യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2012, ജൂൺ 12, ചൊവ്വാഴ്ച

എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ 10 വഴികള്‍

ജീവിതം സന്തോഷകരമാക്കാനാണ് മനുഷ്യന്‍ പാടുപെടുന്നത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും അതിന് വേണ്ടി തന്നെയാണ് മനുഷ്യന്‍ പലപ്പോഴും ജീവിതം പോലും അപകടപ്പെടുത്തി അരുതായ്മകള്‍ ചെയ്യുന്നത്. സന്തോഷമുണ്ടാവാന്‍ ജൈവിക ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കപ്പെടണം, പണം തങ്ങളുടെ ജഡികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധിയാണ്. അതിനാല്‍ എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കണം. അതിലൂടെ തങ്ങള്‍ക്ക് സന്തോഷം നിലനിര്‍ത്താനാവും എന്നാണ് പൊതുവെ എല്ലാവരും കണക്കുകൂട്ടുന്നത്. ചിലര്‍ അതിന് വേണ്ടി രാപകല്‍ അത്യാധ്വാനം ചെയ്യുന്നു. മറ്റുചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നു. എന്തിന് എന്ന ചോദ്യത്തിനുള്ള മറുപടി ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാന്‍ എന്നതായിരിക്കും. സന്തോഷിക്കാന്‍ പണം നേടിക്കഴിയുന്നത് വരെ മാത്രമാണ് ഈ തെറ്റിദ്ധാരണ നിലനില്‍ക്കുക. എമ്പാടും പണം നേടിക്കഴിയുമ്പോഴാണ് അറിയുക അതല്ല സന്തോഷത്തിന്റെ ഉപാധിയെന്ന്. ജഡികേഛകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ ലഭിക്കുന്ന സന്തോഷം താല്‍കാലികമാണെന്നും അപ്പോള്‍ ബോധ്യപ്പെടും.


പണം ഉപയോഗിച്ച് ജീവിതം ആസ്വദിക്കാന്‍ നെട്ടേട്ടമോടുന്നവര്‍ പെട്ടെന്ന് നിരാശരാകും. ഒരു പാവപ്പെട്ടവന്‍ കാശുണ്ടെങ്കില്‍ രണ്ട് നേരം ബിരിയാണി കഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നു. തന്റെ വിഷയാശക്തി ശമിപ്പിക്കാനും പണം ഉപാകരപ്പെടും എന്നവന്‍ ചിന്തിക്കും. ഒരു ഭൌതിക വാദിക്ക് ആവശ്യത്തിന് പണം ഉണ്ടാകുമ്പോള്‍ , നിയമത്തിന്റെയും ധാര്‍മികതയുടെയും വിലക്ക് ഇല്ലെങ്കില്‍ എനിക്ക് ജീവിതം കുറേകൂടി സുന്ദരവും സന്തോഷകരവും ആക്കാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നു. മനുഷ്യന്‍ ഏറ്റവും കോപിഷ്ടനാകുന്നത് തന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുകള്‍ കാണപ്പെടുമ്പോഴാണ്. ചിലരുടെയെങ്കിലും മതവിരോധത്തിന് പിന്നില്‍ ഇത്തരം ഒരു സ്വാര്‍ഥതയുണ്ട് എന്ന് കാണാന്‍ കഴിയും. മതവും ധാര്‍മിക മൂല്യങ്ങളും സത്യസന്ധതയുമൊക്കെയാണ് തങ്ങളുടെ സന്തോഷത്തെ തടസ്സപ്പെടുത്തുന്നത് എന്ന് കരുതി ചില സമൂഹങ്ങള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചത് സന്തോഷമല്ല നൂറായിരം പ്രശ്നങ്ങളായിരുന്നു.


നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടില്ലെങ്കില്‍ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിര്‍ത്താന്‍ പത്ത് വഴികളാണ് താഴെ നല്‍കുന്നത്.


1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക.


ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകരുതെന്നോ കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. ആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. കാരണം മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് സ്വന്തം നിലക്ക് കടിഞ്ഞാണില്ല. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം കടിഞ്ഞാണിടുക അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


2. മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക.


