ടമാകുന്നു. ഈ യാഥാർത്ഥ്യം അംഗീകരിക്കാനുള്ള കഴിവാണ് മനുഷ്യൻ എന്ന ആധുനിക ജീവി അറിവിലൂടെ നേടിയേടുക്കേണ്ടത്, ഓടിയൊളിക്കാനല്ല. ഈ അറിവുതന്നേയാണ് നമ്മിൽ അതു നേരിടാനുള്ള ധീരത ഉളവാക്കുന്നത്. മനുഷ്യന്റെ സങ്കൽപ്പ സ്വാതന്ത്രം വച്ച് പരലോകമോ പുനർജ്ജന്മമോ ഒക്കെ കൽപ്പിച്ചുകൂട്ടാം, അതൊക്കെ ലഹരിമരുന്നുപോലെ മായാലോകത്തു ഭ്രമിപ്പിച്ചു നിർത്തുന്നു എന്നു മാത്രം.'

മരണത്തിന്റെ ശാസ്ത്രീയ വ്യാഖ്യാനം അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ പക്ഷെ അത് മനസ്സിലാക്കിയതുകൊണ്ട് മരണത്തെയും ജീവിതത്തെയും യഥാവിധി ഗ്രഹിച്ചുവെന്ന്  വരുന്നില്ല. അതിനപ്പുറമുള്ളതെല്ലാം സങ്കല്‍പമാണ് എന്ന് പറയാനും  സാധ്യമല്ല. ദൈവം ഏതൊരു കാര്യവും ചെയ്യുന്നത് ചില കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ നമുക്ക് ലഭിച്ച ഒരേഒരു അവസരമാണ് നമ്മുടെ ഈ ജീവിതം.  അനിശ്ചിതമായ മരണം വന്നെത്തുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പരമാവധി ശ്രമം നാം നടത്തിയേ തീരൂ. ഏറ്റവും ചുരുങ്ങിയത് മരണത്തോടെ നാം അവസാനിക്കുമോ ഇല്ലേ. ഇല്ല എന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ന്യായമുണ്ടോ മരണത്തിന് ശേഷം ജീവിതമില്ല എന്ന് പറയുന്നവരോ ഉണ്ട് എന്ന് പറയുന്നവരോ ഊഹത്തെ പിന്തുടരുന്നത്. രണ്ടായാലും ഒരേ ഫലമല്ല എന്നിരിക്കെ ഇത്തരമൊരു ചിന്തക്ക് പ്രസക്തിയില്ലേ.

നമ്മുടെ മരണത്തിലും മരണാന്തര ശരീരത്തിന്റെ മാറ്റത്തിലും ഒരു പാട് ചിന്തിക്കാനുണ്ട് എന്നാണ് ഹാറൂന്‍ യഹ്യയ പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് വായിക്കാം...

' .... പക്ഷേ അടുത്ത ഒരു മണിക്കൂര്‍ കൂടി ജീവിച്ചിരിക്കുമോ എന്നതിന് ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ലെന്നതു വിസ്മരിക്കപ്പെടുന്നു. നിത്യവും തനിക്കു ചുറ്റുമുള്ള പലരും മരിക്കുന്നത് ഒരാള്‍ കാണുന്നു. എന്നിട്ടും മറ്റുള്ളവര്‍ തന്റെ മരണത്തിന് സാക്ഷിയാകുന്ന നാളിനെക്കുറിച്ച ചിന്ത അയാള്‍ക്കില്ല. അതരമൊരന്ത്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്ന സത്യം അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവുന്നില്ല.

പക്ഷെ, എന്തൊക്കെയായാലും ഒരാള്‍ക്ക്‌ മരണം ആഗതമാകുന്നതോടെ അയാളുടെ ജീവിതത്തിന്റെ യാഥാര്‍ഥയ്ങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകുന്നു. കഴിഞ്ഞുപോയ ആ നല്ല നാളുകളെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്ന യാതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ണടക്കാം, ‌ ശരീരം ചലിപ്പിക്കാം, സംസാരിക്കാം,ചിരിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍, മരണത്തിനു ശേഷം നിങ്ങളുടെ ഈ ശരീരത്തിന്റെ ആകൃതിയും അവസ്ഥയും എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

