യുക്തിവാദികളും ഇസ്ലാമും

യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഉയര്‍ത്തുന്ന അരോപണങ്ങള്‍ക്ക് മറുപടി. ഇസ്ലാമിനെ അതിന്റെ സ്രോതസില്‍നിന്ന് അവതരിപ്പിക്കാനുള്ള വീനീത ശ്രമം.

പ്രസ്ഥാനം വിമര്‍ശനവും വിലയിരുത്തലും

ബൂലോകത്ത് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് അനൌദ്യോഗികമെങ്കിലും പ്രമാണബദ്ധമായ ഒരു പ്രതികരണം

ഇസ്ലാമിലെ രാഷ്ട്രീയം

ഇസ്ലാമിലെ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മതസംഘടനകളുടെ താല്‍പര്യങ്ങള്‍ക്കും പരിഗണന നല്‍കാതെ പ്രമാണങ്ങള്‍ അവലംബിച്ച് മനസ്സിലാക്കാനുള്ള ശ്രമം.

ഖുര്‍ ആന്‍ വെളിച്ചം

ഖുര്‍ ആന്‍ മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദമാണ്. സൂര്യനെയും വായുവെയും വെള്ളത്തെയും പോലെ അത് സകലര്‍ക്കും അവകാശപ്പെട്ടതാണ്.

ലോകാനുഗ്രഹി

മുഹമ്മദ് നബി ലോകത്തിന് അനുഗ്രഹമായി വന്ന ദൈവത്തിന്റെ പ്രവാചകനാണ് അദ്ദേഹത്തെക്കുറിച്ച്.

2013, ജൂൺ 17, തിങ്കളാഴ്‌ച

റഈസ് എന്ന ജനസേവകനെ അറിയുക.

By - ശൈഖ് മുഹമ്മദ് കാരക്കുന്ന്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത മഹല്ല് ഖാദിയുമായ ടി. കെ. എം ബാവ മുസ്‌ലിയാരുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനായി ഇന്നുരാവിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത വെളിമുക്കില്‍ പോയപ്പോള്‍ എന്റെ പ്രിയ സഹോദരന്‍ റഈസിനെ സന്ദര്‍ശിക്കാന്‍ അവന്റെ വീട്ടില്‍ പോയി. റഈസിനെയും അവനെപ്പോലെയുള്ളവരെയും കാണുമ്പോള്‍ അല്ലാഹു നല്‍കിയ അതിരുകളില്ലാത്ത അനുഗ്രഹങ്ങളെ സംബന്ധിച്ച് ആരും ആഴത്തില്‍ ആലോചിച്ചുപോകും. 


ഇപ്പോള്‍ ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള റഈസ് പന്ത്രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കെ ഒരു വാഹനാപകടത്തില്‍ പെട്ട് കിടപ്പിലായി. നട്ടെല്ലിന് ക്ഷതം ബാധിച്ചതിനാല്‍ കഴുത്തിനു മുകളിലുള്ള ഭാഗം മാത്രമേ ചലിക്കുകയുള്ളൂ. അതിനാല്‍ പ്രാഥമാകാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കുന്നത് പരസഹായത്തോടെയാണ്. എന്നിട്ടും കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷമായി നൂറുകണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുന്നു. ഒട്ടേറെ പേര്‍ക്ക് നിരന്തരം സഹായ സഹകരണം ചെയ്തുകൊണ്ടേയിരിക്കുന്നു. 

തന്റെ അവസാനത്തെ കര്‍മ്മശേഷിയും സമൂഹത്തിനു വേണ്ടി ഉപയോഗിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച റഈസിനെ അത്യാവശ്യാക്കാര്‍ ടെലഫോണിലൂടെ വിളിച്ചുകൊണ്ടിരിക്കുന്നു. അവരില്‍ രക്തം വേണ്ടവരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവരുണ്ട്. മനശ്ശാന്തി ലഭിക്കേണ്ടവരുണ്ട്. അവന്റെ സംസാരവും ആശ്വാസ വചനങ്ങളും പ്രതീക്ഷിക്കുന്നവരുണ്ട്. ടെലഫോണിലൂടെ സ്വയം ചെയ്യാന്‍ കഴിയുന്നത് അങ്ങനെയും അല്ലാത്തവ തന്റെ കൂട്ടുകാരെ ഉപയോഗിച്ചും പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. ഈ വീടുമായി ബന്ധപ്പെടുന്ന ആര്‍ക്കും നിരാശപ്പെടേണ്ടി വരാറില്ല, അതുകൊണ്ട് തന്നെ അവനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്ക് എന്നെക്കുറിച്ച് വല്ലാതെ ലജ്ജ തോന്നാറുണ്ട്.