ഏതൊരു സമ്പന്നനും നേതാവിനും തനിക്കില്ലാത്ത ചില സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഉദാഹരണത്തിന് എം.എല്‍ . എ ക്ക് മന്ത്രി അനുഭവിക്കുന്ന സൌകര്യം അസൂയ ഉണ്ടാക്കാവുന്നതാണ്. മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രിയുടെയുമൊന്നും ഭൌതിക സൌകര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവില്ല. ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍ മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.


3. ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട്  അംഗീകാരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുക.


താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങള്‍ അംഗീകാരത്തിന് യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല.

4. മറ്റുള്ളവര്‍ക്ക് നമ്മിലുള്ള  വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തുക.


നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കാലും ആര്‍ക്കും യഥാര്‍ഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.


5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക.


സന്തോഷകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അല്‍പം ശ്രമകരമാണ്. പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം.

6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക.


മനുഷ്യന്‍ ഒരു സമൂഹജീവിയാണ് പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൌതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം അത് അവനില്‍ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും.


7. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക.


ഇത് കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും. ഇവിടെ മറിച്ചും നമ്മുക്ക് ചിന്തിക്കാം. പക്ഷെ അത് നമ്മെ നിരാശരും നിഷ്ക്രിയരും ആക്കും അതിലൂടെ നമ്മുടെ തകര്‍ച്ചയും. അപ്പോള്‍ രണ്ട് ചോയ്സുകളില്‍ ഉപകാരമുള്ളത് തെരഞ്ഞടുക്കുക മാത്രമാണ് നാം ഇതിലൂടെ ചെയ്യുന്നത്.

8. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക.


തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക.


9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക.


നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതില്‍ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാന്‍ മനുഷ്യനെ സഹായിക്കും.


10. ദൈവികവിധിയില്‍ വിശ്വസിക്കുക.


ഭൂമിയില്‍ കാര്യങ്ങള്‍ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങള്‍ താളം തെറ്റാതെ പിടിച്ച് നിര്‍ത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല. വിധിയെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ അത് പ്രത്യേകമായി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക.


[ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍ ) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)]


കാര്യങ്ങള്‍ നടന്നത് ദൈവിക തീരുമാനം അനുസരിച്ചാണ് എന്ന വിശ്വാസം തന്റെ കഴിവിലും പ്രാപ്തിയിലും മതിമറന്ന് നിഗളിക്കാതിരിക്കാന്‍ സാഹായിക്കുന്നു. ഇത്തരം നിഗളിപ്പ് അല്‍പായുസ് മാത്രമേ ഉണ്ടാവൂ. തന്റെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ് പരാചയപ്പെടുമ്പോള്‍ ഏറെ ദുഖിക്കുന്നതും. ഇബ്നു മസ്ഊദ് പറയുകയുണ്ടായി: "രണ്ട് കാര്യങ്ങളില്‍ നാശമുണ്ട് നിരാശയിലും അഹന്തയിലും". ഇമാം ഗസ്സാലി പറഞ്ഞു: "അധ്വാനവും പ്രയത്നവുമില്ലാതെ ജീവിത സൌഖ്യം നേടാനാവില്ല. നിരാശന്‍ അധ്വാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല."


മേല്‍ പറഞ്ഞ പത്ത് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ മരിക്കുന്നത് വരെ സന്തോഷവാന്‍മാരായിരിക്കും. അവരില്‍നിന്ന് സന്തോഷത്തെ ഊരിക്കളയാന്‍ ഏത് വ്യക്തി വിചാരിച്ചാലും നടക്കില്ല. 

2012, ജൂൺ 4, തിങ്കളാഴ്‌ച

ജൂണിലേക്ക് ചില വിദ്യാഭ്യാസ ചിന്തകള്‍ ..