അവസാന ശ്വാസത്തിന്റെ നിമിഷം മുതല്‍ നിങ്ങള്‍ മറ്റൊന്നുമല്ല. വെറുമൊരു മാംസക്കൂമ്പാരം മാത്രം. പിന്നെ അവസാന കുളിക്ക് നിങ്ങള്‍ വിധേയനാക്കപ്പെടുന്നു. താമസിയാതെ കഫന്‍പുടവയില്‍ പൊതിയപ്പെട്ടു മയ്യിത്‌കട്ടിലിലേറി ഖബര്‍സ്താനിലേക്ക്. ഖബറില്‍ വെക്കുന്നതോടെ നിങ്ങളെ മണ്ണ് പൊതിയുന്നു. ഇവിടെ നിങ്ങളുടെ കഥ അവസാനിക്കുകയാണ്. ഇനി നിങ്ങള്‍ മീസാങ്കല്ലില്‍ രേഖപ്പെടുത്തപ്പെട്ട ഏതോ ഒരു പേര് മാത്രം. മരണപ്പെട്ട്‌ ആദ്യത്തെ മാസങ്ങളിലും വര്‍ഷങ്ങളിലും നിങ്ങളുടെ ഖബര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കപ്പെടും. കാലം കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറയും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതാവുകയും ചെയ്തേക്കാം.

ഇതിനിടെ നിങ്ങളുടെ അടുത്ത കുടുംബങ്ങള്‍ നിങ്ങളുടെ മരണത്തിന്റെ മറ്റൊരു വശം അനുഭവിച്ചുകൊണ്ടിരിക്കുകയായിരിക്കും. വീട്ടില്‍ നിങ്ങളുടെ മുറിയും കിടക്കയും ഒഴിഞ്ഞുകിടക്കും. മയ്യിത്ത്‌ സംസ്കരണം കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടേതായ വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രമേ വീട്ടില്‍ ബാക്കി വെക്കപ്പെടുകയുള്ളൂ. നിങ്ങളുടെ വസ്ത്രങ്ങളും ഷൂവുമെല്ലാം ആവശ്യക്കാര്‍ക്ക് നല്‍കപ്പെടും. രജിസ്ട്രാപ്പീസിലെ രേഖകളില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടും. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ നിങ്ങളെചൊല്ലി വിലപിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം. പിന്നെ കാലം നിങ്ങള്‍ അവശേഷിപ്പിച്ച ഓര്‍മകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങും. നാലോ അഞ്ചോ പതിറ്റാണ്ടിനു ശേഷം നിങ്ങളെ ഓര്‍ക്കാന്‍ പോലും വളരെ തുച്ഛം പേരെ ഉണ്ടാവുകയുള്ളൂ. അധികം കഴിയും മുമ്പേ പുതിയ തലമുറ വരികയായി. നിങ്ങളുടെ തലമുറയില്‍പെട്ട ആരും ഭൂമുഖത്തില്ലാത്ത കാലം. അവിടെ നിങ്ങള്‍ ഓര്‍മിക്കപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലാത്ത അവസ്ഥ.

