യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, ഏപ്രിൽ 29, ഞായറാഴ്‌ച

നിങ്ങളുടെ വൈകാരികഅക്കൌണ്ടുകളെ സൂക്ഷിക്കുക.

സമ്പത്തിനെ ബാധിക്കുന്നതൊക്കെ മനുഷ്യന്‍ അതീവ ഗൌരവമായി കാണുന്നു. വേണ്ടതുതന്നെ. പക്ഷെ ഇവിടെ പറയാന്‍  പോകുന്നത് ബാങ്ക് അകൌണ്ടുകളേക്കാള്‍  ഗൌരവമേറിയ ചില അക്കൌണ്ടുകളെക്കുറിച്ചാണ്. ഒരു പക്ഷെ അതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വന്നേക്കാം. 


നല്ല സ്വഭാവത്തോടെ മറ്റുള്ളവരോട് പെരുമാറണം എന്നാഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അഥവാ ആരെങ്കിലും അങ്ങനെയുണ്ടെങ്കില്‍ അവരും മറ്റുള്ളവര്‍ തങ്ങളോട് നന്നായി പെരുമാറണം എന്നാഗ്രഹിക്കുന്നവരല്ലേ. തീര്‍ച്ചയായും അതെ എന്നായിരിക്കും ഇതിന് നല്‍കപ്പെടുന്ന ഉത്തരം. പക്ഷെ ജനങ്ങളെക്കുറിച്ച് നമുക്കുള്ള ഏറ്റവും വലിയ പാരാതി അവരുടെ സ്വാഭാവം മോശമാണ് എന്നതല്ലേ. നാം ഒരാളെക്കുറിച്ച് നല്ലവന്‍ /മോശക്കാരന്‍ എന്ന് വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണ്?. അദ്ദേഹത്തിന്റെ സ്വാഭാവമല്ലേ.

നന്നായി പെരുമാറണം എന്ന് നമുക്ക് അറിയാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രയോജനവും നമുക്കറിയാം. സല്‍സ്വഭാവത്തെക്കുറിച്ച ധാരാളം മഹദ് വചനങ്ങള്‍ നമുക്ക് മനപ്പാഠമാണ്. ഇസ്ലാം പോലുള്ള ചില മതങ്ങള്‍ ഇക്കാര്യം സജീവമായി ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ ധര്‍മശാസനക്കനുസരിച്ച ഒരു നല്ല പെരുമാറ്റം മതവിശ്വാസികളില്‍നിന്ന് പ്രത്യേകമായി മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഏറെക്കുറെ അനുഭവം.

എന്തൊക്കെയാണ് അവര്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സല്‍സ്വഭാവം സര്‍വസ്വമായി കാണുന്ന വിധമാണ് ഇസ്ലാമിന്റെ ഉദ്ബോധനങ്ങള്‍ ... ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പോലും മുഹമ്മദ് നബി അരുളുന്നു. ഏറ്റവും പൂര്‍ണനായ വിശ്വാസി ഏറ്റവും നല്ല സ്വഭാവക്കാരനാണ് എന്നും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും സമീപസ്ഥാനത്തുണ്ടായിരിക്കുക നിങ്ങളില്‍ ഏറ്റവും നന്നായി ജനങ്ങളോട് പെരുമാറുന്നവനാണ് എന്നും മുഹമ്മദ് നബി ഉദ്ബോധിപ്പിക്കുന്നു. മരണശേഷമുള്ള വിചാരണ നാളില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുക സല്‍സ്വഭാവത്തിനായിരിക്കും എന്നും അദ്ദേഹം ഉണര്‍ത്തി. അത് മാത്രമല്ല സല്‍സ്വഭാവത്തിന്റെയും ദുസ്വഭാവത്തിന്റെയും വളരെ നേരിയ വിശദാംശങ്ങള്‍ പോലും നൂറുക്കണക്കിന് തിരുവചനങ്ങളിലോടെ ലോകത്തിന് നല്‍കിയാണ് ആ തിരുദൂതന്‍ കടന്നുപോയത്. ഇതര മതങ്ങളുടെ വേദഗ്രന്ഥങ്ങളിലും സമാനമായ തത്വങ്ങളും നിര്‍ദ്ദേശങ്ങളും കാണാന്‍ കഴിയും.

നല്ല സ്വഭാവത്തോടെ വര്‍ത്തിക്കാന്‍ ഇത്തരം നിയമനിര്‍ദ്ദേശം മാത്രം മതിയോ? മതിയായിരുന്നെങ്കില്‍ ഇത് വായിച്ചു പഠിച്ചവരൊക്കെ ഉത്തമ സ്വഭാവക്കാരായി മാറേണ്ടതായിരുന്നു. അത് സംഭവിച്ചിട്ടില്ല അതിന് ചില പ്രയോഗികവും ശാസ്ത്രീയവുമായ പാഠങ്ങള്‍കൂടി വേണ്ടതുണ്ട്. പുണ്യപ്രവാചകന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അത് പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അവയെ നാം ആ നിലക്ക് വിശകലനം ചെയ്തിട്ടില്ല. ആധുനിക മനശാസ്ത്രപാഠങ്ങളെ മുന്നില്‍വെച്ച് ഈ വിഷയത്തില്‍ ശാസ്ത്രീയവും യുക്തിപരവും പ്രമാണപരവുമായ ചില പ്രയോഗിക നിര്‍ദ്ദേശങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഇതിന് ആദ്യമായി ചില സാങ്കേതിക പദങ്ങളെ പരിചയിക്കുന്നത് അത്യാവശ്യമാണ്.

വൈകാരികമായ ബാങ്ക് അക്കൌണ്ട്

ഇത് എന്ത് ബാങ്ക് എന്ന് ചിന്തിക്കുന്നുണ്ടാവും. സാധാരണ ബാങ്കിനെക്കുറിച്ച് നമുക്ക് അറിയാം. നാം അതില്‍ പണം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമായ സന്ദര്‍ഭത്തില്‍ പണം പിന്‍വലിക്കുന്നു. മുഴുവന്‍ പണവും പിന്‍വലിച്ചാല്‍ ബാങ്ക് അകൌണ്ട് ശൂന്യമാകും പിന്നീട് നമുക്ക് പണം പിന്‍വലിക്കാനാവില്ല. അത്തരം സന്ദര്‍ഭത്തില്‍ നമ്മളുമായി നേരിയ ബന്ധമെങ്കിലും നിലനിര്‍ത്താന്‍ ഒരു മിനിമം ബാലന്‍സ് എങ്കിലും ഉണ്ടാവണം എന്ന് ബാങ്കുകള്‍ നിബന്ധന വെക്കാറുണ്ട്. ഇത്തരം ബാങ്കില്‍ അക്കൊണ്ട് ഉള്ളവരും ഇല്ലാത്തവരുമൊക്കെ നമ്മുടെ കൂട്ടത്തിലൂണ്ടാകും എന്നാല്‍ വൈകാരികമായ ബാങ്ക് അക്കൊണ്ട് ഇല്ലാത്തവര്‍ നമ്മില്‍ ആരും ഉണ്ടായിരിക്കുകയില്ല.

എന്താണ് വൈകാരികമായ ബാങ്ക് അക്കൌണ്ട്?.

ഒരോ മനുഷ്യനിലും അതിബൃഹത്തായ സംഭരണശേഷിയോട് കൂടിയ ഒരു മാനസികതലം ഉണ്ട്. നമ്മുക്ക് ചുറ്റുമുള്ള മനുഷ്യര്‍ അതില്‍ നിക്ഷേപം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നു. ചിലരാകട്ടെ കൂടുതല്‍ നിക്ഷേപിക്കുകയും കുറച്ച് പിന്‍വലിക്കുകയും ചെയ്യുന്നു. സാധാരണ ബാങ്കിനെക്കാള്‍ ഇതിനുള്ള ഒരു പ്രത്യേകത ഇതില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. എങ്ങനെയാണ് നിക്ഷേപിക്കുന്നത് ഏത് രൂപത്തിലാണ് പിന്‍വലിക്കുന്നത്. പോസ്റ്റീവ് സ്ട്രോക്കിലൂടെ നിക്ഷേപം നടത്തുകയും നെഗറ്റീവ് സ്ട്രോക്കിലൂടെ പിന്‍വലിക്കുകയും ചെയ്യുന്നു. അങ്ങനെ വൈകാരിക ബാങ്ക് അക്കൊണ്ട് നിറഞ്ഞിരിക്കാം ശൂന്യമാകാം നെഗറ്റീവുമാകാം.  സ്റ്റീഫന്‍ ആര്‍ . കൊവെയുടെ വാക്കുകളില്‍ : 'ഒരു ബന്ധത്തില്‍ നിന്ന് പടുത്തുയര്‍ത്തുന്ന വിശ്വാസത്തെയാണ് വൈകാരിക ബാങ്ക് അക്കൌണ്ട് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു സഹജീവിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സുരക്ഷിതത്വബാധമാണത് ' 

പോസ്റ്റീവ് സ്ട്രോക്ക് (Positive Stroke)

സ്നേഹം, കാരുണ്യം, ബഹുമാനം, വിനയം, ദയ, സത്യസന്ധത, നീതി, നിങ്ങളോടുള്ള വാഗ്ദാനം പാലിക്കല്‍ തുടങ്ങിയ എല്ലാവരാലും വിലമതിക്കുന്ന മൂല്യങ്ങളിലൂടെ ഒരാള്‍ നിങ്ങള്‍ക്ക് നല്‍കുന്ന നല്ല ഒരു അനുഭവത്തെയാണ് പോസ്റ്റീവ് സ്ട്രോക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദര്‍ഭോചിതമായി ഇവയിലേതെങ്കിലും ഒരു മൂല്യത്തെ മുന്‍നിര്‍ത്തി ഒരു പ്രവര്‍ത്തി ഞാന്‍ നിങ്ങളോട് അനുവര്‍ത്തിക്കുമ്പോള്‍ അതിലൂടെ നിങ്ങളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍ ഞാനൊരു നിക്ഷേപം നടത്തുകയായി. ഉദാഹരണത്തിന്. ഒരു നിലക്കും എനിക്ക് നിങ്ങളെ പരിചയമില്ല. ഞാന്‍ നിങ്ങളെ ബസ്സില്‍ വെച്ച് കണ്ടുമുട്ടുന്നു. ആദ്യമായി ഞാന്‍ നിങ്ങളുടെ മുഖത്ത് നോക്കി ഹൃദ്യമായി പുഞ്ചിരിക്കുന്നു. അതോടെ ഒരു ചെറിയ നിക്ഷേപം നിങ്ങളുടെ വൈകാരിക ബാങ്ക് അക്കൊണ്ടില്‍ ഞാന്‍ നടത്തിക്കഴിഞ്ഞു. അതോടൊപ്പം മാന്യമായ ഒരു അഭവാദനം കൂടിയായാലോ വീണ്ടും കരുതല്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം ഒരു ഷെയ്ക് ഹാന്‍ഡ് കൂടി നടത്തിയാല്‍ കുറേകൂടി നിക്ഷേപമായി. എന്നോടുള്ള നിങ്ങളുടെ വിശ്വസം കൂടിവരികയാണ് . ഇങ്ങനെയാണ് പോസ്റ്റിവ് സ്ട്രോക്കുകളിലൂടെ വൈകാരിക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപം കൂടിക്കൊണ്ടിരിക്കുന്നത്.

നെഗറ്റീവ് സ്ട്രോക്ക് (Negative Stroke)

വെറുപ്പ്, ക്രൂരത, നിന്ദിക്കല്‍ , അഹങ്കാരം, കളവ്, അനീതി, വാഗ്ദത്ത ലംഘനം തുടങ്ങിയ അധാര്‍മികതയിലൂടെ ഒരു വ്യക്തിനിങ്ങളില്‍ ഏല്‍പിക്കുന്ന ഏത് അനുഭവവും നെഗറ്റീവ് സ്ടോക്കുകളാണ്. ഒരാളെ വെറുപ്പിക്കുന്ന ഒരു പ്രവര്‍ത്തനം അല്ലെങ്കില്‍ നിന്ദിക്കുന്ന ഒരു പ്രവര്‍ത്തനം നമ്മില്‍നിന്ന് ഉണ്ടായാല്‍ നാം അയാളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൊണ്ടില്‍ വലിയ നിക്ഷേപം നടത്തി ചെറിയ തുക പിന്‍വലിച്ചാല്‍ കരുതതല്‍ ധനത്തില്‍ കാര്യമായ കുറവുണ്ടാകില്ല എന്ന് നമുക്കറിയാം. എന്ന പോലെ നേരത്തെ ഞാന്‍ പറഞ്ഞ സംഭവത്തില്‍ സംഭാഷണമധ്യേ എന്റെ നാക്കുപിഴമൂലം ഒരു അസത്യം കടന്നുവന്നുവെന്ന് കരുതുക, അല്ലെങ്കില്‍ എന്റെ ചില പരാമര്‍ശം അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാത്ത  തരത്തിലായി എന്ന് കരുതുക. ഞാന്‍ നടത്തിയ നല്ല നിക്ഷേപത്തില്‍ നിന്ന് ചെറിയ ഒരു പിന്‍വലിക്കലായിമാത്രമേ അത് മാറുകയുള്ളൂ. മറിച്ച് നേരത്തെ ഞാന്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ പിരിയുക ശൂന്യമായ വൈകാരിക അകൌണ്ടോട് കൂടിയായിരിക്കും. ചിലപ്പോള്‍ നെഗറ്റീവ് ആയെന്നും വരാം. പിന്നീട് അദ്ദേഹത്തെ സമീപിക്കേണ്ടി വന്നു എന്നിരിക്കട്ടേ അത്  മൈനുകള്‍ വിതറിയ യുദ്ധഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് തുല്യമായിരിക്കും. (അവസാനിക്കുന്നില്ല)

2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

അധികനേരം നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.

മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനാണോ?. മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചും നിങ്ങള്‍ ബോധവാനല്ല. മരണമെന്ന കടമ്പ ദൈവവിശ്വാസിക്കും നാസ്തികനും അനിവാര്യമാണ്. ഒരു ദൈവനിഷേധി മരണത്തിന് തനിക്കറിയുന്നത് പോലെ ഒരു ഭൌതിക വ്യാഖ്യാനം നല്‍കുന്നു. അത് നല്‍കപ്പെട്ടു കഴിഞ്ഞാല്‍ മരണത്തെ തനിക്ക് പിടികിട്ടി എന്നാണ് അദ്ദേഹം ധരിക്കുന്നത്. അതിനപ്പുറം മരണത്തെ കാണുന്നവരൊക്കെ സാങ്കല്‍പിക രഥത്തില്‍ യാത്രചെയ്യുന്നവരാണ് എന്നോ മതം പറഞ്ഞുണ്ടാക്കിയ മായിക വലയിലാണ് എന്നോ അദ്ദേഹം പറഞ്ഞേക്കാം. കഴിഞ്ഞ പോസ്റ്റില്‍ ഒരു ബ്ലോഗര്‍ സുഹൃത്ത് നല്‍കിയ കമന്‍റ് ശ്രദ്ധിച്ചിരിക്കുമല്ലോ ?

'മരണം എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ജീവൻ നിലനിർത്താനുള്ള സാഹചര്യം അന്യമാകുമ്പോൾ മനുഷ്യനിലെ ആ ഗുണം നഷ്ട്ടമാകുന്നു. ഈ യാഥാർത്ഥ്യം അംഗീകരിക്കാനുള്ള കഴിവാണ് മനുഷ്യൻ എന്ന ആധുനിക ജീവി അറിവിലൂടെ നേടിയേടുക്കേണ്ടത്, ഓടിയൊളിക്കാനല്ല. ഈ അറിവുതന്നേയാണ് നമ്മിൽ അതു നേരിടാനുള്ള ധീരത ഉളവാക്കുന്നത്. മനുഷ്യന്റെ സങ്കൽപ്പ സ്വാതന്ത്രം വച്ച് പരലോകമോ പുനർജ്ജന്മമോ ഒക്കെ കൽപ്പിച്ചുകൂട്ടാം, അതൊക്കെ ലഹരിമരുന്നുപോലെ മായാലോകത്തു ഭ്രമിപ്പിച്ചു നിർത്തുന്നു എന്നു മാത്രം.'

മരണത്തിന്റെ ശാസ്ത്രീയ വ്യാഖ്യാനം അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ പക്ഷെ അത് മനസ്സിലാക്കിയതുകൊണ്ട് മരണത്തെയും ജീവിതത്തെയും യഥാവിധി ഗ്രഹിച്ചുവെന്ന്  വരുന്നില്ല. അതിനപ്പുറമുള്ളതെല്ലാം സങ്കല്‍പമാണ് എന്ന് പറയാനും  സാധ്യമല്ല. ദൈവം ഏതൊരു കാര്യവും ചെയ്യുന്നത് ചില കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ നമുക്ക് ലഭിച്ച ഒരേഒരു അവസരമാണ് നമ്മുടെ ഈ ജീവിതം.  അനിശ്ചിതമായ മരണം വന്നെത്തുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പരമാവധി ശ്രമം നാം നടത്തിയേ തീരൂ. ഏറ്റവും ചുരുങ്ങിയത് മരണത്തോടെ നാം അവസാനിക്കുമോ ഇല്ലേ. ഇല്ല എന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ന്യായമുണ്ടോ മരണത്തിന് ശേഷം ജീവിതമില്ല എന്ന് പറയുന്നവരോ ഉണ്ട് എന്ന് പറയുന്നവരോ ഊഹത്തെ പിന്തുടരുന്നത്. രണ്ടായാലും ഒരേ ഫലമല്ല എന്നിരിക്കെ ഇത്തരമൊരു ചിന്തക്ക് പ്രസക്തിയില്ലേ.

നമ്മുടെ മരണത്തിലും മരണാന്തര ശരീരത്തിന്റെ മാറ്റത്തിലും ഒരു പാട് ചിന്തിക്കാനുണ്ട് എന്നാണ് ഹാറൂന്‍ യഹ്യയ പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് വായിക്കാം...

' .... പക്ഷേ അടുത്ത ഒരു മണിക്കൂര്‍ കൂടി ജീവിച്ചിരിക്കുമോ എന്നതിന് ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ലെന്നതു വിസ്മരിക്കപ്പെടുന്നു. നിത്യവും തനിക്കു ചുറ്റുമുള്ള പലരും മരിക്കുന്നത് ഒരാള്‍ കാണുന്നു. എന്നിട്ടും മറ്റുള്ളവര്‍ തന്റെ മരണത്തിന് സാക്ഷിയാകുന്ന നാളിനെക്കുറിച്ച ചിന്ത അയാള്‍ക്കില്ല. അതരമൊരന്ത്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്ന സത്യം അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവുന്നില്ല.

പക്ഷെ, എന്തൊക്കെയായാലും ഒരാള്‍ക്ക്‌ മരണം ആഗതമാകുന്നതോടെ അയാളുടെ ജീവിതത്തിന്റെ യാഥാര്‍ഥയ്ങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകുന്നു. കഴിഞ്ഞുപോയ ആ നല്ല നാളുകളെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്ന യാതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ണടക്കാം, ‌ ശരീരം ചലിപ്പിക്കാം, സംസാരിക്കാം,ചിരിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍, മരണത്തിനു ശേഷം നിങ്ങളുടെ ഈ ശരീരത്തിന്റെ ആകൃതിയും അവസ്ഥയും എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

അവസാന ശ്വാസത്തിന്റെ നിമിഷം മുതല്‍ നിങ്ങള്‍ മറ്റൊന്നുമല്ല. വെറുമൊരു മാംസക്കൂമ്പാരം മാത്രം. പിന്നെ അവസാന കുളിക്ക് നിങ്ങള്‍ വിധേയനാക്കപ്പെടുന്നു. താമസിയാതെ കഫന്‍പുടവയില്‍ പൊതിയപ്പെട്ടു മയ്യിത്‌കട്ടിലിലേറി ഖബര്‍സ്താനിലേക്ക്. ഖബറില്‍ വെക്കുന്നതോടെ നിങ്ങളെ മണ്ണ് പൊതിയുന്നു. ഇവിടെ നിങ്ങളുടെ കഥ അവസാനിക്കുകയാണ്. ഇനി നിങ്ങള്‍ മീസാങ്കല്ലില്‍ രേഖപ്പെടുത്തപ്പെട്ട ഏതോ ഒരു പേര് മാത്രം. മരണപ്പെട്ട്‌ ആദ്യത്തെ മാസങ്ങളിലും വര്‍ഷങ്ങളിലും നിങ്ങളുടെ ഖബര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കപ്പെടും. കാലം കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറയും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതാവുകയും ചെയ്തേക്കാം.

ഇതിനിടെ നിങ്ങളുടെ അടുത്ത കുടുംബങ്ങള്‍ നിങ്ങളുടെ മരണത്തിന്റെ മറ്റൊരു വശം അനുഭവിച്ചുകൊണ്ടിരിക്കുകയായിരിക്കും. വീട്ടില്‍ നിങ്ങളുടെ മുറിയും കിടക്കയും ഒഴിഞ്ഞുകിടക്കും. മയ്യിത്ത്‌ സംസ്കരണം കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടേതായ വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രമേ വീട്ടില്‍ ബാക്കി വെക്കപ്പെടുകയുള്ളൂ. നിങ്ങളുടെ വസ്ത്രങ്ങളും ഷൂവുമെല്ലാം ആവശ്യക്കാര്‍ക്ക് നല്‍കപ്പെടും. രജിസ്ട്രാപ്പീസിലെ രേഖകളില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടും. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ നിങ്ങളെചൊല്ലി വിലപിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം. പിന്നെ കാലം നിങ്ങള്‍ അവശേഷിപ്പിച്ച ഓര്‍മകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങും. നാലോ അഞ്ചോ പതിറ്റാണ്ടിനു ശേഷം നിങ്ങളെ ഓര്‍ക്കാന്‍ പോലും വളരെ തുച്ഛം പേരെ ഉണ്ടാവുകയുള്ളൂ. അധികം കഴിയും മുമ്പേ പുതിയ തലമുറ വരികയായി. നിങ്ങളുടെ തലമുറയില്‍പെട്ട ആരും ഭൂമുഖത്തില്ലാത്ത കാലം. അവിടെ നിങ്ങള്‍ ഓര്‍മിക്കപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലാത്ത അവസ്ഥ.

ഭൂമിക്കു പുറത്ത് ഇങ്ങനെയോരോന്ന് നടന്നുകൊണ്ടിരിക്കുമ്പോള്‍ മണ്ണിനടിയില്‍ നിങ്ങളുടെ മയ്യിത്ത്‌ അതിവേഗം അഴുകിക്കൊണ്ടിരിക്കുകയായിരിക്കും. ഖബറില്‍ മറമാടപ്പെട്ടയുടന്‍ ഓക്സിജന്റെ അഭാവം മൂലം നിങ്ങളുടെ ജഡത്തില്‍ പെരുകിയുണ്ടാകുന്ന ബാക്ടീരിയകളും പുഴുക്കളും അവയുടെ പണി തുടങ്ങുന്നു. അതുവഴിയുണ്ടാകുന്ന വാതകങ്ങള്‍ മൂലം ആദ്യം വയറും പിന്നെ മുന്‍ഭാഗങ്ങളും വീര്‍ത്ത് വരുന്നു. ശരീരത്തിന്റെ രൂപവും ആകൃതിയും പാടെ മാറുന്നു. നെഞ്ചിനെയും വയറിനെയും വേര്‍തിരിക്കുന്ന ഉരോദരഭിത്തിയിലുണ്ടാകുന്ന വാതക സമ്മര്‍ദം വായിലൂടെയും മൂക്കിലൂടെയും ചോര കലര്‍ന്ന നുരയും പതയും വരാന്‍ തുടങ്ങുന്നു. ഈ അഴുകല്‍ പ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച്‌ ശരീരത്തിലെ രോമങ്ങളും നഖങ്ങളും കൈപ്പത്തികളും പാദത്തിന്റെ ഉള്ളടികളുമെല്ലാം കൊഴിഞ്ഞുപോകുന്നു. ബാഹ്യശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്കൊപ്പം ആന്തരികാവായവങ്ങളായ ശ്വാസകോശങ്ങളും ഹൃദയവും കരളുമെല്ലാം ചീഞ്ഞുപോകുന്നു. ഉള്ളില്‍ പെരുകിയുണ്ടാകുന്ന വാതകങ്ങളുടെ സമ്മര്‍ദം താങ്ങാനാവാതെ വയര്‍ പൊട്ടി അറപ്പും വെറുപ്പുമുളവാക്കുന്ന അസഹ്യമായ നാറ്റം വ്യാപിക്കുന്നു. പേശികള്‍ അവയുടെ സ്ഥാനത്തുനിന്ന് വേര്‍പെട്ടുവീഴുന്ന ഈ പ്രക്രിയ തലയോട്ടിയില്‍നിന്നു തുടങ്ങും. തൊലിയും മൃദുകോശകലകളും പൂര്‍ണമായി ശിഥിലമാകുന്നു.തലച്ചോറ് അഴുകി കളിമണ്ണ് പോലെ കാണപ്പെടും. നിങ്ങള്‍ വെറുമൊരു അസ്ഥികൂടമായി മാറുവോളം ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കും.

ഇനി ആ പഴയ ജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങാന്‍ യതൊരവസരവുമില്ല. തീന്മേശക്ക് ചുറ്റും കുടുംബാംഗങ്ങളോടൊപ്പമിരുന്നു സന്തോഷം പങ്കിടാനോ മറ്റുള്ളവരോടൊപ്പം ഇണങ്ങി ജീവിക്കാനോ നിങ്ങളുടെ മാന്യമായ ജോലിയില്‍ തുടരാനോ ഒന്നും സാധ്യമല്ല.

ചുരുക്കത്തില്‍, നാം ഒരു പ്രത്യേക വ്യക്തിത്വം ചാര്‍ത്തിക്കൊടുക്കുന്ന മാംസത്തിന്റെയും എല്ലുകളുടെയും കൂമ്പാരത്തിന് അത്യന്തം അരോചകവും വഷളുമായ ഒരന്ത്യമാണ് അഭിമുഖീകരിക്കുവാനുള്ളത്. അന്ത്യശ്വാസം വലിക്കുന്നതോടെ നിങ്ങള്‍ – അല്ല, നിങ്ങളുടെ ആത്മാവ്- ഈ ശരീരത്തെ ഉപേക്ഷിച്ച് പോകുന്നു. ശേഷിക്കുന്ന നിങ്ങളുടെ ശരീരം മണ്ണിന്റെ ഭാഗമായി മാറുന്നു.

പക്ഷെ, എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കണം? ദൈവം ഉദ്ദേശിക്കുകയാണെങ്കില്‍ മനുഷ്യശരീരം ഇങ്ങനെ പഴുത്തു ചീയെണ്ടതില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇതിലൊരു മഹാസന്ദേശം അടങ്ങിയിട്ടില്ലേ?