ജൂണില്‍ ചില ചോദ്യങ്ങള്‍ :


ഇന്ന് ജൂണ്‍ നാല് സ്കൂളുകള്‍ പതിവുപോലെ തുറക്കുകയാണ്. സ്‌കൂളുകള്‍ പരസ്‌പരം മത്സരിച്ച്‌ പ്രവേശനോത്സവം കൊണ്ടാടും. പുതിയ മഞ്ഞപ്പെയിന്റടിച്ച്‌, ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റൊക്കെ ശരിയാക്കിയ സ്‌കൂള്‍ ബസ്സ്‌ വരുന്നതുംനോക്കി കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കാത്തുനില്‍ക്കും. മഴ നനയാതെ സ്‌കൂളിലെത്തും. ചെളിപുരളാതെ വീട്ടിലുമെത്തും. പുതിയതിന്റെ മണമുള്ള പുസ്‌തകങ്ങളില്‍ നിന്ന്‌ കണക്കും മലയാളവും സയന്‍സും സാമൂഹ്യപാഠവുമൊക്കെ ആവര്‍ത്തിച്ചുപഠിച്ച്‌ ഫുള്‍ എ പ്ലസിന്‌ ഒരുക്കം തുടങ്ങും...

പുറത്ത്‌ പുത്തന്‍ നെയിം സ്ലിപ്പൊട്ടിച്ച ഈ ജൂണില്‍, ചില ചെറിയ ചോദ്യങ്ങള്‍ എന്നോടും നിങ്ങളോടും ചോദിക്കാതിരിക്കാനാവില്ല.

വര്‍ഷങ്ങളോളം രാത്രിയുറക്കമൊഴിഞ്ഞും പകല്‍ കളിയൊഴിഞ്ഞും പഠിച്ച്‌, ഉല്ലാസവേളകള്‍ വെട്ടിക്കുറച്ച്‌ ട്യൂഷനുപാഞ്ഞ്‌ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും മികവുകൊണ്ട്‌ ശാസ്‌ത്രജ്ഞനായവന്‍, വളര്‍ത്തിവലുതാക്കിയ കുടുംബത്തിനും നാടിനും തനിക്കുതന്നെയും എന്താണ്‌ ബാക്കിവെച്ചത്‌? ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ളവനാണ്‌ ശാസ്‌ത്രജ്ഞന്‍. ശാസ്‌ത്രപ്രയോഗത്തിലുള്ള നിപുണത കൂടിയാണവന്‌ ആ പേര്‌ സമ്മാനിക്കുന്നത്‌. എന്നിരിക്കെ, തന്റെ ജീവന്‍ ഒരുറുമ്പിനുപോലും ഉപകാരമാകാത്തവിധം കെടുത്തിക്കളയാന്‍, ജീവന്റെ അനന്തമായ മൂല്യം വിസ്‌മരിക്കാന്‍ അവനെ തയ്യാറാക്കിയ, നാം ഉന്നത വിദ്യാഭ്യാസമെന്ന്‌ പേരിട്ടുവിളിക്കുന്നതിന്റെ ഔന്നത്യമെന്താണ്‌?

ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വയംബോധംപോലും ആര്‍ജിക്കാന്‍ കഴിയാതെ പോയ ലിജിന്‍ വര്‍ഗീസിന്റെ സഹപാഠിയെ 10 വര്‍ഷത്തെ വിദ്യാഭ്യാസം പഠിപ്പിച്ചതെന്താണ്‌? ഏറെയൊന്നും ജീവിത പരിചയമില്ലാത്തൊരു മനസ്സിനെ, അരുംകൊല നടത്താന്‍ കെല്‍പ്‌ നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ അവന്റെ 10 വര്‍ഷം കൈകാര്യം ചെയ്‌ത പൊതുവിദ്യാഭ്യാസമണ്ഡലത്തെ രക്ഷപ്പെടുത്താന്‍ പറ്റുമോ? ആരാണിവിടെ കൊലയാളി?

ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട്‌ പഠിച്ച്‌ പരീക്ഷയെഴുതി എ പ്ലസ്‌ ഗ്രേഡ്‌ വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്‌? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്‌?

വിദ്യാഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌?