ഭൂമിക്കു പുറത്ത് ഇങ്ങനെയോരോന്ന് നടന്നുകൊണ്ടിരിക്കുമ്പോള്‍ മണ്ണിനടിയില്‍ നിങ്ങളുടെ മയ്യിത്ത്‌ അതിവേഗം അഴുകിക്കൊണ്ടിരിക്കുകയായിരിക്കും. ഖബറില്‍ മറമാടപ്പെട്ടയുടന്‍ ഓക്സിജന്റെ അഭാവം മൂലം നിങ്ങളുടെ ജഡത്തില്‍ പെരുകിയുണ്ടാകുന്ന ബാക്ടീരിയകളും പുഴുക്കളും അവയുടെ പണി തുടങ്ങുന്നു. അതുവഴിയുണ്ടാകുന്ന വാതകങ്ങള്‍ മൂലം ആദ്യം വയറും പിന്നെ മുന്‍ഭാഗങ്ങളും വീര്‍ത്ത് വരുന്നു. ശരീരത്തിന്റെ രൂപവും ആകൃതിയും പാടെ മാറുന്നു. നെഞ്ചിനെയും വയറിനെയും വേര്‍തിരിക്കുന്ന ഉരോദരഭിത്തിയിലുണ്ടാകുന്ന വാതക സമ്മര്‍ദം വായിലൂടെയും മൂക്കിലൂടെയും ചോര കലര്‍ന്ന നുരയും പതയും വരാന്‍ തുടങ്ങുന്നു. ഈ അഴുകല്‍ പ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച്‌ ശരീരത്തിലെ രോമങ്ങളും നഖങ്ങളും കൈപ്പത്തികളും പാദത്തിന്റെ ഉള്ളടികളുമെല്ലാം കൊഴിഞ്ഞുപോകുന്നു. ബാഹ്യശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്കൊപ്പം ആന്തരികാവായവങ്ങളായ ശ്വാസകോശങ്ങളും ഹൃദയവും കരളുമെല്ലാം ചീഞ്ഞുപോകുന്നു. ഉള്ളില്‍ പെരുകിയുണ്ടാകുന്ന വാതകങ്ങളുടെ സമ്മര്‍ദം താങ്ങാനാവാതെ വയര്‍ പൊട്ടി അറപ്പും വെറുപ്പുമുളവാക്കുന്ന അസഹ്യമായ നാറ്റം വ്യാപിക്കുന്നു. പേശികള്‍ അവയുടെ സ്ഥാനത്തുനിന്ന് വേര്‍പെട്ടുവീഴുന്ന ഈ പ്രക്രിയ തലയോട്ടിയില്‍നിന്നു തുടങ്ങും. തൊലിയും മൃദുകോശകലകളും പൂര്‍ണമായി ശിഥിലമാകുന്നു.തലച്ചോറ് അഴുകി കളിമണ്ണ് പോലെ കാണപ്പെടും. നിങ്ങള്‍ വെറുമൊരു അസ്ഥികൂടമായി മാറുവോളം ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കും.

ഇനി ആ പഴയ ജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങാന്‍ യതൊരവസരവുമില്ല. തീന്മേശക്ക് ചുറ്റും കുടുംബാംഗങ്ങളോടൊപ്പമിരുന്നു സന്തോഷം പങ്കിടാനോ മറ്റുള്ളവരോടൊപ്പം ഇണങ്ങി ജീവിക്കാനോ നിങ്ങളുടെ മാന്യമായ ജോലിയില്‍ തുടരാനോ ഒന്നും സാധ്യമല്ല.

ചുരുക്കത്തില്‍, നാം ഒരു പ്രത്യേക വ്യക്തിത്വം ചാര്‍ത്തിക്കൊടുക്കുന്ന മാംസത്തിന്റെയും എല്ലുകളുടെയും കൂമ്പാരത്തിന് അത്യന്തം അരോചകവും വഷളുമായ ഒരന്ത്യമാണ് അഭിമുഖീകരിക്കുവാനുള്ളത്. അന്ത്യശ്വാസം വലിക്കുന്നതോടെ നിങ്ങള്‍ – അല്ല, നിങ്ങളുടെ ആത്മാവ്- ഈ ശരീരത്തെ ഉപേക്ഷിച്ച് പോകുന്നു. ശേഷിക്കുന്ന നിങ്ങളുടെ ശരീരം മണ്ണിന്റെ ഭാഗമായി മാറുന്നു.

പക്ഷെ, എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കണം? ദൈവം ഉദ്ദേശിക്കുകയാണെങ്കില്‍ മനുഷ്യശരീരം ഇങ്ങനെ പഴുത്തു ചീയെണ്ടതില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇതിലൊരു മഹാസന്ദേശം അടങ്ങിയിട്ടില്ലേ?

മനുഷ്യനെ കാത്തിരിക്കുന്ന ദാരുണവും ഭീതിജനകവുമായ അന്ത്യം, താന്‍ വെറുമൊരു ശരീരമല്ലെന്നും അതിലുപരി ശരീരത്തില്‍ അടക്കപ്പെട്ട ആത്മാവാണ് യഥാര്‍ത്ഥത്തില്‍ താനെന്നും അവനെ ബോധാവാനാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനപ്പുറമാണ് തന്റെ വ്യക്തിത്വമെന്ന് അവന്‍ തിരിച്ചറിയണം. ശരീരത്തെ വളരെ പ്രാധാന്യത്തോടെയാണ് അവന്‍ കാണുന്നതെങ്കിലും അത് ഒരിക്കല്‍ ജീര്‍ണിച്ച്‌ പുഴു തിന്ന് വെറുമൊരു അസ്ഥിപഞ്ജരമായി മാറുമെന്നും ഇതു നിമിഷവും അത് സംഭവിക്കുമെന്നും മനുഷ്യന്‍ ബോധാവാനാകേണ്ടതുണ്ട്.