ശസത്രക്രിയവേളയിലുള്‍പ്പെടെ ഒരിക്കലും റഈസിന്റെ മുഖത്ത് ദുഖത്തിന്റെയോ നിരാശയുടെയോ നേരിയ അടയാളം പോലും കണ്ടിട്ടില്ല. എപ്പോഴും അവന്‍ പ്രസന്നവദനനാണ്. വല്ലാത്ത പ്രസാദാത്മകതയുള്ള മുഖം.

രോഗവും വേദനയും അല്ലലും അലട്ടലുമില്ലാത്ത സ്വര്‍ഗ്ഗജീവിതം കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ റഈസിന് അതിരുകളില്ലാത്ത ആനന്ദവും സംതൃപ്തിയും നല്‍കുന്നു. ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കാനും സഹായിക്കാനും സാധിക്കുന്നതിനാല്‍ അതൊക്കെയും തനിക്ക് അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ അവസരം കിട്ടുമെന്ന് സമാശ്വസിക്കുന്നു. അങ്ങനെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാധുര്യം അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുന്നു. കേരളത്തിലെ പൂര്‍ണാരോഗ്യവാന്മാരായ ലക്ഷക്കണക്കിന് കോടിപതികള്‍ക്ക് കിട്ടാത്ത സംതൃപ്തിയും സന്തോഷവുമാണ് റഈസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്തുണ്ട്? 

അവലംബം: ഇസ്ലാം ഓണ്‍ലൈവ്

2013, മേയ് 3, വെള്ളിയാഴ്‌ച

ഒരാളെ എങ്ങനെ നിങ്ങളുമായി സഹകരിപ്പിക്കാം?.


ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ജീവനക്കാരനെ നിങ്ങളോട് സഹകരിപ്പിക്കാം. ഒരു കുട്ടിയെ ചൂരല്‍കൊണ്ടടിച്ചും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും നിങ്ങളാഗ്രഹിക്കുന്നത് ചെയ്യിക്കാം. പക്ഷെ ഇത്തരം പ്രാകൃതരീതിയുടെ ഫലം വളരെ നിസ്സാരമാണ്. അതെസമയം ധാരാളം അനഭിലഷണീയമായ പ്രത്യാഘാതങ്ങളും ഇതിനുണ്ട്. മറ്റൊരാളെക്കൊണ്ട് ഒരു നല്ല കാര്യം ചെയ്യിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും ഉചിതമായ മാര്‍ഗം. പ്രസ്തുത പ്രവര്‍ത്തി ചെയ്യാന്‍ അദ്ദേഹത്തില്‍ ആഗ്രഹം ജനിപ്പിക്കുക എന്നതാണ്. 


ഒരു മനുഷ്യനും എന്തെങ്കിലും പ്രയോജനമില്ലാതെ ഒരു കാര്യവും ചെയ്യുന്നില്ല. അത് സാമ്പത്തികമാകാം, ശാരീരകമോ മാനസികമോ ആയ സന്തോഷമാകാം, മരണാനന്തര പ്രതിഫലത്തിലുള്ള പ്രതീക്ഷയാകാം. നിങ്ങളും നല്ല ഒരു പ്രവൃത്തി ചെയ്യുന്നതില്‍ ഈ പ്രേരകങ്ങളുണ്ടാകും. ഒരു കാര്യം നല്ലതാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയതുകൊണ്ട് അതേ കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കാന്‍ സാധ്യമല്ല. മനുഷ്യന് പൊതുവായ ചില ആഗ്രഹങ്ങളുണ്ട് അവയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളേ ഒരു മനുഷ്യന്‍ ചെയ്യൂ എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കണം. 