ഒരു കല്ലിന്‌ ശില്‌പിയെന്താണോ, അത്ര തന്നെയാണ്‌ മനുഷ്യന്റെ മനസ്സുകള്‍ക്ക്‌ വിദ്യാഭ്യാസം -ജോസഫ്‌ എഡിസന്‍. വിദ്യാഭ്യാസത്തിന്റെ വ്യാപ്‌തിയും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നതാണ്‌ മുകളിലെ വചനം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്നും അത്‌ ഏതുവിധേനയും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണെന്നും ഇത്‌ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കുറിക്കുന്ന സര്‍വനിര്‍വചനങ്ങളും ഈ സത്തയുള്‍ക്കൊള്ളുന്നവയാണ്‌.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ പാകപ്പെടലുകള്‍ക്ക്‌ വഴിയൊരുക്കുന്നതാണ്‌ വിദ്യാഭ്യാസമെന്നത്‌ കാലാകാലങ്ങളായുള്ള വീക്ഷണമാണ്‌. എന്നാല്‍ ഒന്ന്‌ ചോദിക്കട്ടെ, ആയിരങ്ങള്‍ ഡൊണേഷന്‍ കൊടുത്ത്‌ തന്റെ കുഞ്ഞിനെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ , ടൈയും കോട്ടും ഷൂസുമൊക്കെയുള്ള സ്റ്റാറ്റസിനു ചേര്‍ന്ന യൂനിഫോമണിയിക്കുമ്പോള്‍ , ബാഗിനും കുടക്കും പുസ്‌തകത്തിനും സ്‌കൂള്‍ ബസ്സിനുമൊക്കെയായി നല്ലൊരു സംഖ്യ ചെലവഴിക്കുമ്പോള്‍ , മേല്‍ പറഞ്ഞ ഏതൊക്കെ ലക്ഷ്യമാണ്‌ ഒരു രക്ഷിതാവിന്റെ മനസ്സിലുണ്ടാവുന്നത്‌? അഞ്ചക്കമോ അതിലധികമോ ശമ്പളം കിട്ടുന്ന ഒരു ജോലി നേടി, വലിയൊരു കോണ്‍ക്രീറ്റ്‌ കാടു പണിത്‌, തനിക്കും മക്കള്‍ക്കും കുശാലായി ജീവിക്കാനുള്ളത്‌ ബാങ്ക്‌ ബാലന്‍സുണ്ടാകണമെന്ന ആഗ്രഹമാവില്ലേ തന്റെ കുഞ്ഞ്‌ നല്ല മനുഷ്യനാകണമെന്ന ലക്ഷ്യത്തെ കവച്ചുവെക്കുന്നത്‌? വിദേശത്തു ജോലി തേടിപ്പോകുന്നവനോട്‌ നീ നന്നായി വാ എന്ന്‌ പറയുന്നതില്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. നീ നല്ല മനുഷ്യനായി വാ എന്നാണോ? നീ നന്നായി സമ്പാദിച്ചു വാ എന്നുതന്നെയല്ലേ!

സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുള്ള ഈ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയില്‍ ഉമ്മ ബാപ്പമാരെ തിരിച്ചറിയാത്ത, സഹാനുഭൂതിയും സഹവര്‍ത്തിത്വവും മനസ്സിന്റെ ഏഴയലത്തുപോലുമില്ലാത്ത കുറെ പണമുണ്ടാക്കി യന്ത്രങ്ങളാണ്‌ വാര്‍ത്തെടുക്കപ്പെടുന്നത്‌. സമാനമായ അച്ചുകളിലെ ഉല്‍പന്നങ്ങള്‍ക്ക്‌ I Robort എന്ന സിനിമയിലെ NS4 റോബോട്ടുകളെപ്പോലെ ഒരേ ഭാവമാണുള്ളത്‌. മറ്റുള്ളവരെ പോയിട്ട്‌ സ്വന്തം വികാരവിചാരങ്ങളെപ്പോലും വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. ഒടുക്കം ഭൂരിഭാഗവും ഉന്നത സൗധങ്ങളില്‍ അര്‍ഥശൂന്യരായി, കൊലയാളികളോ കരിങ്കച്ചവടക്കാരോ ആയി, സ്വയം ജീവനൊടുക്കുന്ന പമ്പരവിഡ്‌ഢികളായി, നാടറിയാത്ത, മണ്ണറിയാത്ത, യന്ത്രസമാനരായി മനുഷ്യനെന്ന പദത്തോട്‌ ചേരാത്തവരായിത്തീരുന്നു.