മനുഷ്യനെ കാത്തിരിക്കുന്ന ദാരുണവും ഭീതിജനകവുമായ അന്ത്യം, താന്‍ വെറുമൊരു ശരീരമല്ലെന്നും അതിലുപരി ശരീരത്തില്‍ അടക്കപ്പെട്ട ആത്മാവാണ് യഥാര്‍ത്ഥത്തില്‍ താനെന്നും അവനെ ബോധാവാനാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനപ്പുറമാണ് തന്റെ വ്യക്തിത്വമെന്ന് അവന്‍ തിരിച്ചറിയണം. ശരീരത്തെ വളരെ പ്രാധാന്യത്തോടെയാണ് അവന്‍ കാണുന്നതെങ്കിലും അത് ഒരിക്കല്‍ ജീര്‍ണിച്ച്‌ പുഴു തിന്ന് വെറുമൊരു അസ്ഥിപഞ്ജരമായി മാറുമെന്നും ഇതു നിമിഷവും അത് സംഭവിക്കുമെന്നും മനുഷ്യന്‍ ബോധാവാനാകേണ്ടതുണ്ട്.

വസ്തുത ഇതാണെങ്കിലും താന്‍ ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്തതിനെയെല്ലാം അവഗണിക്കുന്ന മനോഭാവമാണ് മനുഷ്യനുള്ളത്. അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത യാഥാര്‍ത്യങ്ങളുടെ ആസ്തിക്യം പോലും അവന്‍ നിഷേധിച്ചേക്കും. മരണത്തിന്റെ വിഷയത്തില്‍ ഈ പ്രവണത വളരെ പ്രകടമാണ്. വളരെ അടുത്ത ഒരു കുടുംബാംഗത്തിന്റെ പെട്ടെന്നുള്ള മരണം ഈ സത്യം മനുഷ്യനെ വല്ലപ്പോഴും ഓര്‍മിപ്പിച്ചെന്നിരിക്കും. മരണം തന്നില്‍നിന്നു വളരെ ദൂരെയാണെന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. ഉറക്കത്തിനിടയിലോ അപകടത്തില്പെട്ടോ മരിക്കുന്നവര്‍ മറ്റുള്ളവരാ ണെന്നും അവര്‍ അനുഭവിച്ചത് ഒരിക്കലും താന്‍ അനുഭവിക്കേണ്ടി വരില്ലെന്നുമാണ് ചിന്ത. മരിക്കാനായിട്ടില്ലെന്നും ഇനിയും എത്രയോ വര്ഷം ജീവിക്കാനുണ്ടെന്നും ഓരോരുത്തരും കരുതുന്നു.

സ്കൂളിലേക്കുള്ള യാത്രാമധ്യെയോ അല്ലെങ്കില്‍ ഒരു ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തിരക്കിട്ട് പോകുന്നതിനിടയിലോ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ക്കും ഇതേ ചിന്ത തന്നെയാകാനാണ് സാധ്യത. നാളത്തെ പത്രത്തില്‍ തങ്ങളുടെ ചരമവാര്‍ത്ത കൂടി വരുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ഈ വരികള്‍ വായിക്കുമ്പോഴും വായന പൂര്‍ത്തിയാക്കിക്കഴിഞ്ഞു തൊട്ടുടനെ മരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാതിരിക്കാനാണ് ഏറെ സാധ്യത. അത്തരമൊരു സാധ്യതയെ വെറുമൊരു തമാശയായി കാണുന്നവര്‍ പോലുമുണ്ടാകാം. മരിക്കാനൊന്നും ആയിട്ടില്ലെന്നും ഇനിയും എന്തെല്ലാം ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നുവെന്നുമാകാം നിങ്ങളുടെ ചിന്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മരണത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും അതില്‍നിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയുമാണ്. ' മരണത്തെയോ വധത്തെയോ പേടിച്ച് ഒഴിഞ്ഞു പോയതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതിന് ശേഷവും കുറച്ചു നേരത്തെക്കല്ലാതെ നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.'  (ഖുര്‍ആന്‍ ).

കൂടെ മറ്റാരുമില്ലാതെ ജനിപ്പിക്കപ്പെട്ട മനുഷ്യന്‍ ഏകനായിത്തന്നെ മരിക്കേണ്ടിയും വരുമെന്ന് അവന്‍ ബോധവാനാകേണ്ടിയിരിക്കുന്നു. ആസക്തികള്‍ക്കു അടിപ്പെട്ടുകൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ അവന്റെ ഒരേയൊരു ലക്‌ഷ്യം വീണ്ടും വീണ്ടും സമ്പാദിക്കുക എന്നതായിരുന്നു. പക്ഷെ, സ്വന്തം കല്ലറയിലേക്ക് ആര്‍ക്കും ഈ സമ്പാദ്യങ്ങള്‍ വലിച്ചുകൊണ്ട് പോകാന്‍ കഴിയാറില്ല. വിലകുറഞ്ഞ ശവക്കച്ച മാത്രമേ അവനെ അണിയിക്കുകയുള്ളൂ. ഈ ഭൂമുഖത്ത്‌ തനിയെ വന്ന ശരീരം തനിയെ തിരികെ പോവുകയും ചെയ്യുന്നു. കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പാദ്യം വിശ്വാസവും കര്‍മങ്ങളും മാത്രം.'

(അവസാനിക്കുന്നില്ല)

2012, ഏപ്രിൽ 22, ഞായറാഴ്‌ച

മരണചിന്ത നല്ല ആരോഗ്യത്തിന് !..


മരണ ചിന്ത ആരോഗ്യകരമെന്ന് പഠനം 

ലണ്ടന്‍ : മരണത്തെ സംബന്ധിച്ച ആലോചനകള്‍ ശരീരത്തിന്‍റെയും മനസ്സിന്റെയും ആരോഗ്യത്തിന് കരുത്ത് പകരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ശ്മശാനങ്ങള്‍ക്കു മുന്നിലൂടെ വല്ലപ്പോഴും നടന്നുപോകുന്നതു പോലും മൂല്യബോധത്തിന് ഗുണകരമാകുമെന്നും ജീവിത ലക്ഷ്യങ്ങളുടെ മുന്‍ഗണനാക്രമം പുനര്‍നിര്‍ണയിക്കാന്‍ സഹായകമാകുമെന്നും പേഴ്സണാലിറ്റി ആന്‍റ് സോഷ്യല്‍ സൈക്കോളജി റിവ്യൂ എന്ന മാസിക റിപ്പോര്‍ട്ട് ചെയ്തു.


ഇന്ന് (22 ഏപ്രില്‍ 2012) മാധ്യമം പത്രത്തില്‍ കണ്ട ഈ വാര്‍ത്ത നേരത്തെ മതഗ്രന്ഥങ്ങളില്‍ കണ്ട ചില നിര്‍ദ്ദേശങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു. മനുഷ്യന് മരണത്തെ ഭയമാണ്. പക്ഷെ ഭയപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനെ അത് പിടികൂടുകതന്നെ ചെയ്യും. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഇത്രയും ഉറപ്പിച്ച് പറയാവുന്ന ഒരു വസ്തുതയില്ല. മറ്റെന്ത് പറഞ്ഞാലും അത് സാധ്യതമാത്രമാണ്. എന്നാല്‍ മനുഷ്യന്‍ മരിക്കും എന്നത് ഒരു പരമസത്യവും സംശയരഹിതമായ കാര്യവുമാണ്. 'അവരോട് പറയുക: നിങ്ങള്‍ ഓടിയകലുന്നത് ഏതൊരു മരണത്തില്‍നിന്നാണോ, അത് നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ' - ഖുര്‍ആന്‍


മരണത്തോടുള്ള ഭയത്തിന്റെ സ്വാഭാവികമായ പ്രതികരണം അതിനെക്കുറിച്ച് ഓര്‍ക്കുന്നത് കുറക്കുക എന്നതാണ്. മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് ജീവിതത്തിന്റെ സുഖം നഷിപ്പിക്കും എന്നാണ് മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത്. മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്  അരോചകമാണ്. എന്നാല്‍ ജീവിതത്തില്‍ നിശ്ചയമായും അഭിമുഖീകരിക്കേണ്ട, അതും അനിശ്ചിതമായ ഈ വലിയ സത്യത്തെ അവഗണിച്ച് അതിനോട് ആരോഗ്യകരമായ ഒരു സമീപനം സാധ്യമല്ലാതെ മാറ്റിവെക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. വികലമായ വ്യക്തിത്വത്തിന്റെ ലക്ഷണവും.


മിക്കയാളുകളും മരണചിന്തയകറ്റാന്‍ ശ്രമിക്കുന്നവരാണ് എന്നത് നമ്മുടെ അനുഭവമാണ്. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തികച്ചും വ്യത്യസ്തമായ സംഗതികളിലാണ് അവര്‍ കെട്ടുപിണഞ്ഞു കിടക്കാറുള്ളത്.ഏത്  കോളേജില്‍ ചേര്‍ന്നാണ് പഠിക്കുക, എന്ത് ജോലി ചെയ്യും, നാളെ രാവിലെ ഏതു നിറമുള്ള വസ്ത്രം ധരിക്കും, അത്താഴത്തിന് എന്താണ് ഒരുക്കുക ഇതൊക്കെയാണ് പലരെയും സാധാരണ അലട്ടാറുള്ള മുഖ്യ പ്രശ്നങ്ങള്‍ . ജീവിതമെന്നാല്‍ ഇത്തരം നിസ്സാര സംഗതികളുടെ ഒരു നിരന്തര പ്രക്രിയയാണ് എന്നുപോലും മനസ്സിലാക്കപ്പെടുന്നു. ഇതൊക്കെ ജീവിത ലക്ഷ്യമാണെങ്കില്‍ മരണം അങ്ങേ അറ്റം ഭയപ്പെടേണ്ടതു തന്നെ. കാരണം അത് ജീവിത ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.


എനിക്ക് ഇവിടെ ചോദിക്കാനുള്ളത്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. ഭക്ഷിക്കുക, ഭോഗിക്കുക, ഉറങ്ങുക, ഉല്ലസിക്കുക എന്നിവ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യം എന്നും അതിന് തടസ്സമായി നില്‍ക്കുന്ന വല്ലതും ഉണ്ടെങ്കില്‍ അതിനെയൊക്കെ എതിര്‍ത്ത് കൊണ്ടിരിക്കുക എന്നത് ജീവിത ചര്യയായും പിന്തുടരാനഗ്രഹിക്കുന്നോ അതല്ല അതിലുപരിയായി ജീവിതത്തെ കണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ എന്നതാണ്.


ജീവതത്തിലെ ആസ്വാദനങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ മനസ്സിന് സ്വസ്ഥതയും ശാന്തിയും നല്‍കുന്ന ഒരു ജീവിത കാഴ്ചപ്പാട് സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ?. മതതത്വങ്ങള്‍ എന്ന് കേട്ടാല്‍ ചിലര്‍ക്കെങ്കിലും ഒരു വരണ്ട ചിന്തയും ജീവിതത്തെക്കുറിച്ച് ഒരു നിറം കെട്ട കാഴ്ചപ്പാടുമാണ് മനസ്സില്‍ വരിക. അതില്‍ കുറെയൊക്കെ ശരിയുമുണ്ടായിരിക്കാം. ഏത് മതത്തിലും ഉള്ള ഒരു വിഭാഗം അത്തരം ഒരു ചിന്താഗതി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് ഏതെങ്കിലും ഒരു മതത്തിന്റെ ആളുകളെ മാത്രം മാറ്റി നിര്‍ത്താനാവില്ല. എന്നാല്‍ അവയ്ക്ക് മതപ്രമാണങ്ങളുടെ പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്.


ആദ്യാവസാന പേജുകള്‍ നഷ്ടപ്പെട്ട ഒരു നോവലാണ് ഈ ജീവിതം എന്ന് വ്യാഖ്യാനിച്ച പണ്ഡിതന്‍ അദ്ദേഹം അനുഭവിച്ചത് വ്യക്തമായി പറഞ്ഞുവെന്ന നിലക്ക് ഞാന്‍ ആദരിക്കുന്നു. ഇതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ജീവിതത്തെ ഭൌതികമായി മാത്രം കണ്ടതുകൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലാകുന്ന ഉത്തരം.


മരണം അത് മനുഷ്യശരീരത്തിന്റെ നാശം മാത്രമല്ല. മനുഷ്യശരീരത്തിലെ ആത്മാവിന്റെ വേര്‍പിരിയല്‍ കൂടിയാണ് എന്നാണ് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസം. ആത്മാവിനെ അറിയാത്തവന്റെ ജ്ഞാനം ജ്ഞാനമായി അംഗീകരിക്കാനും മതഗ്രന്ഥങ്ങള്‍ സന്നദ്ധമല്ല. ശ്രീമദ്‌ ഭഗവദ്‌ഗീത (2: 8-15) പറയുന്നു. 'ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തിൽ അറിഞ്ഞ അവർക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്‌, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.'


ആത്മാവിന്റെ വാഹനം മാത്രമാണ് നമ്മുടെ ഈ നഷിച്ചുപോകുമെന്ന് ഉറപ്പുള്ള ഈ ശരീരം. നമ്മുടെ ആത്മാവ് നശിക്കാതെ അവശേഷിക്കും. ഭൌതികമായി മാത്രം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് ഈ കാര്യത്തെ നിഷേധിക്കേണ്ടി വന്നേക്കാം. എന്നാല്‍ അഭൌതികമായ ചില കാര്യങ്ങള്‍ ഭൌതികശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുണ്ട് എന്ന് മഹാഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ മരണത്തെ സംബന്ധിച്ച് ഭൌതികവാദികളെക്കാള്‍ ഉയര്‍ന്ന ഒരു ചിന്ത പുലര്‍ത്തുന്നതില്‍ പല മതവിശ്വാസികളും പരാജയപ്പെടുകയും ചെയ്യുന്നു.