ഏതൊക്കെയാണ് ആ ആഗ്രഹങ്ങള്‍:

1. ജീവിതത്തിന്‍റെ ആരോഗ്യവും സംരക്ഷണവും.

2. ആഹാരം.
3. ഉറക്കം.
4. പണവും പണം കൊണ്ട് വാങ്ങിക്കാവുന്ന സാധനങ്ങളും.
5. മരണാനന്തര ജീവിതത്തിലെ പ്രതിഫലം.
6. ലൈംഗിക സംതൃപ്തി.
7. സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്‍റെയും ക്ഷേമം.
8. സ്വന്തമായ അഹംബോധങ്ങള്‍ (പ്രശംസിക്കപ്പെടാനും വിലമതിക്കപ്പെടാനും മഹത്വം നേടാനും പ്രാധാന്യംകൈവരിക്കാനുമുള്ള ആഗ്രഹങ്ങള്‍)))))


ഇതില്‍ അവസാനം പറഞ്ഞത് വളരെ പ്രധാനമാണ്. നമ്മുടെ പൂര്‍വികര്‍ക്ക് അതില്ലായിരുന്നുവെങ്കില്‍ നാം ഇന്ന് കാണുന്ന പല സൌകര്യങ്ങളും നമുക്ക് ലഭിക്കുമായിരുന്നില്ല. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് പ്രധാനമായും ഈ ഗുണങ്ങളാണ്. മനുഷ്യനെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതില്‍ ഇതിനുള്ള പങ്ക് വളരെ വലുതാണ്. നിങ്ങളുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ധനാഢ്യന്‍ തന്‍റെ ആവശ്യത്തില്‍ കവിഞ്ഞ വീടുണ്ടാക്കാന്‍ ഉത്തേജനം നല്‍കുന്നത് ഇതാണ്. ഏറ്റവും ഫാഷനിലുള്ള വസ്ത്രമണിയാനും ഏറ്റവും മുന്തിയ ഇനം കാറ് സ്വന്തമാക്കാനും, ബുദ്ധിമാനായ നിങ്ങളുടെ കുട്ടികളെക്കുറിച്ച് അധികം സംസാരിക്കാനും ഇടയാക്കുന്നത് ഇതേ ആഗ്രഹങ്ങളാണ്. 

സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ ഈ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളേ അവര്‍ ചെയ്യൂ എന്ന് അടിവരയിട്ട് മനസ്സിലാക്കുക. ഈ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ജനങ്ങളോട് ഇടപെടുന്നവര്‍ക്ക് മറ്റുള്ളവരില്‍നിന്ന് അവര്‍ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കാന്‍ കഴിയുന്നു. ഒരു കച്ചവടക്കാരന്‍ അതിലൂടെ തന്‍റെ കച്ചവടം അഭിവൃദ്ധിപ്പെടുത്തുന്നു. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആളുകളെ തന്‍റെ പ്രവര്‍ത്തനവുമായി സഹകരിപ്പിക്കുന്നു. ഒരു പ്രബോധനകന്‍ നല്ല ചിന്തകളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍നിന്ന് നേടിയെടുക്കുന്നു. സൌഹൃദം സമ്പാധിക്കുന്നു. 

അറിയുക നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യത്തിലേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളൂ. ബാക്കിയുള്ളവരും നിങ്ങളെ പോലെ തന്നെ. അതിനാല്‍ അവര്‍ ചെയ്യണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വിഷയത്തില്‍ അവരുടെ ആഗ്രഹം കണ്ടറിയണം. അയാളുടെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുക. അതെങ്ങനെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തിയിലൂടെ അയാള്‍ക്ക് ലഭിക്കാമെന്ന് കാണിച്ചുകൊടുക്കുക. 