ട്യൂഷന്‍ സെന്ററില്‍ നിന്ന്‌ സ്‌കൂളിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ കളിക്കാനും കൂട്ടുകൂടാനും സ്വയം തിരിച്ചറിയാനും അവസരം നല്‍കാത്ത മാതാപിതാക്കള്‍ ഇതിന്റെ പരിണിത ഫലത്തെക്കുറിച്ച്‌ ബോധവാന്മാരാകുന്നതേയില്ല. സാന്നിധ്യംകൊണ്ട്‌ മക്കള്‍ തങ്ങള്‍ക്കാശ്വാസമേകേണ്ടുന്ന വാര്‍ധക്യത്തില്‍ തങ്ങളെ വൃദ്ധസദനത്തിന്റെ അകത്തളങ്ങളിലേക്ക്‌ തള്ളിവിടാന്‍ പോന്ന ജോലിത്തിരക്കും കഠിനമനസ്സുമാണ്‌ താന്‍ തന്റെ മക്കള്‍ക്കിന്ന്‌ ഒരുക്കിക്കൊടുക്കുന്നതെന്ന്‌ തിരിച്ചറിയുന്നുമില്ല.

അങ്ങനെ ഇന്‍ക്യുബേറ്ററിലെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയെടുക്കുന്ന കുട്ടികളാകട്ടെ, വിനോദം കണ്ടെത്തുന്നത്‌ ടി വി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും അവയുടെ വൈജാത്യവിഭാഗങ്ങളിലുമാണ്‌. വല്ലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍, മണ്ണിലിറങ്ങി ചെളിയാകാതിരിക്കാന്‍, കൂട്ടുകൂടാതിരിക്കാന്‍ കുട്ടിക്ക്‌ വാങ്ങിക്കൊടുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന `വിദ്യാഭ്യാസ' സാധ്യതകള്‍ പേടിപ്പിക്കുന്നതാണ്‌. GTA Vice City പോലുള്ള ഗെയിമുകള്‍ വാങ്ങിക്കൊടുത്തതും ചിലപ്പോള്‍ കൂടെയിരുന്ന്‌ പ്രോത്സാഹിപ്പിച്ചതും നമ്മള്‍ തന്നെയായിരിക്കും. `ദൗത്യ'മെന്ന ആഴമുള്ള പദത്തിന്റെ മനോഹരാര്‍ഥത്തെ ചോരകൊണ്ട്‌ ചുവപ്പിച്ച്‌ താന്‍ അറിയാത്ത ആരെയൊക്കെയോ കൊല്ലാനുള്ള മിഷനിലേര്‍പ്പെട്ട്‌ പണം സമ്പാദിക്കുന്ന, ഗെയിം പോയിന്റുകള്‍ നേടുന്ന കുട്ടി, കമ്പ്യൂട്ടര്‍ മേശക്കുമപ്പുറത്ത്‌ അത്‌ പ്രാവര്‍ത്തികമാക്കുന്നതില്‍, മാനസിക വൈകല്യമുള്ളവനാകുന്നതില്‍ ആരെയാണ്‌ പഴിക്കേണ്ടത്‌? രക്ഷിതാക്കള്‍ ഈ വിധം തിമിരബാധിതരായി തുടര്‍ന്നാല്‍ ഭാവിയില്‍ കൊല്ലപ്പെടുന്ന ലിജിന്‍ വര്‍ഗീസുമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാനവികത യാന്ത്രികതയ്‌ക്കുമുന്നില്‍ തോറ്റുതുന്നം പാടും. എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ നേടിയവന്‍, ഒരു മുഴം കയറില്‍ രണ്ടാമതൊരു ചിന്തകൂടാതെ കിടന്നാടും, തീര്‍ച്ച.