തനി ഭൌതികവാദം ഒരു വാദമായികൊണ്ട് നടക്കാമെന്നാല്ലാതെ നിത്യജീവതത്തില്‍ അതിന് ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ അത്തരം ജീവിതാസ്വാദന വാദികളുടെ പിന്നാലെ പോകാന്‍ ആധുനിക യുഗത്തില്‍ പോലും ചിന്തിക്കുന്നവരെ കിട്ടില്ല. മനുഷ്യന്റെ ഏക ജീവിത ലക്ഷ്യം ഭൌതികമായ ചില സുഖാസ്വാദനങ്ങളാണ് എന്ന കാഴ്പപ്പാട് സര്‍വാഗീകൃതമല്ല എന്ന് മാത്രമല്ല, അതിന്റെ ഫലശൂന്യത ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പേഴ്സണാലിറ്റി ഡവലപ്പ് മെന്റിനെയും ജീവിത വിജയത്തെയും കുറിച്ച പഠനം നടത്തിയവര്‍ മൂല്യങ്ങളില്‍ വിശ്വസിക്കേണ്ടതിന്റെയും ജീവിതത്തില്‍ നിയമങ്ങള്‍ പിന്തുരടേണ്ടതിന്റെയും അനിവാര്യത ഊന്നിപ്പറയുന്നു. ഇക്കാര്യം പിന്നീട് വിശദമാക്കാം. നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു പോകാം.


മരണ ചിന്ത എങ്ങനെ ആരോഗ്യകരമാകും എന്നതിന് മതം നല്‍കുന്ന മറുപടി മാത്രം ഞാന്‍ പറയാം. പ്രവാചകന്‍ മുഹമ്മദ് നബി നിര്‍ദ്ദേശിച്ചു. ജീവിതാസ്വാദനങ്ങളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രവാചക ശിഷ്യനും രണ്ടാം ഖലീഫയുമായ ഉമറിന്റ  'ഉപദേശകനായി മരണം തന്നെ മതി' എന്ന വാക്കും ഈ നിര്‍ദ്ദേശത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ കബറിടം സന്ദര്‍ശിക്കുക അത് നിങ്ങളെ പരലോകത്തെ ഓര്‍മിപ്പിക്കും. എന്നും മുഹമ്മദ് നബി അരുളിയിട്ടുണ്ട്.  




എന്തിനാണ് മരണത്തെയും പരലോകത്തെയും ഓര്‍ക്കുന്നത്. അവ രണ്ടും തീരെ അരസികമല്ലേ. അല്ല എന്നാണ് യഥാര്‍ഥ മതം പഠിപ്പിക്കുന്നത്. അത് ജീവിതത്തെ ചിട്ടപ്പെടുത്താനും യഥാവിധി ഉപയോഗപ്പെടുത്താനും ജീവിത ദൌത്യം തിരിച്ചറിഞ്ഞ് സത്യസന്ധമായി ചരിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നുവെന്നതാണ് മതത്തിന്റെ ശരിയായ കാഴ്ചപ്പാട്. ഓര്‍ത്താലും ഇല്ലെങ്കിലും മരണമെന്ന തിക്തയാഥാര്‍ഥ്യവും അനന്തര സംഭവങ്ങളും ഉണ്ടാവുക തന്നെ ചെയ്യും. അപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ ഒരു നിലപാട് സ്വീകരിക്കണോ വേണ്ടയോ ഇതാണ് മനുഷ്യന്റെ മുന്നിലുള്ള ചോയ്സ്.


ആരോഗ്യകരവും സന്തുലിതവുമായ വ്യക്തിത്വത്തിന് ഒരു ആദര്‍ശത്തിന്റെയും വ്യക്തമായ ഒരു തത്വചിന്തയുടെയും പിന്‍ബലം ആവശ്യമാണ് എന്നിടത്താണ് മനശാസ്ത്രജ്ഞരുള്ളത്. നിത്യജീവിതത്തിലും നാം അത് അനുഭവിക്കുന്നു. അവര്‍ക്ക് മാത്രമേ ജീവിതത്തെ യാഥാവിധി വിശദീകരിക്കാന്‍ സാധിക്കൂ. അല്ലാത്തവരെ സംബന്ധിച്ച് ആദ്യവും അന്ത്യവും നഷ്ടപ്പെട്ട കഥാപുസ്തകം മാത്രമാണ് ജീവിതം. (തുടരും)

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആശങ്കകളെ ദൂരീകരിക്കാന്‍ ചില സൂത്രങ്ങള്‍

'ബേജാറ് ' എന്നത് എന്റെ നാട്ടിലെ ഒരു മനുഷ്യന്റെ ഇരട്ടപ്പേരാണ് (വിളിപ്പേരാണ്). ബേജാര്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ഉദ്ദേശിക്കപ്പെട്ട വ്യക്തിയെ മനസ്സിലാകും. അദ്ദേഹത്തിന്റെ സംസാരത്തിലും പേരുമാറ്റത്തിലും പ്രകടമായി കാണുന്ന ആശങ്കയാണ് അത്തമൊരു പേര് ലഭിക്കാന്‍ കാരണം എന്ന് തോന്നുന്നു. ആശങ്ക എന്നതിന് മലപ്പുറം പ്രദേശത്ത് സംസാരത്തില്‍ ബേജാറ് എന്നാണ് ഉപയോഗിക്കുക.

ബേജാര്‍ അഥവാ ആശങ്ക മനുഷ്യസഹജമാണ്. ബുദ്ധിയുടെ ലക്ഷണമാണ്. ഭ്രന്തന്മാര്‍ക്കും വകതിരിവില്ലാത്ത കുട്ടികള്‍ക്കും ആശങ്ക അനുഭവപ്പെടാറില്ല. ആശങ്ക ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ശരിയായ മറുപടി. ദൈവം മനുഷ്യ പ്രകൃതിയില്‍ നിക്ഷേപിച്ച ഇത്തരം കാര്യങ്ങളൊക്കെ മനുഷ്യന് ആവശ്യമുള്ളത് തന്നെയാണ്. എന്തിനാണ് മനുഷ്യനില്‍ ആശങ്ക എന്ന വികാരം നിക്ഷേപിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി ലഭിക്കാന്‍ . ആശങ്കയില്ലാത്ത ഭ്രാന്തന്മാരെതന്നെ നോക്കിയാല്‍ മതി.

നമ്മെ പ്രവര്‍ത്തന നിരതമാക്കുന്നതില്‍ അതിനൊരു പങ്കുണ്ട്. പരീക്ഷയില്‍ തോറ്റുപോകുമോ എന്ന ആശങ്ക, പരീക്ഷയില്‍ പിന്നോക്കമായി പോയാല്‍ തനിക്ക് ജീവിത മത്സരത്തില്‍ വിജയം സാധിക്കാതെ വരും എന്ന ആശങ്ക ഇതൊക്കെ വിദ്ധ്യാര്‍ഥിയെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു തൊഴിലാളിയെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലും ആശങ്കക്ക് സ്ഥാനമുണ്ട്. നല്ല ഒരു കച്ചവടക്കാനും കൃഷിക്കാരനും ജാഗ്രതയില്‍ കാര്യങ്ങള്‍ നടത്തികൊണ്ട് പോകുന്നതിന് പിന്നിലും ആശങ്ക എന്ന വികാരത്തിന് പങ്കുണ്ട്. ആശങ്കക്ക് സംശയം എന്നോ ഭയം എന്നോ നിഘണ്ടുവില്‍ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്ക എന്നാല്‍ അത് രണ്ടുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വ്യക്തമായി തിട്ടപ്പെടുത്താനാവാത്ത (സംശയകരമായ) ഒരു കാര്യത്തിലെ മോശമായ പ്രതികരണത്തെയോ പര്യവസാനത്തെയോ ഭയക്കുന്നതിനെയാണ് ആശങ്ക എന്ന് പറയുന്നത്. മാനസിക സംഘര്‍ഷം (Tension) ഉല്‍കണ്ഠ (Anxiety) വിഷാദം (Depression) എന്നീ ഘട്ടങ്ങളിലൂടെ കടുത്ത മാനസിക രോഗത്തിലേക്ക് നയിക്കുന്ന ആശങ്കയെ ഗൌരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

എന്നാല്‍  അനിവാര്യമായ കാര്യങ്ങളില്‍ പരിമിതമായ തോതില്ലാതെ ആശങ്കിക്കുന്ന പക്ഷം അത് മനുഷ്യന് ദോശകരമാണ്. അത് അവന്റെ ജിവതത്തെ തന്നെ താളം തെറ്റിക്കും. അമിതമായ (യുക്തിചിന്തയില്ലാത്ത) ആശങ്ക മുകളില്‍ സൂചിപ്പിച്ച മറ്റനേകം രോഗത്തിലേക്ക് നയിക്കും. അതിന്റെ പര്യവസാനം ഒട്ടും ആശങ്കയില്ലാത്ത മാനസികാവസ്ഥ അഥവാ ഭ്രാന്തിലേക്ക് എത്തിച്ചേരും.

എത്ര തന്നെ മോശമായ പര്യവസാനമാണെങ്കിലും ഉറപ്പായ ഒരു കാര്യത്തെക്കുറിച്ച് മനുഷ്യന്‍ ആശങ്കപ്പെടുന്നത് കുറയും. മരണം ഉറപ്പാണെങ്കിലും അതില്‍ ആശങ്കിച്ച് കഴിയുന്നവര്‍ കുറവായിരിക്കും. കാരണം അശങ്കിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ ഒരു പരിശോധനക്കിടയില്‍ ഡോക്ടര്‍ പറഞ്ഞുവെന്ന് കരുതുക. ഒരു സി.ടി. സ്കാന്‍ വേണം എന്ന് അതോടെ ആശങ്ക വര്‍ദ്ധിക്കുകയായി. റിസള്‍ട്ട് കൊണ്ടു ചെന്നപ്പോള്‍ രോഗിയോട് വ്യക്തമായി പറയാതെ കൂടെ വന്നവരെ ദീര്‍ഘ നേരം വിളിച്ച് ഡോക്ടര്‍ സംസാരിക്കുക കൂടി ചെയ്തുവെന്നിരിക്കട്ടേ വീണ്ടും ബേജാര്‍ കൂടുകയായി. എന്നാല്‍ മരണം ഉറപ്പായ ഏതാനും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ അവരുടെ രോഗകാര്യത്തിലുള്ള ആശങ്ക അവസാനിച്ചതായി കണ്ടു.

നാം വേണ്ടത് നമുക്ക് ആശങ്ക തോന്നുമ്പോള്‍ അതിന് ന്യായമുണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുകയാണ്. കാരണം മനശാസ്ത്രജ്ഞര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഈ വിഷയത്തില്‍ രസകരമായ ചില വസ്തുതകള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ പറയുന്ന കണക്കുകള്‍ ഇപ്രകാരമാണ്.

40%  പേരുടെ ആശങ്കള്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനെക്കുറിച്ചാണ്.

30% പേരുടെ ആശങ്കകള്‍ മനുഷ്യര്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ചാണ്.

12% പേരുടെ ആശങ്കകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചാണ്.

10% പേരുടെ ആശങ്കകള്‍ വളരെ നിസ്സാര കാര്യങ്ങളെക്കുറിച്ചാണ്.

8% പേരുടെ ആശങ്കകല്‍ക്ക് മാത്രമാണ് ശരിയായ ന്യായമുള്ളത്.  

ആശങ്കിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ആശങ്കപ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആശങ്കകള്‍ മിക്കവയും അനാവശ്യമായിരിക്കും. 80% മുതല്‍ 85% വരെ രോഗങ്ങള്‍ ആശങ്കയാകുന്ന മാനസിക സമ്മര്‍ദ്ദം വഴി ഉണ്ടായിത്തീരുന്നവയാണ്. 50% ശാരീരികമായ അസുഖങ്ങള്‍ക്ക് (Psychosomatic) ആശങ്കകള്‍  കാരണമാകുന്നു.

അമിതമായ ആശങ്കകള്‍ ദൂരീകരിക്കാനുള്ള വഴികള്‍

അമിതമായ ആശങ്കകള്‍ ഇല്ലാതാക്കാനും ആശങ്കകള്‍ മനസ്സിനെയും ശരീരത്തെയും മോശമായി സ്വാധീനിക്കാതിരിക്കാനും രണ്ട് വഴികളാണ് എനിക്ക് പറഞ്ഞുതരാന്‍ കഴിയുന്നത്. ഒന്ന് യുക്തിപരം രണ്ടാമത്തേത് വിശ്വാസ പരം.

ആശങ്കക്ക് യുക്തിപരമായ പരിഹാരം.