വസ്തുത ഇതാണെങ്കിലും താന്‍ ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്തതിനെയെല്ലാം അവഗണിക്കുന്ന മനോഭാവമാണ് മനുഷ്യനുള്ളത്. അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത യാഥാര്‍ത്യങ്ങളുടെ ആസ്തിക്യം പോലും അവന്‍ നിഷേധിച്ചേക്കും. മരണത്തിന്റെ വിഷയത്തില്‍ ഈ പ്രവണത വളരെ പ്രകടമാണ്. വളരെ അടുത്ത ഒരു കുടുംബാംഗത്തിന്റെ പെട്ടെന്നുള്ള മരണം ഈ സത്യം മനുഷ്യനെ വല്ലപ്പോഴും ഓര്‍മിപ്പിച്ചെന്നിരിക്കും. മരണം തന്നില്‍നിന്നു വളരെ ദൂരെയാണെന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. ഉറക്കത്തിനിടയിലോ അപകടത്തില്പെട്ടോ മരിക്കുന്നവര്‍ മറ്റുള്ളവരാ ണെന്നും അവര്‍ അനുഭവിച്ചത് ഒരിക്കലും താന്‍ അനുഭവിക്കേണ്ടി വരില്ലെന്നുമാണ് ചിന്ത. മരിക്കാനായിട്ടില്ലെന്നും ഇനിയും എത്രയോ വര്ഷം ജീവിക്കാനുണ്ടെന്നും ഓരോരുത്തരും കരുതുന്നു.

സ്കൂളിലേക്കുള്ള യാത്രാമധ്യെയോ അല്ലെങ്കില്‍ ഒരു ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തിരക്കിട്ട് പോകുന്നതിനിടയിലോ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ക്കും ഇതേ ചിന്ത തന്നെയാകാനാണ് സാധ്യത. നാളത്തെ പത്രത്തില്‍ തങ്ങളുടെ ചരമവാര്‍ത്ത കൂടി വരുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ഈ വരികള്‍ വായിക്കുമ്പോഴും വായന പൂര്‍ത്തിയാക്കിക്കഴിഞ്ഞു തൊട്ടുടനെ മരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാതിരിക്കാനാണ് ഏറെ സാധ്യത. അത്തരമൊരു സാധ്യതയെ വെറുമൊരു തമാശയായി കാണുന്നവര്‍ പോലുമുണ്ടാകാം. മരിക്കാനൊന്നും ആയിട്ടില്ലെന്നും ഇനിയും എന്തെല്ലാം ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നുവെന്നുമാകാം നിങ്ങളുടെ ചിന്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മരണത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും അതില്‍നിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയുമാണ്. ' മരണത്തെയോ വധത്തെയോ പേടിച്ച് ഒഴിഞ്ഞു പോയതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതിന് ശേഷവും കുറച്ചു നേരത്തെക്കല്ലാതെ നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.'  (ഖുര്‍ആന്‍ ).

കൂടെ മറ്റാരുമില്ലാതെ ജനിപ്പിക്കപ്പെട്ട മനുഷ്യന്‍ ഏകനായിത്തന്നെ മരിക്കേണ്ടിയും വരുമെന്ന് അവന്‍ ബോധവാനാകേണ്ടിയിരിക്കുന്നു. ആസക്തികള്‍ക്കു അടിപ്പെട്ടുകൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ അവന്റെ ഒരേയൊരു ലക്‌ഷ്യം വീണ്ടും വീണ്ടും സമ്പാദിക്കുക എന്നതായിരുന്നു. പക്ഷെ, സ്വന്തം കല്ലറയിലേക്ക് ആര്‍ക്കും ഈ സമ്പാദ്യങ്ങള്‍ വലിച്ചുകൊണ്ട് പോകാന്‍ കഴിയാറില്ല. വിലകുറഞ്ഞ ശവക്കച്ച മാത്രമേ അവനെ അണിയിക്കുകയുള്ളൂ. ഈ ഭൂമുഖത്ത്‌ തനിയെ വന്ന ശരീരം തനിയെ തിരികെ പോവുകയും ചെയ്യുന്നു. കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പാദ്യം വിശ്വാസവും കര്‍മങ്ങളും മാത്രം.'