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോട് പോലും അവയുടെ ആഗ്രഹങ്ങളിഞ്ഞ് പെരുമാറാന്‍ ശ്രമിക്കാറില്ലേ. ഒരു ഉദാഹരണം നോക്കുക. ഒരു പശുക്കുട്ടിയെ തൊഴുത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ഒരു അച്ചനും മകനും, അച്ഛന്‍ പശുക്കുട്ടിയെ വലിക്കുന്നു മകന്‍ പിന്നില്‍നിന്ന് തള്ളുന്നു. സംഗതി വിജയിക്കുന്നില്ല. ഇത് കണ്ടുനിന്ന വേലക്കാരന്‍ പശുക്കുട്ടിയുടെ മുന്നില്‍വന്ന് അല്‍പം വൈക്കോലെടുത്ത് നീട്ടുന്നു. അത് തിന്നാനാഞ്ഞ് മുന്നോട്ട് നീങ്ങിയ പശുക്കുട്ടി തൊഴുത്തിലേക്ക് കയറുന്നു. ഇവിടെ സംഭവിച്ചത് തങ്ങളുടെ ആഗ്രഹത്തിനുസരിച്ച് പശുക്കുട്ടിയെ കയറ്റാന്‍ ശ്രമിച്ചുവെന്നതാണ്. തൊഴുത്തിലേക്ക് കയറുക പശുക്കുട്ടിയുടെ ആഗ്രഹമോ ആവശ്യമോ ആയിരുന്നില്ല. എന്നാല്‍ പശുക്കുട്ടിയുടെ ഒരു ആവശ്യവുമായി അതിന് ബന്ധിപ്പിച്ച ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത പ്രയോഗിക അറിവുള്ള വേലക്കാരന്‍ ലക്ഷ്യം നേടി. അഥവാ പശുക്കുട്ടിയുടെ ഒരു ആഗ്രഹം അറിഞ്ഞ് പെരുമാറി, നാം ഉദ്ദേശിച്ച കാര്യം ചെയ്യിച്ചു.  

ജനിച്ച അന്നുമുതല്‍ ഇന്നുവരെ നിങ്ങള്‍ ചെയ്ത ഓരോ പ്രവൃത്തിയും നിങ്ങള്‍ അതില്‍നിന്ന് എന്തെങ്കിലും കരസ്ഥമാക്കിയാണ് ചെയ്തിട്ടുള്ളത്. നിങ്ങള്‍ ഒരു സംരംഭത്തെ സഹായിക്കുന്നുവെന്നിരിക്കട്ടേ. അതിലൂടെ തനിക്കെന്ത് ലഭിക്കും എന്ന് തീര്‍ചയായും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരാളോട് സഹായം ചോദിക്കുമ്പോഴും ആദ്യം തനിക്കെന്ത് ലഭിക്കും എന്നാണ് അയാല്‍ ചിന്തിക്കുന്നത്. ഈ സ്വാര്‍ഥത അംഗീകരിച്ചുനല്‍കേണ്ടതാണ്. കാരണം അപ്രകാരം അംഗീകരിച്ചുനല്‍കാതെ തരമില്ല എന്നതുതന്നെ. ഖുര്‍ആനിലൂടെ ദൈവം ഏതൊരു സല്‍കര്‍മം കല്‍പിക്കുമ്പോഴും അതോടനുബന്ധിച്ച് ദൈവം മനുഷ്യര്‍ക്ക് ചെയ്തുതന്നെ അനുഗ്രഹം ഓര്‍മിപ്പിക്കുകയും പരലോകത്തെ പ്രതിഫലത്തെ വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്. പ്രസ്തുത നന്മകളില്‍ അവന് ചിന്തിച്ചാല്‍ മനസ്സിലാകുന്ന സദ്ഫലത്തിന് ഉപരിയാണിത്. 