തന്നെ ആശങ്കക്ക് കാര്യമായ ന്യയമുണ്ടോ എന്ന് യുക്തിപൂര്‍വം പരിശോധിച്ചു നോക്കുന്നതാണ് ഒന്നാമത്തെ വഴി. ഇത് വിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യും. അതിന് വേണ്ടി ആശങ്കപ്പെടുന്ന കാര്യത്തിലെ വസ്തുതകളെയും ധാരണകളെയും വേര്‍ത്തിരിക്കുക. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു മദ്ധ്യവയ്കന്റെ ആശങ്ക നോക്കൂ.. അദ്ദേഹം പറയുന്നു. ബുദ്ധിപൂര്‍വകമല്ലാതെ ഒരു പാട് പദ്ധതികളില്‍ നിക്ഷേപിച്ച് എന്റെ ഭാഗ്യം എനിക്ക് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വളരെ താമസിച്ച് പോയി. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയാനേ നിര്‍വാഹമുള്ളൂ..

ഈ മനുഷ്യന്റെ നിരാശയും പ്രയാസവും ഈ വരികളില്‍നിന്ന് വ്യക്തമാകും. ഇതില്‍ ഒരു വസ്തുതയും മൂന്ന് ധാരണകളുമാണ് നമ്മുക്ക് സൂക്ഷമവിശകലനത്തില്‍ കാണാന്‍ കഴിയുക. അദ്ദേഹം ചില പദ്ധതികള്‍ക്ക് വേണ്ടി പണം ചിലവാക്കി നല്ല ഒരു തുക നഷ്ടപ്പെട്ടുവെന്നത് മാത്രം വസ്തുതയാണ്. ബാക്കിയെല്ലാം ഊഹവും. 1. ഭാഗ്യം നഷ്ടപ്പെട്ടു. 2. ഇനിയൊരിക്കലും മെച്ചപ്പെടാന്‍ കഴിയാത്തവിധം താമസിച്ച് പോയി 3. ഞാനും എന്റെ കുടുംബവും ശേഷിച്ച കാലം ബുദ്ധിമുട്ടും. ഈ മൂന്ന് കാര്യങ്ങളും അദ്ദേഹത്തിന്റെ ധാരണകള്‍ മാത്രമാണ്. അദ്ദേഹം യഥാവിധി പ്രവര്‍ത്തിച്ചാല്‍ നിഷ്പ്രയാസം ഇനിയും പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിവ.

ആശങ്കിക്കുന്നവരുടെ ആശങ്കകളെ പരിശോധിച്ചാല്‍ ഇപ്രകാരം വസ്തുതകളും ധാരണകളും കൂടിക്കുഴച്ചത് കാണാം. അതില്‍നിന്ന് വസ്തുതകളെ പുറത്തെടുത്ത് ആശങ്കയുണ്ടാക്കിയ കാര്യങ്ങളില്‍ പരിഹാരം കണ്ടത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

ആശങ്കകള്‍ക്ക് വിശ്വാസപരമായ പരിഹാരം

സര്‍വശക്തനായ ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന വിശ്വാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അതിന്റെ അനിവാര്യമായ ചില വിശ്വാസങ്ങള്‍ അമിതമായ ആശങ്ക ഒഴിവാക്കാന്‍ അവരെ സഹായിക്കുന്നു. അഥവാ ദൈവം തങ്ങളുടെ കാര്യങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെല്ലാം എന്ന ചിന്ത നിരാശ പിടികൂടാതെ ജീവിതം കഴിച്ചുകൂട്ടാന്‍ സഹായിക്കുന്നു. തനിക്ക് സംഭവിക്കുന്ന മോശമായ അവസ്ഥ ഒരു പരീക്ഷണമാണെന്നും അതില്‍ വിശ്വാസ പൂര്‍വം ഉറച്ച് നിന്ന് തരണം ചെയ്യുകയാണ് വേണ്ടതെന്നും ഒരു വിശ്വാസി മനസ്സിലാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.

['ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ.' (57:22-24)]

അമിതമായ ആശങ്കകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നു. മനുഷ്യനെ അങ്ങേ അറ്റം നിരാശനും രോഗിയുമാക്കുന്നു. സമ്പത്തും ആരോഗ്യവുമെല്ലാം അത്തരക്കാര്‍ക്ക് നിഷ്ഫലമായി ഭവിക്കുന്നു. അതിനാല്‍ ആശങ്കളെ തിരിച്ചറിയുക അമിതമായ ആശങ്കളെ തുടച്ചുകളയുക. 

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

നിങ്ങളുടെ കേന്ദ്രം ഏതാണ് ?.....

നമുക്കോരോരുത്തര്‍ക്കും ഒരോ കേന്ദ്രമുണ്ട്. ഏതൊരു വീക്ഷണകോണില്‍നിന്നാണോ ചുറ്റുമുള്ള കാര്യങ്ങളെ നാം നോക്കിക്കാണുന്നത് അതാണ് നമ്മുടെ കേന്ദ്രം. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതെന്തായാലും അതു തന്നെയായിരിക്കും നമ്മുടെ സുരക്ഷിതത്വത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും സ്രോതസ്. നാം നമ്മുടെ കേന്ദ്രത്തെക്കുറിച്ച് പലപ്പോഴും ബോധവാന്‍മാരല്ല, നാം അതിന് വിധേയമായി  ജീവിതത്തെ ക്രമീകരിക്കുന്നുവെങ്കിലും. ഏതൊക്കെയാണ്  നമ്മുടെ കേന്ദ്രമായി നാം സ്വീകരിക്കാനിടയുള്ളത് എന്ന് പരിശോധിക്കാം. അതിന് മുമ്പ് എന്താണ് സുരക്ഷിതത്വം, മാര്‍ഗദര്‍ശനം, ബുദ്ധി, ശക്തി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ലളിതമായി പറയാം.

സുരക്ഷിതത്വം എന്നു പറയുമ്പോള്‍ നമ്മുടെ മൂല്യബോധം, സ്വത്വം, വൈകാരികാവലംബം, സ്വാഭിമാനം, ബലം എന്നിവയെയെല്ലാം പ്രതിനിധാനം ചെയ്യുന്നു.

മാര്‍ഗദര്‍ശനം എന്നാല്‍ നമ്മുടെ ജീവിതത്തിന് ദിശാബോധം നല്‍കുക എന്നതാണ് അര്‍ഥമാക്കുന്നത്. അതാണ് നമ്മുടെ ചിന്തയെയും പ്രവര്‍ത്തിയെയും നിയന്ത്രിക്കുന്ന സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നത്.

ജീവിത്തത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാട്, സന്തുലനത്തെക്കുറിച്ച ബോധം, വിഭിന്ന ഘടകങ്ങളും സിദ്ധാന്തങ്ങളും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നവെന്നുവെന്നതിനെക്കുറിച്ചുള്ള അറിവ്. ഇതാണ് ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യനെന്ന നിലയില്‍ സന്തുലിതമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ശക്തി. എന്തെങ്കിലും നേട്ടമുണ്ടാകുന്നത് അതിലൂടെയാണ്. തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള ഉര്‍ജ്ജമാണത്.

മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നീ നാല് ഘടകങ്ങള്‍ മനുഷ്യനില്‍ പരസ്പരം ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. കൃത്യമായ മാര്‍ഗദര്‍ശനവും അതിലൂടെ അനുഭവപ്പെടുന്ന സുരക്ഷിതത്വവും ശരിയായ ബുദ്ധിയെ ജനിപ്പിക്കുന്നു. ശരിയായ ബുദ്ധി ശരിയായ ശക്തിയെ പുറത്ത് കൊണ്ടുവരുന്ന രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയാണ് ഒരു മഹദ് വ്യക്തിത്വം, സന്തുലിതനായൊരു മനുഷ്യന്‍ , ആകര്‍ശകമായ സംയോജിക്കപ്പെട്ട ഒരു വ്യക്തിത്വം ആവിര്‍ഭവിക്കുന്നത്.

ഒരു മനുഷ്യന്റെ കേന്ദ്രം എന്താകുന്നുവെന്നതിനനുസരിച്ച് ഈ ഘടകങ്ങളുടെ സ്വഭാവം മാറുകയും അത് വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് വ്യത്യസ്ഥ സ്വഭാവമുള്ള വ്യക്തികള്‍ രൂപം കൊള്ളുന്നത്. കേന്ദ്രത്തില്‍ നിന്നാണ് മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നിവ രൂപപ്പെടുന്നത്. അതുകൊണ്ട് നാം നമ്മുടെ കേന്ദ്രത്തെ തിരിച്ചറിയണം. നാം എന്തിനെയാണോ കേന്ദ്രസ്ഥാനത്ത് നിര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നത് അതിനെ തിരിച്ചറിയുകയും കേന്ദ്രസ്ഥാനത്ത് പുനപ്രതിഷ്ഠിക്കുകയും ചെയ്യണം.

ഒരു മനുഷ്യന്റെ കേന്ദ്രമാക്കാന്‍ ഇടയുള്ള കാര്യങ്ങളെ ഇവിടെ ചുരുക്കി വിശദീകരിക്കാം. ഏതൊരു മനുഷ്യനും ഇതില്‍ ഒന്നോ അതിലധികമോ  കേന്ദ്രമാക്കിയവനാകും. ചിലരില്‍ ഇതിന്റെ സമിശ്രമായ ഒരു അവസ്ഥയെയും കണ്ടേക്കാം. ഒരു മനുഷ്യന്‍ തന്റെ കേന്ദ്രമാക്കിയതിന് പരിഗണിച്ച് താഴെ പറയും വിധം തരം തിരിക്കാം. നാം ഇതില്‍ ഏത് വിഭാഗത്തില്‍ വരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

1. മാതാ-പിതൃകേന്ദ്രീകൃതര്‍

ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളാണ് കേന്ദ്രമായി വര്‍ത്തിക്കുന്നത്. അവരുടെ മാര്‍ഗദര്‍ശിയായി, സുരക്ഷിതത്വമായി, ബുദ്ധിയായി, ശക്തിയായി എല്ലാം അവരുടെ അവലംബം പിതാക്കളായി മാറുന്നു. മറ്റൊരു ചിന്തയും അവനെ അലട്ടുകയില്ല. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. മാതാപിതാക്കളെ ബാധിക്കുന്ന ചെറിയ പ്രായാസങ്ങള്‍ പോലും അവന്റെ സമനിലതെറ്റിച്ചേക്കാം. അവര്‍ക്ക് വേണ്ടി അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി അത്തരം ആളുകള്‍ ആരുമായും അടരാടിയേക്കാം. അക്കാര്യത്തില്‍ ന്യായം ആരുടെ ഭാഗത്ത് എന്നത് ഒരു പ്രശ്നമേ അല്ല.

2. സന്താന കേന്ദ്രീകൃതര്‍

ഈ ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രത്യേകിച്ചും ആയിത്തീരാനിടയുള്ള ഒരു അവസ്ഥയാണിത്. എല്ലാ പ്രതീക്ഷയും, എല്ലാ സുരക്ഷിതത്വബോധവും, ശക്തിയും ദൌര്‍ബല്യവും, മാര്‍ഗദര്‍ശനവും സന്താനമായി മാറുന്ന അവസ്ഥ. എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന ചിന്ത അവനിലുണ്ടാക്കുന്നത് സന്താനങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവരുടെ പുരോഗതിയാണ് തന്റെ പ്രവര്‍ത്തനത്തിന്റെ ന്യായാന്യായതകളെ നിയന്ത്രിക്കുന്നത്. സന്താനങ്ങളെ ചുറ്റിപ്പറ്റിയാണ് അവന്റെ ആധിമുഴുവന്‍ . അവര്‍ക്ക് സന്തോഷമുണ്ടാക്കുന്നത് മാത്രമാണ് തനിക്ക് സന്തോഷം നേടിത്തരുന്നത്. അവരുടെ സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുടെ കണ്ണീര്‍ പ്രശ്നമാകുകയില്ല. ഇങ്ങനെ പോകുന്ന സന്താന കേന്ദ്രീകൃതനായ ഒരു മനുഷ്യന്റെ അവസ്ഥകള്‍ .

3. സഹോദര-സഹോദരീ കേന്ദ്രീകൃതര്‍

സിനിമകളില്‍ മാത്രമല്ല നിത്യജീവിതത്തിലും ഇത്തരം ചില കഥാപാത്രങ്ങളെ കാണാം. അവര്‍ ജീവിക്കുന്നത് തന്നെ സഹോദരനോ സഹോദരിക്കോ വേണ്ടിയാണ് എന്നാണ് പറയുക. എല്ലാറ്റിയും അവരോടുള്ള ഇഷ്ടത്തോട് ബന്ധപ്പെടുത്തി കാണുക. തന്റെ ഇഷ്ടവും അനിഷ്ടവും നിശ്ചയിക്കപ്പെടുന്നത് സഹോദരനോ സഹോദരിയോ ആയിരിക്കും. പിതാവ് നഷ്ടപ്പെടുയും സഹോദരനോ സഹോദരിയോ തന്റെ രക്ഷാ കര്‍തൃത്വത്തില്‍ കഴിയേണ്ടി വരികയും ചെയ്യുമ്പോഴായിരിക്കും ഇത്തരമൊരു കേന്ദ്രം രൂപകൊള്ളുന്നത്. പക്ഷെ അദ്ദേഹത്തിന്റെ സുരക്ഷിതത്വവും, മാര്‍ഗദര്‍ശനവും, ബുദ്ധിയും, ശക്തിയുമൊക്കെ സഹോദരനോ സഹോദരിയോ ആയിത്തീരുന്ന വ്യക്തിത്വം ഒരു സ്വീകാര്യയോഗ്യമായ വ്യക്തിത്വമല്ല.