(അവസാനിക്കുന്നില്ല)

2012, ഏപ്രിൽ 22, ഞായറാഴ്‌ച

മരണചിന്ത നല്ല ആരോഗ്യത്തിന് !..


മരണ ചിന്ത ആരോഗ്യകരമെന്ന് പഠനം 

ലണ്ടന്‍ : മരണത്തെ സംബന്ധിച്ച ആലോചനകള്‍ ശരീരത്തിന്‍റെയും മനസ്സിന്റെയും ആരോഗ്യത്തിന് കരുത്ത് പകരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ശ്മശാനങ്ങള്‍ക്കു മുന്നിലൂടെ വല്ലപ്പോഴും നടന്നുപോകുന്നതു പോലും മൂല്യബോധത്തിന് ഗുണകരമാകുമെന്നും ജീവിത ലക്ഷ്യങ്ങളുടെ മുന്‍ഗണനാക്രമം പുനര്‍നിര്‍ണയിക്കാന്‍ സഹായകമാകുമെന്നും പേഴ്സണാലിറ്റി ആന്‍റ് സോഷ്യല്‍ സൈക്കോളജി റിവ്യൂ എന്ന മാസിക റിപ്പോര്‍ട്ട് ചെയ്തു.


ഇന്ന് (22 ഏപ്രില്‍ 2012) മാധ്യമം പത്രത്തില്‍ കണ്ട ഈ വാര്‍ത്ത നേരത്തെ മതഗ്രന്ഥങ്ങളില്‍ കണ്ട ചില നിര്‍ദ്ദേശങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു. മനുഷ്യന് മരണത്തെ ഭയമാണ്. പക്ഷെ ഭയപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനെ അത് പിടികൂടുകതന്നെ ചെയ്യും. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഇത്രയും ഉറപ്പിച്ച് പറയാവുന്ന ഒരു വസ്തുതയില്ല. മറ്റെന്ത് പറഞ്ഞാലും അത് സാധ്യതമാത്രമാണ്. എന്നാല്‍ മനുഷ്യന്‍ മരിക്കും എന്നത് ഒരു പരമസത്യവും സംശയരഹിതമായ കാര്യവുമാണ്. 'അവരോട് പറയുക: നിങ്ങള്‍ ഓടിയകലുന്നത് ഏതൊരു മരണത്തില്‍നിന്നാണോ, അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ' - ഖുര്‍ആന്‍


മരണത്തോടുള്ള ഭയത്തിന്റെ സ്വാഭാവികമായ പ്രതികരണം അതിനെക്കുറിച്ച് ഓര്‍ക്കുന്നത് കുറക്കുക എന്നതാണ്. മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് ജീവിതത്തിന്റെ സുഖം നഷിപ്പിക്കും എന്നാണ് മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത്. മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്  അരോചകമാണ്. എന്നാല്‍ ജീവിതത്തില്‍ നിശ്ചയമായും അഭിമുഖീകരിക്കേണ്ട, അതും അനിശ്ചിതമായ ഈ വലിയ സത്യത്തെ അവഗണിച്ച് അതിനോട് ആരോഗ്യകരമായ ഒരു സമീപനം സാധ്യമല്ലാതെ മാറ്റിവെക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. വികലമായ വ്യക്തിത്വത്തിന്റെ ലക്ഷണവും.


മിക്കയാളുകളും മരണചിന്തയകറ്റാന്‍ ശ്രമിക്കുന്നവരാണ് എന്നത് നമ്മുടെ അനുഭവമാണ്. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തികച്ചും വ്യത്യസ്തമായ സംഗതികളിലാണ് അവര്‍ കെട്ടുപിണഞ്ഞു കിടക്കാറുള്ളത്.ഏത്  കോളേജില്‍ ചേര്‍ന്നാണ് പഠിക്കുക, എന്ത് ജോലി ചെയ്യും, നാളെ രാവിലെ ഏതു നിറമുള്ള വസ്ത്രം ധരിക്കും, അത്താഴത്തിന് എന്താണ് ഒരുക്കുക ഇതൊക്കെയാണ് പലരെയും സാധാരണ അലട്ടാറുള്ള മുഖ്യ പ്രശ്നങ്ങള്‍ . ജീവിതമെന്നാല്‍ ഇത്തരം നിസ്സാര സംഗതികളുടെ ഒരു നിരന്തര പ്രക്രിയയാണ് എന്നുപോലും മനസ്സിലാക്കപ്പെടുന്നു. ഇതൊക്കെ ജീവിത ലക്ഷ്യമാണെങ്കില്‍ മരണം അങ്ങേ അറ്റം ഭയപ്പെടേണ്ടതു തന്നെ. കാരണം അത് ജീവിത ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.