പോസിറ്റീവ് തിങ്കിംഗ് പുസ്തകങ്ങളുടെ ആചാര്യനായ വിശ്വപ്രശസ്ത എഴുത്തുകാരന്‍ ഡേല്‍ കാര്‍ഗണി അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം വിവരിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിലെ ഗംഭീരമായ ഒരു നൃത്തശാല 20 രാത്രികള്‍ക്കുവേണ്ടി  അദ്ദേഹം  വാടകക്കെടുത്തു. ഒരോ സീസണിലും ഒരു പ്രഭാഷണപരമ്പര നടത്തുകയായിരുന്നു ലക്ഷ്യം. പരസ്യംനല്‍കുകയും ടിക്കറ്റുകള്‍ വിതരണം നടത്തിതീരുകയും ചെയ്തതിന് ശേഷം ഹോട്ടല്‍മാനേജറില്‍നിന്ന് വാടകത്തുക മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചുകൊണ്ട് കത്ത് ലഭിച്ചു. അദ്ദേഹം പകച്ചുപോയി. സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. മാനേജറുടെ റൂമില്‍ കടന്നുചെന്ന് ഈ തെണ്ടിത്തരത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് പകരം കത്ത് കിട്ടിയ ഉടനെ അദ്ദേഹം ശാന്തനായി മാനേജറുടെ മുറിയിലെത്തി. അദ്ദേഹം പറഞ്ഞുതുടങ്ങിയത് ഇങ്ങനെ : നിങ്ങളുടെ കത്ത് കിട്ടിയപ്പോള്‍ ഞാനല്‍പം പകച്ചുപോയി, നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതുതന്നെയാണ് ചെയ്യുക. മാനേജര്‍ എന്ന നിലയില്‍ പരമാവധി ലാഭമുണ്ടാക്കുക നിങ്ങളുടെ കര്‍ത്തവ്യമാണ്. അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ പിരിച്ചുവിടും. വിടേണ്ടതുമാണ്. ഇനി നമുക്ക് ഒരു കഷ്ണം കടലാസ് എടുക്കാം. നിങ്ങള്‍ വാടക വര്‍ദ്ധനയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഗുണദോഷങ്ങള്‍ ആ കടലാസില്‍ കുറിക്കാം "...

ഗുണങ്ങള്‍ പ്രതീക്ഷിച്ചത് തന്നെ അഥവാ അല്‍പം കാശ് അധികം ലഭിക്കും. ഹോട്ടിലിന് ലാഭമുണ്ടാകും. അതേ സമയം വാടക വര്‍ദ്ധനവില്‍ ഉറച്ചുനിന്നാലുള്ള ദോഷങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഒന്നാമതായി ഈ വാടകയില്‍ എനിക്ക് ഇവിടെ പരിപാടി നടത്താന്‍ കഴിയില്ല. അതിലൂടെ നിങ്ങള്‍ക്ക് ലഭിക്കാനിടയുള്ള സംഖ്യകൂടി നഷ്ടപ്പെടും. മറ്റൊരു നഷ്ടം ഈ പ്രഭാഷണ പരമ്പര വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമായ ആള്‍ക്കാരെ ഈ ഹോട്ടലിലേക്ക് ആകര്‍ഷിക്കും ഇതിലൂടെ ലഭിക്കുന്ന പരസ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇവ തുലനം ചെയ്ത് അറിയിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം പോയി. പിറ്റേന്ന് തന്നെ അദ്ദേഹത്തിന് എഴുത്ത് കിട്ടി. 300 ശതമാനത്തിന് പകരം 50 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കുന്നുള്ളൂവെന്നാണ് കത്തിലുണ്ടായിരുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹം വാടകകുറക്കാന്‍ പോലും ആവശ്യപ്പെട്ടില്ല എന്നതാണ്. നേരെമറിച്ച് അദ്ദേഹം ഓഫീസില്‍ചെന്ന് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ മാനേജര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയും. ഡേല്‍കാര്‍ഗണിക്ക് തന്‍റെ പരിപാടി യഥാവിധി നിശ്ചയിച്ച പോലെ നടത്താന‍് സാധിക്കാതെ പോകുകയും ചെയ്യുമായിരുന്നു.



ചിന്തിച്ചുനോക്കൂ. പൊതുവെ ജനങ്ങള്‍ വൈകാരികതയുടെ രണ്ടാമത് പറഞ്ഞ മാര്‍ഗമല്ലേ സ്വീകരിക്കാറുള്ളത്. ഇവിടെ വാടക കുറക്കുന്നിതിലൂടെ മാനേജര്‍ക്കുള്ള നേട്ടം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അല്ലാതെ കുറക്കാന്‍ ആവശ്യപ്പെടുകയല്ല. ഇത് ഒരു സാമ്പിള്‍ മാത്രമാണ് നാം ഇടപഴകുന്ന വ്യക്തികളെല്ലാം ഇങ്ങനെയല്ലാതെ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാകും. 