4. ഭാര്യാ കേന്ദ്രീകൃതര്‍

ചിലര്‍ കേന്ദ്രമായി സ്വീകരിക്കുന്നത് തങ്ങളുടെ ഇണയെ ആയിരിക്കും. ഭാര്യയുടെ ഇഷ്ടമാണ് തന്റെ ഇഷ്ടം അവരുടെ കോപം തന്റെ കോപഹേതു. ഭാര്യക്ക് ഇഷ്ടമായതായിരിക്കും തന്റെ പ്രവര്‍ത്തനത്തിന്റെ ശക്തി. തന്റെ ബുദ്ധിയുടെ വിനിയോഗവും അവളുടെ താല്‍പര്യമനുസരിച്ചായിരിക്കും. പെണ്‍കോന്തര്‍ എന്ന് വിളിക്കപ്പെടുന്ന വിചിത്ര സ്വഭാവത്തിന് ഉടമകളായിരിക്കും ഇവര്‍ .

5. ബന്ധുജന കേന്ദ്രീകൃതര്‍

കുടുംബ കേന്ദ്രീകൃതരാണിവര്‍ . ഒരു വ്യക്തിയുടെ കേന്ദ്രമായി വരാന്‍ എന്തുകൊണ്ടും സാധ്യതയുള്ള ഒന്നാണ് അവന്റെ കുടുംബം. എന്തൊക്കെ പറഞ്ഞാലും ഒരു വ്യക്തിയുടെ മുഖ്യമായ മുടക്കുമുതല്‍ കുടുബത്തിലാണ്. മുഖ്യമായ ശ്രദ്ധാകേന്ദ്രവും കൂടുംബമാണ്. ഇവര്‍ പൊതുവെ കുറേകൂടി വിശാലമനസകരായി തോന്നിക്കുമെങ്കിലും അത് തങ്ങളുടെ കുടുംബത്തിനപ്പുറം കടക്കാതെ ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നു. തന്റെ തറവാടും കുടുംബവുമാണ് തന്നെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും എന്ന കാഴ്ചപ്പാട്. അവരുടെ മുഴുവന്‍ സുരക്ഷിതത്വം തന്റെ മാത്രം ചുമതലിയിലാണെന്ന തോന്നല്‍ . അവര്‍ക്കെതിരെ വളരെ ചെറിയ നീക്കം പോലും സ്വന്തം രക്തം നല്‍കിവരെ പ്രതിരോധിക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍ . തന്റെ ജീവിത്തിന് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ അത് കുടുംബത്തിന് വേണ്ടി ജീവിക്കലാണ് എന്നതാണ് ആ കാഴ്ചപ്പാടിന്റെ ആകെ തുക.

6. ധനകേന്ദ്രീകൃതര്‍

ജീവിതത്തിലെ ഏറ്റവും സാധാരണവും യുക്തിസഹവുമെന്ന് തോന്നാവുന്നതുമായ ഒരു കേന്ദ്രമാണ് ധനസമ്പാദനം. ഏതൊരു സൌകര്യവും ധനം കൊണ്ട് നേടാന്‍ കഴിയുന്ന ഇക്കാലത്ത് മിക്കവരും തങ്ങളുടെ കേന്ദ്രമായി ധനത്തെ തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യസൃഷ്ടിപ്പില്‍ തന്നെ ധനത്തോടുള്ള സ്നേഹം കുടികൊള്ളുന്നുണ്ട്. മനുഷ്യന്റെ അധ്വാനത്തെ പുറത്തെടുക്കാന്‍ പ്രേരകമായി ആ ശക്തി നിലകൊള്ളുന്നുണ്ട്. അത്രയും സ്വാഭാവികം. എന്നാല്‍ ധനത്തോടുള്ള ആര്‍ത്തിയായി മാറുന്ന ധനം തന്നെ തന്റേ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കപ്പെടുന്ന അവസ്ഥ വളരെ ഭയാനകമാണ്.

7. സ്വത്ത് കേന്ദ്രീകൃതര്‍

സ്വത്ത് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് അവന്റെ വസ്ത്രങ്ങള്‍ , ആഭരണങ്ങള്‍ , വീടുകള്‍ , കാറുകള്‍ തോട്ടങ്ങള്‍ തുടങ്ങിയവയാണ്. വളരെ അസ്ഥിരമായ കേന്ദ്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ഇത്തരം കാര്യത്തെ കേന്ദ്രമാക്കുന്നവര്‍ക്ക് സ്വസ്തമായ ഒരു ജീവിതം പ്രയാസകരമായിരിക്കും. വീടുകള്‍ക്ക് വേണ്ടി എന്തും ചെലവഴിക്കുന്നവരെ നാം കാണാറുണ്ട്. വളരെ അനിവാര്യമായ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ പോലും ഒരു പക്ഷെ അത്തരക്കാര്‍ ചെലവഴിക്കാന്‍ മടികാണിച്ചെന്ന് വന്നേക്കാം. എങ്കില്‍ വീടിനോട് എന്തെന്നില്ലാത്ത ഒരു പ്രേമം അത്തരക്കാര്‍ക്കുണ്ടാകും. അവയെ ബാധിക്കുന്നവ നിസ്സാര കാര്യങ്ങള്‍ വരെ അവനെ ദുര്‍ബലനാക്കും. സ്വത്തിന്റെ നാശനഷ്ടം ഒരു പക്ഷെ അദ്ദേത്തെ ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം.

8. കച്ചവട കേന്ദ്രീകൃതര്‍

ജീവിക്കുന്നത് തന്നെ ബിസിനസ്സ് ചെയ്യാന്‍ എന്നതാണ് ഇത്തരക്കാരുടെ ചിന്ത. ഭക്ഷണവും ഉറക്കവും ബലിയായി തങ്ങളുടെ ജീവിത ദൌത്യം തങ്ങളുടെ കച്ചവടത്തെ മുന്നോട്ട് കൊണ്ടുപോകലാണ് എന്ന് ചിന്തിക്കുന്ന ഇക്കൂട്ടര്‍ക്ക്. മാര്‍ഗദര്‍ശനം കച്ചവടമാണ് നല്‍കുക. അവര്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് അത് കച്ചവടത്തെ എങ്ങനെ ബാധിക്കുമെന്ന നോക്കിയിട്ടാകും. വ്യക്തിബന്ധങ്ങളെയു കുടുംബ ബന്ധങ്ങളെയും അതിന് മുന്നില്‍ തൃണവല്‍ഗണിക്കും. അതില്‍ മാത്രമാണ് തന്റെ സുരക്ഷിതത്തമെന്ന് അദ്ദേഹം ധരിക്കുന്നു. അതിന്റെ പുരോഗതിക്ക് നിധാനമാക്കുന്നതെന്തോ അതാണ് ശരിയായ ബുദ്ധി എന്നാണ് അദ്ദേഹം ധരിക്കുന്നത്. തന്റെ ശക്തി വിനിയോഗിക്കേണ്ട ഏക ഇടവും അതുതന്നെയാണ് എന്നദ്ദേഹം മനസ്സിലാക്കുന്നു.

ആദര്‍ശ കേന്ദ്രീകൃതരാവുക.

വളരെ സൂക്ഷമായി പരിശോധിച്ചാല്‍ മുകളില്‍ നല്‍കിയ കേന്ദ്രങ്ങളൊക്കെ ഒട്ടേറെ ദൌര്‍ബല്യങ്ങളുള്ളതും മനുഷ്യന്റെ പൂര്‍ണമായ ഗുണങ്ങളെ നഷിപ്പിക്കുന്നതും അസന്തുലിതമായ വ്യക്തിത്വവും ബന്ധങ്ങളും പുലര്‍ത്തുന്നവരാണ് അത്തരം കാര്യങ്ങളെ കേന്ദ്രമായി സ്വീകരിക്കുന്നവര്‍ എന്ന് കാണാം. മനുഷ്യന്‍ എക്കാലത്തും അംഗീകരിക്കുന്ന കുറേ ദൈവദത്തമായ മാനുഷിക മൂല്യങ്ങള്‍ അടിസ്ഥാനമായി തീരുന്ന ഒരു ആദര്‍ശം കേന്ദ്രമായി സ്വീകരിച്ചവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. മറ്റുമനുഷ്യര്‍ കേന്ദ്രമായി കാണുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ മനുഷ്യന്‍ സന്തുലിതമായ നിലപാട് സ്വീകരിച്ച് ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ട ജീവിതത്തിന്റെ ബന്ധങ്ങളും ആവശ്യങ്ങളുമൊക്കയാണവ. പ്രസ്തുത കാര്യങ്ങളെ അവഗണിക്കാനോ നിസ്സാരവല്‍ക്കരിക്കാനോ പാടില്ല. എന്നാല്‍ അവ കേന്ദ്രമാകുകയും അവ ജീവിതന്റെ മാര്‍ഗദര്‍ശനം എന്ന പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് തെറ്റായ രൂപമാണ്. മാതാപിതാക്കളെയും സന്താനങ്ങളെയും ഭാര്യമാരെയും കച്ചവടത്തെയും വീടിനെയും സമ്പത്തിനെയുമെല്ലാം സ്ഥിരവും സ്ഥായിയുമായ മൂല്യങ്ങളിലൂടെ നോക്കിക്കണ്ട് തീരുമാനമെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമാണ് മനുഷ്യനെന്ന നിലക്ക് തന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.

ഇതാണ് ഒരു മനുഷ്യന്റെ പ്രധാന കേന്ദ്രമായി വരാന്‍ സാധ്യതയുള്ളത് ഇവയ്ക്ക പുറമെ സംഘടനാ (സഭാ/മഹല്ല്) കേന്ദ്രീകൃര്‍ , സുഹൃത്ത്/ശത്രു കേന്ദ്രീകൃതര്‍ , സന്തേഷ കേന്ദ്രീകൃതര്‍ , സ്വയം കേന്ദ്രീകൃതര്‍ എന്നിങ്ങനെയുള്ള വിഭജനം ചിലര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായ ഒരു കേന്ദ്രമായി തീരാന്‍ ഇടയില്ലാത്തതാണ്. The 7 Habits of Highly Effective People എന്ന പൂസ്തകം രചിച്ച Stephen R. Covey ഇവയെ കൂടി മനുഷ്യന്റെ കേന്ദ്രമായി എണ്ണിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ പ്രവാചക ദര്‍ശനത്തിന് പകരം മനുഷ്യന്‍ സ്വീകരിക്കാനിടയുള്ള
വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ 8 കാര്യങ്ങളെയാണ്  ഇവിടെ കേന്ദ്രമായി പരിഗണിച്ചിരിക്കുന്നത്.

തൌബ (9) എന്ന അധ്യായത്തിലെ 23,24 സൂക്തത്തില്‍ നമുക്ക് ഇങ്ങനെ വായിക്കാം.

അല്ലയോ സത്യവിശ്വാസികളേ, സ്വന്തം പിതാക്കളെയും സഹോദരന്മാരെയും പോലും-അവര്‍ വിശ്വാസത്തെക്കാള്‍ നിഷേധത്തിനു മുന്‍ഗണന നല്‍കുന്നുവെങ്കില്‍-നിങ്ങളുടെ രക്ഷാധികാരികളാക്കാതിരിക്കുവിന്‍ . നിങ്ങളിലാരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാകുന്നു. പ്രവാചകന്‍ പറയുക: `നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.`

ആലോചിച്ചു നോക്കുക. എന്താണ് നിങ്ങളുടെ കേന്ദ്രമായി സ്വയം സ്വീകരിച്ചിരിക്കുന്നത്. 

2012, ഏപ്രിൽ 11, ബുധനാഴ്‌ച

എന്തിന് നാം പുഞ്ചിരിക്കാതിരിക്കണം?.

ഹൃദയത്തില്‍നിന്നുള്ള ഒരു പുഞ്ചിരി ആര്‍ക്കാണ് അതിനെ അവഗണിക്കാനാവുക. ഒരു പുഞ്ചിരി കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു കളിര്‍മ തോന്നുന്നില്ലേ. അതിന്റെ പ്രതിഫലനം നമ്മുടെ ചുണ്ടുകളില്‍ മറ്റൊരാള്‍ക്ക് പുഞ്ചിരിയായി തെളിഞ്ഞ് കാണാണാനാവില്ലേ. അതെ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യവാക്കാണ് പുഞ്ചിരി. ഏത് നല്ല കാര്യത്തെയും പരിഗണിക്കുന്ന മതങ്ങള്‍ പുഞ്ചിരിക്കും അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

പുഞ്ചിരി ഒരു മനുഷ്യന് സൌന്ദര്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. ദേശ്യവും വെറുപ്പും വൈരുപ്യവും. പുഞ്ചിരിയുടെ ഒന്നാമത്തെ പ്രയോജനം ചിരിക്കുന്നവര്‍ക്കും പിന്നീട് അത് കാണുന്നവര്‍ക്കുമാണ്. സമ്പത്ത് പോലെ തന്നെ. അതുകൊണ്ടാകുമോ മുഹമ്മദ് നബി പുഞ്ചിരിയെ ധര്‍മമായി കണക്കാക്കിയത്. നിന്റെ സഹോദരന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് ധര്‍മമാകുന്നുവെന്ന് തിരുനബി അരുളി. ഹദീസ് സമാഹരിച്ചവര്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ പുഞ്ചിരിക്ക് നല്‍കി. നന്മയില്‍നിന്ന് ഒന്നും നിസ്സാരമായി ഗണിക്കരുതെന്നും പ്രസന്ന വദനത്തോടെ സഹോദരനെ അഭിമുഖീകരിക്കുന്നതിന് പോലും വേണ്ടത്ര ഗൌരവം നല്‍കേണ്ടതുണ്ടെന്നും പ്രവാചക വചനം നമ്മെ ഉണര്‍ത്തുന്നു. സമ്പത്ത് കൊണ്ട് ലഭിക്കാത്ത സ്നേഹം നേടാന്‍ പുഞ്ചിരിയിലൂടെ സാധിക്കും. പക്ഷെ അത് ഹൃദയത്തില്‍നിന്നുള്ളതാകണം എന്ന് മാത്രം.