എനിക്ക് ഇവിടെ ചോദിക്കാനുള്ളത്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ഭക്ഷിക്കുക, ഭോഗിക്കുക, ഉറങ്ങുക, ഉല്ലസിക്കുക എന്നിവ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്നും അതിന് തടസ്സമായി നില്‍ക്കുന്ന വല്ലതും ഉണ്ടെങ്കില്‍ അതിനെയൊക്കെ എതിര്‍ത്ത് കൊണ്ടിരിക്കുക എന്നത് ജീവിത ചര്യയായും പിന്തുടരാനഗ്രഹിക്കുന്നോ അതല്ല അതിലുപരിയായി ജീവിതത്തെ കണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ എന്നതാണ്.


ജീവതത്തിലെ ആസ്വാദനങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ മനസ്സിന് സ്വസ്ഥതയും ശാന്തിയും നല്‍കുന്ന ഒരു ജീവിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ?. മതതത്വങ്ങള്‍ എന്ന് കേട്ടാല്‍ ചിലര്‍ക്കെങ്കിലും ഒരു വരണ്ട ചിന്തയും ജീവിതത്തെക്കുറിച്ച് ഒരു നിറം കെട്ട കാഴ്ചപ്പാടുമാണ് മനസ്സില്‍ വരിക. അതില്‍ കുറെയൊക്കെ ശരിയുമുണ്ടായിരിക്കാം. ഏത് മതത്തിലും ഉള്ള ഒരു വിഭാഗം അത്തരം ഒരു ചിന്താഗതി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് ഏതെങ്കിലും ഒരു മതത്തിന്റെ ആളുകളെ മാത്രം മാറ്റി നിര്‍ത്താനാവില്ല. എന്നാല്‍ അവയ്ക്ക് മതപ്രമാണങ്ങളുടെ പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്.


ആദ്യാവസാന പേജുകള്‍ നഷ്ടപ്പെട്ട ഒരു നോവലാണ് ഈ ജീവിതം എന്ന് വ്യാഖ്യാനിച്ച പണ്ഡിതന്‍ അദ്ദേഹം അനുഭവിച്ചത് വ്യക്തമായി പറഞ്ഞുവെന്ന നിലക്ക് ഞാന്‍ ആദരിക്കുന്നു. ഇതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ജീവിതത്തെ ഭൌതികമായി മാത്രം കണ്ടതുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകുന്ന ഉത്തരം.


മരണം അത് മനുഷ്യശരീരത്തിന്റെ നാശം മാത്രമല്ല. മനുഷ്യശരീരത്തിലെ ആത്മാവിന്റെ വേര്‍പിരിയല്‍ കൂടിയാണ് എന്നാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം. ആത്മാവിനെ അറിയാത്തവന്റെ ജ്ഞാനം ജ്ഞാനമായി അംഗീകരിക്കാനും മതഗ്രന്ഥങ്ങള്‍ സന്നദ്ധമല്ല. ശ്രീമദ്‌ ഭഗവദ്‌ഗീത (2: 8-15) പറയുന്നു. 'ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തിൽ അറിഞ്ഞ അവർക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്‌, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.'


ആത്മാവിന്റെ വാഹനം മാത്രമാണ് നമ്മുടെ ഈ നഷിച്ചുപോകുമെന്ന് ഉറപ്പുള്ള ഈ ശരീരം. നമ്മുടെ ആത്മാവ് നശിക്കാതെ അവശേഷിക്കും. ഭൌതികമായി മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് ഈ കാര്യത്തെ നിഷേധിക്കേണ്ടി വന്നേക്കാം. എന്നാല്‍ അഭൌതികമായ ചില കാര്യങ്ങള്‍ ഭൌതികശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുണ്ട് എന്ന് മഹാഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ മരണത്തെ സംബന്ധിച്ച് ഭൌതികവാദികളെക്കാള്‍ ഉയര്‍ന്ന ഒരു ചിന്ത പുലര്‍ത്തുന്നതില്‍ പല മതവിശ്വാസികളും പരാജയപ്പെടുകയും ചെയ്യുന്നു.