അതിനാല്‍ ഒരാളില്‍നിന്ന് നിങ്ങള്‍ എന്ത് പ്രവൃത്തിയാണോ ഉദ്ദേശിക്കുന്നത്. അത് ചെയ്യാനുള്ള ആഗ്രഹം നിങ്ങള്‍ അയാളില്‍ വളര്‍ത്തുക. അത് ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ ആവശ്യം കണ്ടറിയുക. തീര്‍ചയായും അയാളത് ചെയ്തിരിക്കും. 

(ഡേല്‍ കാര്‍ഗണിയുടെ ഹൌ ടു വിന്‍ ഫ്രണ്ട്സ് ആന്‍റ് ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍ എന്ന പുസ്തകത്തെ അധികരിച്ച് തയ്യാറാക്കിയത്) 

2013, മേയ് 1, ബുധനാഴ്‌ച

ആളുകളെ വിമര്‍ശിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍


ഓരോ മനുഷ്യനും താന്‍ പ്രമാണിയാണ് എന്ന ഒരു അഹംബോധം കാത്തുസൂക്ഷിക്കുന്നവരാണ്. അതിനാല്‍ 99 ശതമാനം പേരും സ്വയം വിമര്‍ശവിധേയരാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഏറ്റവും വലിയ ഒരു കുറ്റവാളി പോലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ ന്യായമാണെന്ന് ധരിക്കുന്നവനാണ്. ന്യൂയോര്‍ക്കിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഉദ്വേഗജനകമായ വിധം ഒരു കുറ്റവാളിയെപിടിക്കാന്‍ പോലീസ് വലവിരിച്ചത് ക്രൌലി എന്ന ഘാതകന് വേണ്ടിയാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയ അദ്ദേഹത്തെ നൂറ്റമ്പതോളം പോലീസുകള്‍ മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിന് ശേഷമാണ് കീഴടക്കിയത്. കോടതി അദ്ദേഹത്തിന് വധശിക്ഷവിധിച്ചു. വൈദ്യുതി കസേരയിരിക്കുന്ന മുറിയിലെത്തിയപ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞു. "ഞാന്‍ സ്വയം പ്രതിരോധിച്ചതിന് എനിക്ക് കിട്ടിയത് ഇതാണ്"


ഇത് ഒറ്റപ്പെട്ട ഒരു കൊലയാളിയുടെ മനോഗതമല്ല. മിക്കകുറ്റവാളികള്‍പോലും തങ്ങള്‍ ചെയ്യുന്നത് ന്യായമാണ് എന്ന് ധരിക്കുന്നവരാണ്. വിമര്‍ശനം നല്ല ഫലം ചെയ്യില്ല എന്ന് മാത്രമല്ല വിമര്‍ശിക്കപ്പെടുന്ന വ്യക്തി സ്വയം ന്യയീകരിക്കാനും നമ്മെ തിരിച്ച് അപലപിക്കാനും ശ്രമിക്കും. അപകടകാരിയായ ഒരു തീപൊരിയാണ് വിമര്‍ശനം. കാരണം ജനങ്ങള്‍ യുക്തിജീവികളായിട്ടല്ല പലപ്പോഴും പെരുമാറുക വികാരജീവികളായിട്ടാണ്. നാം അഭിമുഖീകരിക്കുന്ന മിക്കവരും മുന്‍വിധിനിറഞ്ഞവരും അഭിമാനത്താലും പൊങ്ങച്ചത്താലും പ്രചോദിതരുമാണ്. 

വിമര്‍ശിക്കാന്‍ ഏത് വിഢിക്കും കഴിയും, എന്നാല്‍ കുറ്റം ചെയ്യുന്നവരെ മനസ്സിലാക്കാനും മാപ്പുനല്‍കാനും സ്വഭാവവൈശിഷ്ട്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. തോമസ് കാര്‍ലൈന്‍ പറഞ്ഞു: ചെറിയ ആള്‍ക്കാരോടുള്ള പെരുമാറ്റത്തിലൂടെ മഹാനായ മനുഷ്യന്‍ തന്‍റെ മഹത്വം കാണിക്കുന്നു.