ഒരാളില്‍നിന്ന് നാം ദേശ്യം പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തില്‍ പുഞ്ചിരികാണാന്‍ കഴിയുന്നത് ഏറെ മനോഹരവും  അമ്പരപ്പുണ്ടാകുന്നതുമാണ്. ഏത് പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടുന്നവര്‍ അസാമാന്യമായ മനക്കരുത്ത് ഉള്ളവരാണ്. നിറഞ്ഞ പുഞ്ചിരി ഒരാളുടെ മാനസികാരോഗ്യത്തെ കുറിക്കുന്നു. ആത്മീയമായ സമാധാനത്തെയും. പുഞ്ചിരി സദ്സ്വഭാവത്തിന്റെ ലക്ഷണമാണ്. ജനങ്ങളോട് അവരുടെ സ്വഭാവമനുസരിച്ച് പെരുമാറാന്‍ എളുപ്പമാണ്. കോപിക്കുന്നവരോട് കോപിക്കുക പുഞ്ചിരിക്കുന്നവരോട് പുഞ്ചിരിക്കുക. പക്ഷെ ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം നിലപാടില്‍നിന്ന് കൊണ്ട് മറ്റുള്ളവരോട് പെരുമാറാന്‍ കഴിയൂ. ഏതെങ്കിലും ഭൌതിക താല്‍പര്യം മുന്നില്‍ വെച്ചുള്ള പുഞ്ചിരി വഞ്ചനാത്മകമാണ്. നിബന്ധന വെച്ചുകൊണ്ടുള്ള പുഞ്ചിരി കച്ചവടവും.


പുഞ്ചിരിയുടെ പ്രയോജനങ്ങള്‍ :

1. മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം നിറക്കാന്‍ പുഞ്ചിരിക്ക് കഴിയും.

2. വിരോധിയുടെ ശത്രുത അതിലൂടെ ഇല്ലാതായേക്കാം.

3. സ്വന്തത്തിന്റെയും ചുറ്റുമുള്ളവരുടെയും മാനസിക പിരിമുറുക്കം കുറക്കാന്‍ പുഞ്ചിരിക്കുന്നതിലൂടെ സാധിക്കുന്നു.

4. ശാരീരിക-മാനസികാരോഗ്യം വീണ്ടെടുക്കാനും ചിരിയിലൂടെ സാധിക്കും.

5. അറിവ് പകര്‍ന്ന് നല്‍കുന്നവര്‍ക്ക് അത് എളുപത്തില്‍ നല്‍കാനും അത് ഉപകാരപ്പെടുന്നു.

എന്തുകൊണ്ട് ചിലര്‍ക്ക് ചിരിക്കാന്‍ കഴിയുന്നില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചു. മറ്റു ചില കാരണങ്ങള്‍ കൂടി അതിനുണ്ട്.

1. ചിരിക്കുന്നത് കുട്ടിത്തമായി ചിലര്‍ ഗണിക്കുന്നു. ധാരാളം ചിരിക്കുന്നത് കുട്ടികളായത് കൊണ്ടായിരിക്കാം. നിസ്സാര കാര്യങ്ങള്‍ പോലും കുട്ടികളില്‍ ചിരിയുതിര്‍ക്കുന്നത് നാം കാണാറുള്ളതാണ്. ചിരിയെ തടയുന്ന ഒന്നും അവരിലില്ല എന്നതാണ് കാരണം. അതുകൊണ്ട് വേദനയേറിയ കരച്ചിലിനിടയിലും കുട്ടികള്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചെന്ന് വരും. വേദനിപ്പിക്കുന്ന കാര്യങ്ങളും അവരുടെ ഹൃദയാന്തരാളങ്ങളെ ബാധിക്കുന്നില്ല എന്നത് കൊണ്ടാണിത്.

2. പുഞ്ചിരി തങ്ങളുടെ ഗാംഭീര്യം കുറക്കുമെന്ന് ചിലര്‍ ധരിക്കുന്നു. തികഞ്ഞ തെറ്റിദ്ധാരണയാണത്. കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന അത്തരം ഗാംഭീര്യവും പാരുഷ്യവും ഇന്ന് ഒരു തലത്തിലും പ്രയോജനം ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കപ്പെടുന്നത്. വിരട്ടിയും പേടിപ്പിച്ചും ജോലിചെയ്യിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഗാര്‍ഹികമായ ശിക്ഷണത്തിലും ഇക്കാലത്ത് അത്തരം കൃത്രിമ ജാഢകള്‍ക്ക് സ്ഥാനമില്ല.

3. ചിലരിലെങ്കിലും അപ്രകാരം സംഭവിക്കുന്നത്, ജനിച്ച് വളര്‍ന്ന സാഹചര്യങ്ങളുടെ സ്വാധീന ഫലമാണ്. കര്‍ക്കശമായ നിയന്ത്രണത്തിലോ പരുക്കന്‍ സാഹചര്യത്തിലോ വളര്‍ന്ന് വരുന്നവര്‍ ചിരി അപൂര്‍വമായവരായി മാറുന്നു.

4. പക്ഷപാതം, തെറ്റിദ്ധാരണ, വര്‍ഗീയത എന്നീ കാരണങ്ങളാല്‍ ചിലര്‍ മറ്റുചിലരോട് പുഞ്ചിരിക്കാന്‍ മടികാണിക്കുന്നു. എന്നാല്‍ ഇവയൊന്നും പക്വമായ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളല്ല തന്നെ.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാക്കുന്നു. പുഞ്ചിരിക്കതിരിക്കാനുള്ള ന്യായം കുറ്റമറ്റതല്ല. അങ്ങനെയെങ്കില്‍ ധാരാളം പ്രയോജനമുള്ള പുഞ്ചിരി എന്ന ധര്‍മം നാം എന്തിന് സഹജീവികള്‍ക്ക് തടയണം.

ചിരിക്കാന്‍ കഴിയുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍ എന്ന് ഓര്‍ക്കുക.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ ?

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ. സംഭാഷണവേളകളില്‍ നിങ്ങള്‍ ഗൌരവ പ്രകൃതക്കാരനായി മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്നുണ്ടോ. സംഭാഷണവേളകളിലും ജീവിതത്തിലെ ഇതര സന്ദര്‍ഭത്തിലും ചിരി ഒരു പ്രയാസകരമായ സംഗതിയായി തോന്നുന്നുണ്ടോ എങ്കില്‍  ശ്രദ്ധിക്കണം, നിങ്ങള്‍ അതിവികാര വിക്ഷുബ്ധന്‍ എന്ന ഒരു തലത്തിലേക്ക് മാറിയിട്ടുണ്ടോ എന്ന്.


നമ്മെ നോക്കി ആരെങ്കിലും പുഞ്ചിരിക്കുന്നത് സങ്കല്‍പിച്ചു നോക്കൂ. നമുക്ക് അത് എത്രമാത്രം സന്തോഷകമായ കാര്യമാണ്. അതേ സമയം നമുക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ കനപ്പിച്ച മുഖവുമായി കടന്ന് പോകുന്നത് എത്രമാത്രം പ്രയാസകരമായി നാം അനുഭവിക്കുന്നു. എന്തു കൊണ്ട് ഇവര്‍ക്കൊന്ന് പുഞ്ചിരിച്ചുകൂടെ എന്ന് നമുക്ക് തോന്നാറില്ലേ.


വളരെകുറഞ്ഞ പേശികളുടെ അധ്വാനം മാത്രമേ പുഞ്ചിരിക്ക് ആവശ്യമുള്ളു. ദേശ്യം പ്രകടിപ്പിക്കാനും മുഖം കനപ്പിച്ച് പിടിക്കാനും അതിനേക്കാള്‍ നാം ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അധികപേരും പുഞ്ചിരിക്കാന്‍ മറന്നു പോകുന്നത്. പരസ്പരം സംസാരിക്കുമ്പോള്‍ പോലും എന്തുകൊണ്ടാണ് ചിലരുടെ മുഖത്ത് പുഞ്ചിരി വിടരാത്തത്. പുഞ്ചിരിയുടെ സ്ഥാനവും മഹത്വവും അവര്‍ക്ക് അറിയാത്തത് കൊണ്ടാണോ ? അല്ല. ഒരിക്കലുമല്ല. മറ്റെന്തോ കാരണം അതിനുണ്ട്. ചിരി അപൂര്‍വമായ അവര്‍ ചില മാനസിക വൈകല്യത്തിന് ഉടമകളാണ്. അവ എന്താണ് എന്ന് നോക്കാം.


ചിരി അപൂര്‍വമായവരെ കുറിച്ച് പഠനം നടത്തിയപ്പോള്‍ അതിവികാര വിക്ഷുബ്ധരാണ് അവര്‍ എന്ന് കണ്ടെത്തുകയുണ്ടായി. അവരുടെ പ്രത്യേകത ഇതാണ്.


1. അവരെക്കുറിച്ചുള്ള ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അധിക്ഷേപം അവര്‍ കാണുന്നു.


2. അവര്‍ക്ക് സഹായകമായ ഓരോ നിര്‍ദ്ദേശത്തിലും അതി സൂക്ഷമായ ഒരു വിമര്‍ശനം അവര്‍ ദര്‍ശിക്കുന്നു.


3. ഓരോ സംഭാഷണത്തിലും സംവാദത്തിനായുള്ള ഒരു വെല്ലുവിളി അവര്‍ കാണുന്നു.


4. ദൈനംദിന കാര്യങ്ങള്‍ പോലും അലസതകാരണം വന്‍ പദ്ധതികളായി അവര്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍ അത്യാവശ്യജോലികള്‍ പോലും അവര്‍ മാറ്റിവെക്കുന്നു. അതിലൂടെ അവര്‍ പോലും അറിയാത്ത ഒരു അസ്വസ്തത അവരെ പിടികൂടുന്നു. വന്‍പദ്ധതികളാകട്ടെ ഇവര്‍ക്ക് താങ്ങാനാവുകയില്ല. അത്തരം കാര്യങ്ങളെ വന്‍ സംഭ്രാന്തിയോടെ എതിര്‍ക്കുന്നു.


5. അത്തരക്കാര്‍ എന്തെങ്കിലും കാര്യത്തില്‍ ഏര്‍പെട്ടാല്‍ പോലും ഒരു സാങ്കല്‍പിക ഭാരം അനുഭവിക്കുന്നവരായിരിക്കും. പ്രത്യക്ഷാഗീകരവും അളവറ്റ പ്രസംശയും നേടിയാല്‍ മാത്രമേ അതിനെ ദൂരീകരിക്കാന്‍ അവര്‍ക്ക് കഴിയൂ. പക്ഷെ അവ പലപ്പോഴും ലഭിക്കുകയില്ല എന്നത് യാഥാര്‍ഥ്യം.


6. അവരുടെ മൃദുല വികാരങ്ങള്‍ക്ക് എപ്പോഴും മുറിവേല്‍പ്പിക്കപ്പെടുന്നു.


7. ഏത് കാര്യത്തോടും തീക്ഷണമായ പരിഹാസത്തിലൂടെയോ യുക്തിസഹജമല്ലാത്ത ശത്രുതാമാനോഭാവത്തിലൂടയോ വേദനയുളവാക്കുന്ന നിശ്ശബ്ദതയിലൂടെയോ അവര്‍ പ്രതികരിക്കുന്നു.


മറ്റുള്ളവരോടുള്ള അനുതാപം (Sympathy) നല്ല ഒരു സ്വഭാവമാണ്. അതില്‍നിന്നാണ് കാരുണ്യവികാരങ്ങള്‍ ഒരു മനുഷ്യനില്‍ ഉണ്ടാവുന്നതും. പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് രൂപപ്പെടുന്നതും. എന്നാല്‍ പുഞ്ചിരി അപൂര്‍വമായ ഈ വികാര വിക്ഷുബ്ധര്‍ സ്വാനുതാപം ഉള്ളവരാണ്. ഇതാണ് ഇവരുടെ രോഗത്തിന്റെ മൂല കാരണമെന്ന് ഡോ. മാക്സ് വെല്‍ മാള്‍ട്ട് അഭിപ്രായപ്പെടുന്നു.


രോഗം തിരിച്ചറിയപ്പെടുക എന്നത്. ചികിത്സയില്‍ വളരെ പ്രധാനമാണ്. അടുത്ത് ഏതാനും പോസ്റ്റില്‍ നമുക്ക് അതിനെക്കുറിച്ച് വിശകലനം ചെയ്യാം. 

(തുടരും)

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കത്തുന്ന മുടി; ഒരു ക്രൈസ്തവാനുഭവം

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ, കത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലാത്ത, എന്നാല്‍ കത്താത്ത മുടിയുടെ പോരിശ ഇപ്പോള്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ഏത് മുടിയും കത്തും എന്ന സഖാവ് പിണറായിയുടെ കമ്മ്യൂണിസ്റ്റ് പ്രഖ്യാപനത്തോടുകൂടി. കമ്മ്യൂണിസ്റ്റുകള്‍ക്ക് സംശയം നീങ്ങുകയും അവരുടെ തന്നെ വോട്ടുബാങ്കായിരുന്ന കാന്തപുരം വിഭാഗത്തെ അത് ചൊടിപ്പിക്കുയും ചെയ്തു. ഈ പശ്ചാതലത്തില്‍ കാന്തപുരം വിഭാഗത്തിലെ ഒരു മുസ്ലിയാര്‍ വിശ്വാസകാര്യത്തില്‍ കൂറെയൊക്കെ സമാനതകളുള്ള ഒരു ക്രൈസ്തവ സുഹൃത്തുമായി കണ്ടുമുട്ടിയതിന്റെ അനുഭവ വിവരണം എന്നെ ആകര്‍ഷിച്ചു. അത് എന്റെ ബ്ലോഗ് വായനക്കാരുമായി പങ്കുവെക്കുന്നു. ലേഖനത്തിലേക്ക്... 


കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ആണ് വന്നത്.. എന്‍റെ മുതലാളിയെ കണ്ടു ഒരു തുക മേടിക്കുക എന്നതായിരുന്നു പദ്ധതി. പക്ഷെ എന്‍റെ മുതലാളി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ആണ് അദേഹം ഓഫീസില്‍ വന്നത്. ... എന്നെ കണ്ട ഉടനെ അദേഹം പറഞ്ഞു ഞാന്‍ കാന്തപുരം മുസലിയാര്‍ വിഭാഗം ആണ് എന്ന്? ഞാന്‍ ഓര്‍ത്ത്‌ എന്നെ കണ്ടാലും അങ്ങനെ തോന്നുമോ? എന്തെ എന്നെ കണ്ട ഉടന്‍, പേര് പോലും ചോദിക്കാതെ ഇങ്ങനെ പറയുവാന്‍.,. എന്തായാലും നല്ല ഒരു മനുഷ്യന്‍.,. എനിക്കാണെങ്കില്‍ കാന്തപുരം, എ പി , സുന്നി , ചേകന്നൂര്‍ , ബോറ, ഷിയാ , ജമാ അത്തെ എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഞങ്ങടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും, കത്തോലിക്ക, മാര്‍ത്തോമ്മ, ലണ്ടന്‍ മിഷന്‍, പെന്തകോസ്ത്, ഓര്‍ത്തഡോകസ് മുതല്‍ യഹോവ സാക്ഷികല്‍ വരെ കാക്കത്തൊള്ളായിരം സഭകള്‍ ഉണ്ടെന്നു മാത്രമറിയാം എന്നാല്‍ എന്തിനു വേണ്ടി നില കൊള്ളുന്നു എന്നതു ഒരു വലിയ സമസ്യ ആയി ഇപ്പോഴും എന്നെ പേടിപ്പിക്കാറും ഉണ്ട്...
എന്തായാലും മൌലവിയെ ഞാന്‍ സ്വീകരിച്ചിരുത്തി... ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഒന്നും അറിയില്ല, എന്ത് സംസാരിക്കും എന്നും അറിയില്ല.. എന്തായാലും അല്പം വിവാദം ആകാം എന്ന് കരുതി ഞാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്ത കാലത്ത് നടന്ന തിരു കോശത്തെ കുറിച്ച് സംസാരിച്ചു...ഉടനെ അദേഹം ജമാ അത്തെ ഇസ്ലാമി, ഒരു വര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന ആണ്. അവര്‍ കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുവാന്‍ ശ്രമിക്കുകയാണ്. പാകിസ്താന്‍ കാരന്‍ ആയ മെഹ് മൂദി എന്നൊരാള്‍ ഉണ്ടാക്കിയ ഒരു സംഘടന ആണ് അത് എന്നും, മെഹ്മൂദി യുടെ പേന ലേലത്തില്‍ രണ്ടു ലക്ഷത്തിനു ( രൂപയാണോ, ഡോളര്‍ ആണോ എന്നോര്‍ക്കുന്നില്ല ) പോയെന്നും പറഞ്ഞു. സുകുമാര്‍ അഴീകൊടിന്റെ പേന പോലും ലേലത്തില്‍ വച്ചാല്‍ അതിനു പണം മുടക്കുവാനും ആളുകള്‍ തയ്യാര്‍ ആകും. മുസ്ലീംകള്‍ക്ക് നബി തിരുമേനിയുടെ മുടി വികാരപരം ആണ്. സഖാവ് പിണറായിയും ജമാ അത്തെയും കൂടി ഉള്ള കളികള്‍ ... അങ്ങനെ എനിക്ക് മനസിലാകാത്ത പലതും പറഞ്ഞു. എനിക്കാകെ കണ്‍ ഫൂഷന്‍..., എനിക്ക് ഇത്യാദി കാര്യങ്ങളെ കുറിച്ച് വലിയ പിടിയില്ല.
പെട്ടെന്ന് ഞാന്‍ മറ്റൊരു തിരു കോശത്തെ കുറിച്ചു എനിക്കുണ്ടായ അനുഭവം അദേഹത്തോട് പറഞ്ഞു.
അന്ന് ഞാന്‍ ഏതോ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നു എന്നാണ് ഓര്മ. ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ആണ് ആ അത്ഭുതം നടക്കുന്നത്. ചേച്ചി വായിച്ചു കൊണ്ടിരുന്ന ബൈബിളില്‍ ഒരു നീളന്‍ മുടി. ചേച്ചിയുടെ കൂട്ടുകാരില്‍ ആരോ പറഞ്ഞിട്ടുണ്ട് , ബൈബിളില്‍ മുടി ചിലപ്പോള്‍ പറന്നു വരാറുണ്ട്. ഇങ്ങനെ കാണുന്ന മുടി യേശുവിന്‍റെ മുടി ആയിരിക്കും. കുരിശു വര കഴിഞ്ഞു ഞങ്ങള്‍ ഇതെക്കുറിച്ചായിരുന്നു ചര്‍ച്ച. വലിയ ഒരു അത്ഭുതം ഇതാ ഞങ്ങളുടെ വീട്ടില്‍.,. തേനും പാലും ഒഴുകുന്ന തിരു സ്വരൂപങ്ങള്‍ ഇന്ന് ഒരു പുതുമ അല്ലാത്തതിനാല്‍ ഇന്നിത് വലിയ അത്ഭുതം അല്ലെങ്കിലും ഞങ്ങളുടെ ചെറുപ്പത്തില്‍ ഇതൊരു അത്ഭുതം തന്നെ ആയിരുന്നു.
രണ്ടായിരം വര്ഷം മുന്‍പ് ജനിച്ച വിപ്ലവകാരിയും നവോഥാന നായകനും, സര്‍വോപരി കമ്മ്യുണിസ്റ്റ്‌ കാരനും ആയ സഖാവ് യേശുവിന്‍റെ മുടി ഞങ്ങളുടെ വീട്ടിലെ ബൈബിളില്‍..,. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു പാര്‍ട്ടിയില്‍ അംഗത്വം എടുത്തത് എങ്കിലും സഖാവ് യേശു പണ്ട് മുതലേ ഒരു കമ്മ്യുണിസ്റ്റ്‌ അനുഭാവിയായിരുന്നു എന്ന് പില്‍ക്കാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. (ഇല്ലെങ്കില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ ഇതൊരു ഗവേഷണ വിഷയം ആക്കും)

അനിയന്‍ ആണ് പറഞ്ഞത് എന്നോര്‍ക്കുന്നു, യേശുവിന്‍റെ കാലത്ത് വിളക്കിത്തല നായന്മാര്‍ ഇല്ലായിരുന്നതിനാല്‍ യേശു മുടി വെട്ടിയിരുന്നില്ലല്ലോ എന്ന്. അപ്പോള്‍ യേശുവിന്‍റെ മുടിക്ക് നീളം കൂടുതല്‍ ആയിരുന്നില്ലേ? ഉടന്‍ തന്നെ ഞാന്‍ പോയി സ്കെയില്‍ എടുത്തു കൊണ്ടുവന്നു നീളം ഒക്കെ അളന്നു അത് യേശുവിന്‍റെ മുടി ആകുവാന്‍ ഉള്ള സാധ്യത നൂറിനു തൊണ്ണൂറ്റി ഒന്‍പതു ആണ് എന്ന് വിധി കല്‍പ്പിച്ചു. 

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, പള്ളിയില്‍ പോകേണ്ടതിനാല്‍ , നാളെ പള്ളീലച്ചനെ കൊണ്ട് കവടി നിരത്തി ഇതിന്റെ വിശ്വാസ്യത തെളിയിക്കാം എന്ന് തീരുമാനമായി, ഞങ്ങള്‍ പോയി കിടന്നു. മുടി കണ്ട ബൈബിള്‍ മുടിയോടൊപ്പം ഭദ്രമായി സൂക്ഷിച്ചു. പിറ്റേന്ന് അതിരാവിലെ ആ ബൈബിളും ആയി ചേച്ചിയോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്. കുര്‍ബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അച്ചന്റെ മുന്നില്‍ തിരു മുടിയും ആയി ജാഥ നടത്തി. അച്ചന്‍ വളരെ കൌതുകത്തോട് കൂടി തിരുമുടി എടുത്തു നോക്കി. അപ്പോഴേക്കും അവിടെ ചെറിയ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുത്തു. എല്ലാവരുടെയും കണ്ണില്‍ കൌതുകവും അത്ഭുതവും. ജനക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരു മുടിയില്‍ ആണെങ്കിലും അവര്‍ ഇടയ്ക്കിടെ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കാണുമ്പോള്‍ ഞാന്‍ പതുക്കെ കോളര്‍ ഒക്കെ പിടിച്ചുയര്‍ത്തി, പെരുവിരലില്‍ ഗുരുവായൂര്‍ കേശവനെ പോലെ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന്.. കയ്യിലെ രോമങ്ങള്‍ എല്ലാം എഴുന്നു നില്‍ക്കുന്നു. ഇപ്പോള്‍ ജനം കൂടുതല്‍ ഭക്ത്യാദരവോട് കൂടി നില്‍ക്കുന്നു. 

പെട്ടെന്നാണ് അച്ചന്‍ മെഴുകു തിരി കത്തിച്ചു കൊണ്ടുവരുവാന്‍ കപ്യരോട് പറഞ്ഞത്. തിരു സ്വരൂപങ്ങള്‍ക്കും വിശേഷ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും ഒക്കെ മാത്രം ആണ് മെഴുകുതിരി കത്തിക്കുന്നത് പള്ളിയില്‍.,... മെഴുകു തിരി കത്തിച്ചു വരുവാന്‍ പറഞാപ്പോള്‍ വിശ്വാസികള്‍ തീച്ചയാക്കി , ഇത് നസ്രായനായ സഖാവിന്റെ തിരു മുടി തന്നെ എന്ന്...അച്ചന്‍ തിരുമുടി വെഞ്ചരിക്കാന്‍ പോവുകയാണ് എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ചിലരൊക്കെ മുട്ടുകുത്താനും സാഷ്ടാംഗം വീഴുവാനും ഒക്കെ ശ്രമം നടത്തി നോക്കിയോ എന്നത് വെറും അതിശയോക്തി ആണോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. 

കപ്യാര്‍ മെഴുകു തിരിയും ആയി വന്നു. അച്ചന്‍ നീട്ടിപ്പിടിച്ച തിരുമുടി കയ്യില്‍ എടുത്തു ആ മെഴുകുതിരി നാളത്തിലേക്ക് കാട്ടി. അല്ഭുതമെന്നു പറയട്ടെ, ആ മെഴുകുതിരി നാളം തിരുമുടിയെ പൂര്‍ണ്ണമായും വിഴുങ്ങി. മെഴുകു തിരിയുടെ പ്രകാശ വലയത്തിലും എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം ഈ അച്ചന്‍ ഒരാള്‍ തകര്‍ത്തില്ലേ... പള്ളീലച്ചന്‍ ആയത് കൊണ്ട് ആശുദ്ധമായതോന്നും അച്ചനെതിരെ ചിന്തിക്കാന്‍ പാടില്ല, ചിന്തിച്ചാല്‍ അത് ഇരട്ടി പണി ആകും. അടുത്ത കുംബസാരത്തില്‍ അച്ചനോടു തന്നെ ഇതൊക്കെ എഴുന്നള്ളിക്കെണ്ടേ...

എല്ലാ മുടിയും കത്തും എന്ന തിരു വചനം നമ്മുടെ സഖാവ് ഈ അടുത്ത കാലത്ത് ആണ് പറഞ്ഞത് എങ്കിലും ഞങ്ങളുടെ അച്ചനും ദാസ്‌ ക്യാപിറ്റല്‍ ഒക്കെ പഠിച്ച ഒരു സഖാവ് ആയിരുന്നെന്നു ഇപ്പോള്‍ ആണ് മനസിലായത്. ഞാന്‍ ഈ പഴയ ഓര്‍മ കുഴിച്ചെടുത്തു മൌലവിയോടു പറഞ്ഞപ്പോള്‍ ഞാനും ഒരു പിണര്‍ ആയി വരുന്ന മിന്നല്‍ വല്ലതും ആണോ എന്ന് നോക്കിയിട്ട് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ പറഞ്ഞു. വിശ്വാസം ഇല്ലാത്തവര്‍ ആണ് മുടി കത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ തിരു കോശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം ആണ്. ഇസ്ലാം യുക്തിയില്‍ നിന്ന് ഉണ്ടായതല്ല, അത് വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടത്‌ ആണ്... 

മൌലവി എന്നെ തെറ്റിദ്ധരിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരു കാച്ചു കാച്ചി. നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കണ്ടിട്ടില്ല. മൌലവി യുടെ മുഖത്ത് സന്തോഷം പടര്‍ന്നപ്പോള്‍ സുവിശേഷത്തില്‍ നിന്നും ഒരു വാചകം എന്നിലേക്ക് ചാടി വീണു. "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.","