തനി ഭൌതികവാദം ഒരു വാദമായികൊണ്ട് നടക്കാമെന്നാല്ലാതെ നിത്യജീവതത്തില്‍ അതിന് ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ അത്തരം ജീവിതാസ്വാദന വാദികളുടെ പിന്നാലെ പോകാന്‍ ആധുനിക യുഗത്തില്‍ പോലും ചിന്തിക്കുന്നവരെ കിട്ടില്ല. മനുഷ്യന്റെ ഏക ജീവിത ലക്ഷ്യം ഭൌതികമായ ചില സുഖാസ്വാദനങ്ങളാണ് എന്ന കാഴ്പപ്പാട് സര്‍വാഗീകൃതമല്ല എന്ന് മാത്രമല്ല, അതിന്റെ ഫലശൂന്യത ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പേഴ്സണാലിറ്റി ഡവലപ്പ് മെന്റിനെയും ജീവിത വിജയത്തെയും കുറിച്ച പഠനം നടത്തിയവര്‍ മൂല്യങ്ങളില്‍ വിശ്വസിക്കേണ്ടതിന്റെയും ജീവിതത്തില്‍ നിയമങ്ങള്‍ പിന്തുരടേണ്ടതിന്റെയും അനിവാര്യത ഊന്നിപ്പറയുന്നു. ഇക്കാര്യം പിന്നീട് വിശദമാക്കാം. നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു പോകാം.


മരണ ചിന്ത എങ്ങനെ ആരോഗ്യകരമാകും എന്നതിന് മതം നല്‍കുന്ന മറുപടി മാത്രം ഞാന്‍ പറയാം. പ്രവാചകന്‍ മുഹമ്മദ് നബി നിര്‍ദ്ദേശിച്ചു. ജീവിതാസ്വാദനങ്ങളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രവാചക ശിഷ്യനും രണ്ടാം ഖലീഫയുമായ ഉമറിന്റ  'ഉപദേശകനായി മരണം തന്നെ മതി' എന്ന വാക്കും ഈ നിര്‍ദ്ദേശത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ കബറിടം സന്ദര്‍ശിക്കുക അത് നിങ്ങളെ പരലോകത്തെ ഓര്‍മിപ്പിക്കും. എന്നും മുഹമ്മദ് നബി അരുളിയിട്ടുണ്ട്.  




എന്തിനാണ് മരണത്തെയും പരലോകത്തെയും ഓര്‍ക്കുന്നത്. അവ രണ്ടും തീരെ അരസികമല്ലേ. അല്ല എന്നാണ് യഥാര്‍ഥ മതം പഠിപ്പിക്കുന്നത്. അത് ജീവിതത്തെ ചിട്ടപ്പെടുത്താനും യഥാവിധി ഉപയോഗപ്പെടുത്താനും ജീവിത ദൌത്യം തിരിച്ചറിഞ്ഞ് സത്യസന്ധമായി ചരിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നുവെന്നതാണ് മതത്തിന്റെ ശരിയായ കാഴ്ചപ്പാട്. ഓര്‍ത്താലും ഇല്ലെങ്കിലും മരണമെന്ന തിക്തയാഥാര്‍ഥ്യവും അനന്തര സംഭവങ്ങളും ഉണ്ടാവുക തന്നെ ചെയ്യും. അപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ ഒരു നിലപാട് സ്വീകരിക്കണോ വേണ്ടയോ ഇതാണ് മനുഷ്യന്റെ മുന്നിലുള്ള ചോയ്സ്.


ആരോഗ്യകരവും സന്തുലിതവുമായ വ്യക്തിത്വത്തിന് ഒരു ആദര്‍ശത്തിന്റെയും വ്യക്തമായ ഒരു തത്വചിന്തയുടെയും പിന്‍ബലം ആവശ്യമാണ് എന്നിടത്താണ് മനശാസ്ത്രജ്ഞരുള്ളത്. നിത്യജീവിതത്തിലും നാം അത് അനുഭവിക്കുന്നു. അവര്‍ക്ക് മാത്രമേ ജീവിതത്തെ യാഥാവിധി വിശദീകരിക്കാന്‍ സാധിക്കൂ. അല്ലാത്തവരെ സംബന്ധിച്ച് ആദ്യവും അന്ത്യവും നഷ്ടപ്പെട്ട കഥാപുസ്തകം മാത്രമാണ് ജീവിതം. (തുടരും)