ഒരുപക്ഷേ, സാധാരണത്വംകൊണ്ട്‌, ഒഴുക്കിനൊപ്പം നീങ്ങുന്ന ലാഘവത്വംകൊണ്ട്‌ അപക്വരായേക്കാം രക്ഷിതാക്കള്‍. എന്നാല്‍, നീണ്ട ട്രെയിനിംഗ്‌ കാലം കഴിഞ്ഞ്‌, വിവിധ വിദ്യാഭ്യാസ രീതികളും തന്ത്രങ്ങളും പഠിച്ചുപയറ്റി, ശതമാനപുസ്‌തകത്തില്‍ നല്ല മാര്‍ക്കും നേടി കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന മഹാനായ അധ്യാപകന്റെ കാര്യം അതിലും കഷ്‌ടമാണ്‌. രക്ഷിതാക്കളുടെ അപക്വത തിരുത്തുന്നതിനുപകരം, അതിന്‌ കൈത്താങ്ങാവുകയാണ്‌ അധ്യാപകന്‍. സമൂഹത്തില്‍ ഇന്നും ഉന്നതസ്ഥാനീയനായിട്ടും പലപ്പോഴും നാടന്‍ ശൈലിയില്‍ `അധ്യാപഹയനായി'ത്തീരുന്നവനെ കുറ്റം പറയാനൊക്കില്ല. കാരണം ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ്‌ വാങ്ങുമ്പോഴോ, പി എസ്‌ സിക്ക്‌ കുത്തിയിരുന്ന്‌ പഠിച്ച്‌ റാങ്ക്‌ നേടുമ്പോഴോ വിദ്യപകരുന്നതിന്റെ പുണ്യംനേടുക, നല്ല മനുഷ്യരെ, അതുവഴി സമൂഹനിര്‍മിതിയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യമൊന്നും ഭൂരിഭാഗത്തിനും ഉണ്ടാകാനിടയില്ല. വീടുവീടാന്തരം കയറി അഞ്ചുവയസ്സായ കുട്ടികളെ തപ്പി അധ്യാപകര്‍ ഇറങ്ങുന്നത്‌, ഒരു കുട്ടിപോലും വിദ്യാഭ്യാസം കിട്ടാതെ വീട്ടിലിരിക്കരുത്‌ എന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌! മാസശമ്പളം കണ്ണുവെക്കുന്ന, താനേറ്റെടുത്തുവെന്നു പറയുന്ന ഉത്തരവാദിത്തങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന അധ്യാപകനെങ്ങനെ വിദ്യാര്‍ഥിക്ക്‌ മാതൃകയാവും? ശരിയായ വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും?

രക്ഷിതാവിന്റെയും അധ്യാപകന്റെയും ലക്ഷ്യബോധം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ ഒഴുക്കില്‍ നിന്ന്‌ കുതറിമാറി ശുദ്ധമായ നീരൊഴുക്കിനെ തിരിച്ചറിയേണ്ടതിന്റെയും അതില്‍ തുടരേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാര്‍ഥിക്കുമേല്‍ വന്നുചേരുന്നു. ഇവിടെ വിദ്യാഭ്യാസത്തിന്റെ തെറ്റിപ്പോക്കു സമ്മാനിക്കുന്ന അന്ധതയെ തോല്‍പിക്കാന്‍ ഒരു നല്ലവഴി വായനയെന്ന കണ്ണട തന്നെയാണ്‌. ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക്‌ ജീവിതാടിസ്ഥാനത്തില്‍ മുഖ്യം അതിന്റെ ആദ്യവചനമാകേണ്ടതില്ലേ. എങ്കില്‍, ``വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആദ്യകല്‌പനയെ കണ്ടില്ലെന്ന്‌ നടിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. പാഠപുസ്‌തകത്തിനപ്പുറത്തേക്ക്‌ മറ്റൊരു പുസ്‌തകം സമ്മാനമായിപ്പോലും നല്‍കാത്ത രക്ഷിതാക്കള്‍, നിരവധി അവസരമുണ്ടായിട്ടും വായനയുടെ ലോകത്തിലേക്ക്‌ തന്റെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്ത അധ്യാപകര്‍,വായനയുടെ നട്ടെല്ലൂരിക്കളഞ്ഞ പൊതുസമൂഹം തുടങ്ങി, ഒക്കെയും ശത്രുപക്ഷത്തു നില്‍ക്കുന്ന ഈ കാലത്ത്‌ പൊരുതിജയിച്ച്‌ ദൈവകല്‌പനയ്‌ക്ക്‌ വഴങ്ങുകയേ, വായനാശീലമുള്ളവനാവുകയേ സംശുദ്ധരാകാന്‍, വിജ്ഞാനിയാകാന്‍ നിവൃത്തിയുള്ളൂ.