തെറ്റ് ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കാനും അവര്‍ എന്തുകൊണ്ട് അത് ചെയ്യുന്നുവെന്ന് കണക്കുകൂട്ടാനും ശ്രമിച്ചുനോക്കൂ. എന്നിട്ടവരെ വിമര്‍ശിക്കുന്നതിന് പകരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചുനോക്കൂ. വിമര്‍ശിക്കുന്നതിനേക്കാള്‍ അവര്‍ തെറ്റില്‍നിന്നകന്ന് നില്‍ക്കാന്‍ കൂടുതല്‍ സാധ്യത അതിലൂടെയാണ്. അതാണ് കൂടുതല്‍ ആകര്‍ഷകവും കൂടുതല്‍ പ്രയോജനകരവും. സഹതാപം, സഹിഷ്ണുത, ദയ എന്നിവ അതുമൂലം ഉളവാകുന്നു. മറ്റുള്ളവരെ അറിയുന്നവര്‍ക്ക് അവരോട് കൂടുതല്‍ പൊറുക്കാന്‍ സാധിക്കുന്നു.


കുറ്റവാളികളോട് ദൈവം ചോദിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാവശ്യമായത്രയും വയസ് നാം നിങ്ങള്‍ക്ക് നല്‍കിയില്ലേ എന്നാണ്. ' പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ.' (35:37) 

ദൈവം പോലും മനുഷ്യനെ അന്ത്യനാള്‍ വരെ വിധിക്കുന്നില്ല. പിന്നെ നാമെന്തിന് ജനങ്ങളുടെ കാര്യത്തില്‍ ധൃതികാണിക്കണം. തെറ്റുകള്‍ സ്വയം തിരുത്താനുള്ള വേണ്ടത്ര സമയം നാം നല്‍കുക. അദ്ദേഹം തിരുത്തുന്നില്ലെങ്കില്‍ നമുക്കെന്ത്. വിമര്‍ശനം ഉന്നയിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ മികച്ച രീതിയാണിത്. അദ്ദേഹത്തിന് മാറ്റം ഇതിലൂടെ മാത്രമേ ഉണ്ടാകൂ. ശ്രമം പരാജയപ്പെട്ടാലും അദ്ദേഹം നിങ്ങളോട് ശത്രുത കാണിക്കില്ല എന്ന ഒരു നല്ല ഗുണം അതുകൊണ്ടുണ്ടാവുകയും ചെയ്യും. 


2013, ഏപ്രിൽ 13, ശനിയാഴ്‌ച

കുട്ടികളെ ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !!

എഴുതിയത് : ലെസ് ലി റൂബന്‍   

ഒരു കുടുംബത്തില്‍ കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാതെ താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അവനെ എഴുതിത്തള്ളുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അവനെ ശരിയായ പാതയിലേക്ക് നയിച്ചുകൊണ്ടുപോകാന്‍  ആത്മാര്‍ഥമായ ഒരു ശ്രമവും മാതാപിതാക്കള്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍ വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍ ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍ നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.

കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു. ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല. അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ് അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള ചാനലുകള്‍ തന്നെ മതിയായവയാണ്.  മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീര്‍ക്കുന്നുവെന്നാണിവിടെ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

1. കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക:
കുട്ടികള്‍ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന്  മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും. സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി നശിച്ചതുതന്നെ.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക് എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍ സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. 

2.മോശം മാതൃക കാഴ്ച വെക്കുക 
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോള്‍ അത് മാന്യന്‍മാരായ ആളുകള്‍ ഇടപെട്ട് പരിഹരിക്കുന്നത് അവര്‍ കാണുമ്പോള്‍ വിട്ടുവീഴ്ച ,ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും ബാപ്പയും ശണ്ഠ കൂടുമ്പോള്‍ 'നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലില്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികള്‍ മനസ്സിലാക്കുന്നു.  അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്. കുട്ടികളറിയേണ്ടെന്നുകരുതി അവര്‍ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയില്‍നിന്ന്  വാക്കേറ്റങ്ങളുടേയും ബഹളങ്ങളുടെയും ശബ്ദം അവര്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. മക്കളുടെ മുമ്പില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈര്‍ഷ്യനിറഞ്ഞ മുഖഭാവത്തോടെയാകുമ്പോള്‍ അത് കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സകത്ത് കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികള്‍ സ്വാംശീകരിക്കുന്നു.


3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ  ശകാരിച്ചും  പിണങ്ങിയും  നേരെയാക്കാന്‍  ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ  കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ  ആണ്  തങ്ങള്‍ ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ  അനിഷ്ടപ്രകടനമാണെന്ന് വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം എന്താണ് ? കുട്ടികള്‍ അധികസമയവും കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശംസ്വഭാവം നിങ്ങളുടെ അനിഷ്ടകരമായ മുഖഭാവത്തേയും പ്രസ്തുതമുഖഭാവം മോശംചിന്താഗതിയേയും തുടര്‍ന്നത്  പരുക്കന്‍വൃത്തികെട്ടസ്വഭാവത്തേയും  പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങള്‍ക്ക് കുട്ടികളെ നല്ലരീതിയില്‍ അനുസരിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍  അവരുടെ കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് അവരോട് ക്രോധഭാവത്തില്‍ പെരുമാറുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കരണീയം. അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയില്‍ അതോടൊപ്പം വെറുപ്പും അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയില്‍ എന്തുനല്ല സ്വഭാവങ്ങളാണോ  നിങ്ങളാഗ്രഹിക്കുന്നത്  അത് ആദ്യം നിങ്ങളില്‍ ഊട്ടിവളര്‍ത്തുവാന്‍ ശ്രമിക്കുക.
അനുസരണക്കേടുകാട്ടുന്ന കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍ കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും  ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ മുഖം  കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാന്‍ നിന്റെ  അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക.

4.കുട്ടികളെ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക
കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്.
പല രക്ഷിതാക്കളും എളുപ്പവഴിസ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ കാഴ്ചക്കാരന്റെ റോളില്‍ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിര്‍പ്പോ വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവര്‍ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു. കുട്ടികള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍തന്നെ തെറ്റും ശരിയും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികള്‍ അവര്‍ക്ക് നല്ലതെന്നുതോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക് തെളിച്ചില്ലെങ്കില്‍ അവര്‍ ആത്മവ്യാപാരങ്ങളില്‍ മുഴുകും. അതിനാല്‍ നല്ല ധാര്‍മികസദാചാരപരമായ കാര്യങ്ങള്‍ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുകിട്ടിക്കഴിഞ്ഞാല്‍ മോശമായ ലൈംഗികതൃഷ്ണകളെപ്പോലും അതിജയിക്കാന്‍ അവര്‍ക്കുകഴിയും. നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള കരുത്ത് അവന് ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.

5.ചീത്തകൂട്ടുകെട്ടില്‍ പെടുക
കുട്ടികളെ വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍ ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍ ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ഡേകെയറുകളില്‍ ചേര്‍ത്തലാണ് ! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകന്‍ ധാര്‍മികഗുണങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം പിന്നിലായിരിക്കും.  ആ പൊട്ടക്കുളത്തിലെ  വെള്ളം നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായിരിക്കും. അതില്‍ മലമൂത്രവിസര്‍ജനം നടത്തി വൃത്തികേടാക്കാന്‍ ഒരുത്തന്‍ മാത്രം മതിയാകും. ക്ലാസില്‍ പ്രശ്‌നക്കാരനായ ഒരുകുട്ടിയെ അവന്റെ വര്‍ത്തമാനംകൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക് മറക്കാനാകുകയില്ല. അതിനാല്‍ ചെറുപ്രായത്തിലേ  കുട്ടികളുടെ ചുറ്റുപാടുകളെ ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക

കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍ പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി  അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍ അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ അത്തരം കളികളില്‍  നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ്.

അവലംബം : ഇസ്ലാം പാഠശാല