ബദല്‍ ആലോചനകള്‍ക്ക്‌ പ്രസക്തിയുണ്ട്‌


കാലാകാലങ്ങളായി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിവരുന്നുണ്ട്‌. വ്യത്യസ്‌ത ഗുരുകുലങ്ങളില്‍ മതവിദ്യാഭ്യാസമായും ആയോധനമുറകളായും കലാഭ്യാസമായുമൊക്കെ നടന്നിരുന്ന സാമ്പ്രദായിക പഠനസംവിധാനം പിന്നീട്‌ പൊതുവിദ്യാഭ്യാസത്തിലേക്ക്‌, അതിന്റെ സ്ഥാപനമായ സ്‌കൂളിലേക്ക്‌ മാറി. ഇതോടെ സാര്‍വത്രികവും സാര്‍വജനീനവുമായി വിദ്യാഭ്യാസം മാറി. നല്ലത്‌. പക്ഷേ, ഒരേ വാര്‍പ്പു മാതൃകകളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറികളായി അവ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വൈജാത്യമുള്ള മനുഷ്യനിപുണതകള്‍ അടിച്ചമര്‍ത്തപ്പെടുകയോ മാര്‍ക്കെന്ന, ഉന്നത ജോലിയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ രൂപാന്തരണം ചെയ്യപ്പെടുകയോ ചെയ്‌തു.

ആകാശത്തെ അത്ഭുതക്കാഴ്‌ചകളിലൂടെ ആനന്ദത്തിലഭിരമിച്ചവന്‍ ഡോക്‌ടറായി, യാത്രകളെയും ദൂരങ്ങളെയും പ്രണയിച്ചവന്‍ സര്‍ക്കാര്‍ ഗുമസ്‌തനായി. വയലിനെ സ്‌നേഹിച്ചവന്‍ പോലീസായി..... അങ്ങനെയങ്ങനെ വിരോധാഭാസങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങളാണ്‌ ``സമൂഹത്തെ അതിന്റെ സ്ഥായീഭാവത്തോടെ തന്നെ നിങ്ങള്‍ക്കാവശ്യമുണ്ടെന്ന്‌ നിങ്ങളെ വിശ്വസിപ്പിക്കുന്ന ഒരു പരസ്യ ഏജന്‍സിയാണ്‌ സ്‌കൂള്‍ '' എന്ന്‌ ഇവാന്‍ ഇല്ലിച്ചിനെക്കൊണ്ട്‌ പറയിച്ചത്‌. 1971ല്‍ Deschooling society പുസ്‌തകമെഴുതാനും അദ്ദേഹത്തിന്‌ പ്രേരകം മറ്റൊന്നുമല്ല. ഗോപാലകൃഷ്‌ണനും വിജയലക്ഷ്‌മിയും 1982ല്‍ സാരംഗ്‌ ബേസിക്‌ സ്‌കൂള്‍ തുടങ്ങിയതും ബേബി മാഷ്‌ കനവ്‌ തുടങ്ങാന്‍ നിദാനമായതുമൊക്കെ സമാനമായ ആലോചനകളില്‍ നിന്നാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍ മാറ്റിപ്പണിയലും മാറ്റിപ്പഠിക്കലും (Deschooling & Unlearning) ചര്‍ച്ചയാകുമ്പോള്‍, തന്റെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതില്ലെന്ന്‌ ഒരു രക്ഷിതാവ്‌ തീരുമാനിച്ചാല്‍ കുറ്റം പറയാനാവുമോ!

(പേനയെടുക്കേണ്ട കൈയില്‍ പിച്ചാത്തിയെത്തിയ വഴികള്‍ പഠിക്കണമെങ്കില്‍ സ്‌കൂളില്‍ തന്നെ പോകണം എന്ന തലക്കെട്ടില്‍ മുഹ്‌സിന്‍ കോട്ടക്കല്‍ എഴുതിയ ലേഖനത്തില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ )